ഇന്ത്യയുടെ മുഴുവൻ ശ്രദ്ധയും സിംഗപ്പൂരിനെതിരായ മത്സരങ്ങളിലെന്ന് ജമീൽ
തന്റെ ഇതുവരെയുള്ള അനുഭവങ്ങളെക്കുറിച്ചും ഏഷ്യൻ കപ്പ് യോഗ്യതാ മത്സരങ്ങൾക്കുള്ള ടീമിനെക്കുറിച്ചും ഇന്ത്യൻ പരിശീലകൻ സംസാരിച്ചു.

ഈ ലേഖനം ഇംഗ്ലീഷ്, ബംഗാളി ഭാഷകളിലും ലഭ്യമാണ്
കാഫ നേഷൻസ് കപ്പിലെ അരങ്ങേറ്റത്തിൽ തന്നെ മൂന്നാം സ്ഥാനം നേടി വെങ്കല മെഡൽ നേടിയതിലുള്ള സന്തോഷം പങ്കുവെച്ച് ഇന്ത്യൻ ദേശീയ ടീം പരിശീലകൻ ഖാലിദ് ജമീൽ. വെള്ളിയാഴ്ച ബെംഗളൂരുവിൽ നടന്ന പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിജയവരൾച്ചയിലൂടെ നീങ്ങുന്ന പ്രതിസന്ധി ഘട്ടത്തിൽ ടീമിന്റെ ചുമതലയേറ്റെടുത്ത ജമീലിന് കീഴിൽ, പോരാട്ടവീര്യം മുഖമുദ്രയാക്കിയാണ് നീലകടുവകൾ കാഫ നേഷൻസ് കപ്പിൽ മൂന്നാം സ്ഥാനം സ്വന്തമാക്കിയത്.
ഹിസോറിലെ സെൻട്രൽ സ്റ്റേഡിയത്തിൽ ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ താജിക്കിസ്ഥാനെ 2-1 എന്ന സ്കോറിന് ഞെട്ടിച്ച അവർ, ഇറാനോട് മറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുകയും അഫ്ഗാനിസ്ഥാനുമായി സമനില പിടിക്കുകയും ചെയ്താണ് മൂന്നാം സ്ഥാനത്തിനായുള്ള പ്ലേഓഫിലേക്ക് യോഗ്യത നേടിയത്.
ടൂർണമെന്റിൽ പങ്കെടുത്ത ടീമുകളിൽ, റാങ്കിംഗിൽ ഏറ്റവും പിന്നിലുള്ള മൂന്നാമത്തെ ടീം ആയിരുന്നിട്ടും, പ്ലേഓഫ് മത്സരത്തിൽ ഒമാനെ പെനാൽറ്റി ഷൂട്ടൗട്ടിൽ മറികടന്നാണ് ജമീലിന്റെ കീഴിൽ ഇന്ത്യ വെങ്കല മെഡൽ നേടിയത്.
Also Read: സിംഗപ്പൂരിനെതിരായ മത്സരങ്ങൾക്കുള്ള 30 അംഗ സാധ്യതാനിരയെ പ്രഖ്യാപിച്ചു
തന്റെ ആദ്യ ദൗത്യത്തിൽ തന്നെ ഒരു നല്ല ഫലം കണ്ടെത്താൻ ടീമിനെ സഹായിച്ച കളിക്കാരുടെ കൂട്ടായ പ്രവർത്തനത്തെ പ്രശംസിക്കാൻ ഇന്ത്യൻ പരിശീലകൻ മറന്നില്ല. എന്നിരുന്നാലും, എഎഫ്സി ഏഷ്യൻ കപ്പ് 2027 ഫൈനൽ റൗണ്ട് യോഗ്യത ലക്ഷ്യമിടുന്ന ജമീലിന് മുന്നിലുള്ളത്, ഒക്ടോബറിൽ സിംഗപ്പൂരിനെതിരായ രണ്ട് നിർണായക മത്സരങ്ങളാണ്.
"കാഫ നേഷൻസ് കപ്പ് നമ്മുടെ കുട്ടികൾ കഴിവ് തെളിയിച്ച മികച്ച ഒരു വേദിയായിരുന്നു, ഇപ്പോൾ ഞങ്ങളുടെ മുഴുവൻ ശ്രദ്ധയും സിംഗപ്പൂരിനെതിരായ ഏഷ്യൻ കപ്പ് യോഗ്യതാ മത്സരങ്ങളിലാണ്," ജമീൽ പത്രസമ്മേളനത്തിൽ പറഞ്ഞു.
Head coaches prepare for a brighter Indian football future
— Indian Football Team (@IndianFootball) September 19, 2025
Read 👉 https://t.co/PwOJN3urY2#IndianFootball pic.twitter.com/FRgwsNxFBz
ബ്ലൂ ടൈഗേഴ്സ് ഒക്ടോബർ 9-ന് എവേ മത്സരത്തിനായി സിംഗപ്പൂരിലേക്ക് തിരിക്കും. എവേ മത്സരം കടുത്ത വെല്ലുവിളിയായിരിക്കുമെന്ന് ജമീൽ പ്രതീക്ഷിക്കുന്നു. നിർണായക പോരാട്ടത്തിന് മുന്നോടിയായി കഠിനമായി പരിശീലിക്കാൻ അദ്ദേഹം കളിക്കാരോട് ആവശ്യപ്പെട്ടു.
