കാഫ നേഷൻസ് കപ്പിലെ കന്നി പ്രകടനത്തിൽ ഒരു ജയവും ഒരു തോൽവിയും ഒരു സമനിലയുമായി, ആതിഥേയരായ താജിക്കിസ്ഥാനെ പിന്തള്ളി ഗ്രൂപ്പ് ബി-യിൽ രണ്ടാം സ്ഥാനക്കാരായാണ് ഇന്ത്യ പ്ലേഓഫ് ഉറപ്പിച്ചത്. പുതിയ പരിശീലകൻ ഖാലിദ് ജമീലിന് കീഴിൽ പ്രതിരോധത്തിൽ പുലർത്തിയ അച്ചടക്കമാണ് ബ്ലൂ ടൈഗേഴ്സിനെ മൂന്നാം സ്ഥാനത്തിനായുള്ള മത്സരത്തിന് യോഗ്യരാക്കിയത്.

സെപ്റ്റംബർ 8-ന് താജിക്കിസ്ഥാനിലെ ഹിസോർ സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ഒമാനാണ് ഇന്ത്യയുടെ എതിരാളികൾ. മത്സരം ഇന്ത്യൻ സമയം വൈകുന്നേരം 5:30-ന് ഫാൻകോഡിൽ (FanCode) തത്സമയം ലഭിക്കും.

ഫിഫ റാങ്കിംഗിൽ 79-ാം സ്ഥാനത്തുള്ള ഒമാനെപ്പോലൊരു മികച്ച ടീമിനെതിരെ കളിക്കുന്നത്, അടുത്ത മാസം സിംഗപ്പൂരിനെതിരെ നടക്കുന്ന എഎഫ്സി ഏഷ്യൻ കപ്പ് യോഗ്യതാ മത്സരങ്ങൾക്ക് തയ്യാറെടുക്കുന്ന 133-ാം സ്ഥാനത്തുള്ള ഇന്ത്യക്ക് വലിയ മുതൽക്കൂട്ടാകും.

ഇന്ത്യൻ ജേഴ്സിയിൽ മറ്റൊരു മത്സരം കൂടി കളിക്കാൻ ലഭിച്ച അവസരത്തെ ഇന്ത്യൻ പ്രതിരോധ താരംഅൻവർ അലി സന്തോഷത്തോടെയാണ് കാണുന്നത്. "ഒരു അന്താരാഷ്ട്ര മത്സരം എന്നത് എപ്പോഴും ഒരു വലിയ കാര്യമാണ്. അധികമായി ഒരു മത്സരം കൂടി ലഭിക്കുമ്പോൾ, അത് നിങ്ങൾക്ക് കൂടുതൽ ആത്മവിശ്വാസം നൽകുന്നു."

"ഏഷ്യൻ കപ്പ് യോഗ്യതാ മത്സരങ്ങൾക്ക് തയ്യാറെടുക്കാൻ ഇത് ഞങ്ങൾക്ക് ലഭിച്ച നല്ലൊരവസരമാണ്. തിങ്കളാഴ്ച ഞങ്ങൾ ഞങ്ങളുടെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കുകയും മൂന്നാം സ്ഥാനം നേടാൻ ശ്രമിക്കുകയും ചെയ്യും," അൻവർ അലിഎഐഎഫ്എഫ്.കോമിനോട് പറഞ്ഞു.

ഇറാനെതിരായ മത്സരത്തിൽ താടിയെല്ലിന് പൊട്ടലേറ്റസന്ദേശ് ജിങ്കൻ ടൂർണമെന്റിൽ നിന്ന് പുറത്തായതോടെ,രാഹുൽ ഭേക്കെയ്ക്കൊപ്പം പ്രതിരോധത്തിന്റെ ഹൃദയഭാഗത്ത് അൻവറിന്റെ ഉത്തരവാദിത്തം വർധിച്ചിരിക്കുകയാണ്. കഴിഞ്ഞ മത്സരത്തിൽഅഫ്ഗാനിസ്ഥാനെതിരായ സമനിലയിൽ മികച്ച പ്രകടനം കാഴ്ചവെച്ച് പ്ലെയർ ഓഫ് ദ മാച്ച് പുരസ്കാരം നേടിയത് 25-കാരനായ അൻവറായിരുന്നു.

"അദ്ദേഹത്തിന്റെ (ജിങ്കന്റെ) അഭാവം ഞങ്ങൾക്ക് ഒരു വലിയ നഷ്ടമാണ്, പക്ഷെ അതാണ് ഫുട്ബോൾ. അദ്ദേഹം ഉടൻ തിരിച്ചുവരുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു, അതുവരെ അദ്ദേഹത്തിന്റെ വിടവ് നികത്താൻ ഞങ്ങൾ ശ്രമിക്കും. കഴിഞ്ഞ മത്സരത്തിലെ ഫലത്തിലും, എന്റെ പ്രകടനത്തിന് പ്ലെയർ ഓഫ് ദ മാച്ച് ലഭിച്ചതിലും സന്തോഷമുണ്ട്. എന്നാൽ, അവസാനം അത് കൂട്ടായ പ്രവർത്തനത്തിന്റെ ഫലമായിരുന്നു," അൻവർ പറഞ്ഞവസാനിപ്പിച്ചു.