"ആ എവേ മത്സരം കടുപ്പമേറിയതായിരിക്കും. ഞങ്ങൾ നന്നായി തയ്യാറെടുക്കുകയും ഒരു നല്ല ഫലം നേടുന്നതിന് ഞങ്ങളുടെ ഏറ്റവും മികച്ചത് നൽകുകയും വേണം," ജമീൽ പങ്കുവെച്ചു.
സമീപകാലത്ത് ദേശീയ ടീമിൽ നിന്ന് പുറത്തായിരുന്നിട്ടും, മുഖ്യ പരിശീലകസ്ഥാനം ഏറ്റെടുത്ത ഉടൻ ജമീൽ ഗുർപ്രീത് സിംഗ് സന്ധുവിനെ ഇന്ത്യൻ ടീമിലേക്ക് തിരികെ വിളിച്ചിരുന്നു. ക്ലബ്ബിനും രാജ്യത്തിനും വേണ്ടി വർഷങ്ങളായി ഈ ഗോൾകീപ്പർ കാഴ്ചവെച്ച പ്രകടനങ്ങളെയും അനുഭവസമ്പത്തിനെയും അദ്ദേഹം പ്രശംസിച്ചു. ഒമാനെതിരായ മത്സരത്തിൽ നിർണായക പ്രകടനം കാഴ്ചവെച്ച ഈ ബെംഗളൂരു എഫ്സി താരം, വെങ്കല മെഡൽ ഉറപ്പാക്കി ബ്ലൂ ടൈഗേഴ്സിനെ പെനാൽറ്റിയിൽ വിജയത്തിലേക്ക് നയിക്കുകയും ചെയ്തു.
#GurpreetSinghSandhu comes up big in penalties to guide India to third place in #CAFANationsCup2025!#INDOMA #IndianFootball #BackTheBlue | @IndianFootball pic.twitter.com/7ebigFF6SC
— Indian Super League (@IndSuperLeague) September 8, 2025
"ഞാൻ ഗുർപ്രീതിൽ വിശ്വസിക്കുന്നു. അവൻ ഒരു നല്ല കളിക്കാരനാണ്, പരിചയസമ്പന്നനാണ്. ഞങ്ങൾക്ക് അവനെ ആവശ്യമുണ്ട്. ഞാൻ അദ്ദേഹത്തിന്റെ പ്രകടനം വളരെക്കാലമായി നിരീക്ഷിക്കുന്നു. അതിനാൽ അദ്ദേഹത്തിന്റെ പരിശീലകനാകാൻ കഴിഞ്ഞതിൽ എനിക്ക് സന്തോഷമുണ്ട്," അദ്ദേഹം അഭിപ്രായപ്പെട്ടു.
Also Read: സുനിൽ ഛേത്രിക്കൊപ്പം കളിക്കാനുള്ള സ്വപ്നം പങ്കുവെച്ച് മുഹമ്മദ് സുഹൈൽ!
സിംഗപ്പൂർ മത്സരത്തിന് മുന്നോടിയായി, ഇന്ത്യയുടെ എഎഫ്സി അണ്ടർ 23 ഏഷ്യൻ കപ്പ് യോഗ്യതാ മത്സരങ്ങളിൽ പങ്കെടുത്ത ഒമ്പത് കളിക്കാരെ ജമീൽ ടീമിലേക്ക് വിളിച്ചിട്ടുണ്ട്. ടൂർണമെന്റിലൂടെ ശ്രദ്ധ പിടിച്ചുപറ്റിയ മുഹമ്മദ് സുഹൈൽ, മുഹമ്മദ് ഐമൻ, വിബിൻ മോഹനൻ തുടങ്ങിയ കളിക്കാർ സാധ്യതാ ടീമിൽ ഇടം നേടിയിട്ടുണ്ട്. ഈ കളിക്കാർ മികച്ച പ്രകടനം നടത്തുമെന്ന ശുഭാപ്തിവിശ്വാസവും പരിശീലകൻ പ്രകടിപ്പിച്ചു.
"നന്നായി കളിക്കുന്നവർക്ക് അവസരം നൽകുക എന്നതാണ് പ്രധാനം. അണ്ടർ 23 കളിക്കാർ കഴിവുള്ളവരാണ്, ഞങ്ങൾ തീർച്ചയായും അവരെ തിരഞ്ഞെടുക്കും," അദ്ദേഹം അഭിപ്രായപ്പെട്ടു.
Also Read: എഎഫ്സി U23 ഏഷ്യൻ കപ്പ് യോഗ്യത ടൂർണമെന്റിൽ തിളങ്ങിയ അഞ്ച് മലയാളികൾ!
ഇറാനെതിരെ താടിയെല്ലിന് പരിക്കേറ്റ സന്ദേശ് ജിങ്കന്റെയും, ടീമിലേക്ക് തിരിച്ചെത്തുന്ന സുനിൽ ഛേത്രിയുടെയും കാര്യത്തിലും ജമീൽ വ്യക്തത വരുത്തി.
"സന്ദേശ് (ജിങ്കൻ) അടുത്ത മത്സരത്തിന് ലഭ്യമാകും. സുനിലിനെ (ഛേത്രി) കുറിച്ച് പറയുകയാണെങ്കിൽ, അദ്ദേഹം കഴിഞ്ഞ വർഷം നന്നായി കളിച്ചു. അതിനാൽ അദ്ദേഹത്തിന് മറ്റൊരു അവസരം നൽകാൻ ഇത് ശരിയായ സമയമാണെന്ന് ഞാൻ കരുതുന്നു," ജമീൽ പറഞ്ഞു.