ഇന്ത്യൻ സൂപ്പർ ലീഗിൽ തിളങ്ങിയ ഏറ്റവും മികച്ച മലയാളി കാൽപന്ത് കളിക്കാർ
ഐഎസ്എല്ലിൽ കേരളത്തിന്റെ അഭിമാനമായി മാറിയ ഏറ്റവും മികച്ച പത്ത് മലയാളി കളിക്കാരെ കണ്ടെത്തുകയാണിവിടെ

ഫുട്ബോളിന്റെ സ്വന്തം നാടെന്ന് കേരളത്തെ വിശേഷിപ്പിക്കുന്നതിൽ യാതൊരു അതിശയോക്തിയുമില്ല. മലയാളിക്ക് ഫുട്ബോൾ ഒരു വികാരമാണ്; സിരകളിൽ ആവേശമായി പടരുന്ന ലഹരിയാണ്.
ഫുട്ബോൾ സംസാരിക്കുന്ന, ശ്വസിക്കുന്ന, ചിന്തിക്കുന്ന ഒരു ജനതയാണിവിടെ. വമ്പൻ സ്റ്റേഡിയങ്ങളിലും കൊച്ചു മൈതാനങ്ങളിലും തുടങ്ങി പാടത്തും പറമ്പിലും രാവേറും വരെ പന്തുതട്ടുന്ന, കാല്പന്തിനെ ഇടനെഞ്ചിലേറ്റിയവർ.
ഈ കായികവിനോദത്തെ അകമഴിഞ്ഞ് സ്നേഹിക്കുക മാത്രമല്ല, ഇന്ത്യൻ ഫുട്ബോളിന്റെ വളർച്ചക്കായി ഒത്തൊരുമിച്ച് പ്രവർത്തിക്കുന്നവർ കൂടിയാണ് മലയാളികൾ. ഓരോ വർഷവും ഒട്ടനവധി താരങ്ങളെയാണ് ഈ നാട് ഇന്ത്യൻ ഫുട്ബോളിന്റെ മുഖ്യധാരയിലേക്ക് സംഭാവന ചെയ്യുന്നത്. അത്രമേൽ ഈ നാട് കാല്പന്തിനെ സ്നേഹിക്കുന്നുണ്ട്.
ഇന്ത്യൻ ഫുട്ബോളിന്റെ ഇതിഹാസങ്ങളായി മാറിയ തിരുവല്ല പപ്പനും ഐഎം വിജയനും വിപി സത്യനും അടങ്ങുന്ന കാലഘട്ടങ്ങൾക്ക് ജന്മം നൽകിയ കേരളം, ആ പാരമ്പര്യം ഇന്നും തുടരുകയാണ്. അവർ വെട്ടിയ വഴിയിലൂടെ നടന്നുനീങ്ങുന്ന പുതുതലമുറതാരങ്ങളായ വിബിൻ മോഹനനും വിഷ്ണു പിവിയും ഇന്ന് ഐഎസ്എല്ലിൽ തങ്ങളുടെ ടീമുകളിൽ ഒഴിച്ചുകൂടാനാവാത്ത സാന്നിധ്യമാണ്.
ഐഎസ്എല്ലിൽ കളിച്ച ഏറ്റവും മികച്ച മലയാളി താരങ്ങൾ ആരൊക്കെയാണ് എന്ന് പരിശോധിക്കുകയാണ് ഈ ലേഖനത്തിൽ. വിവിധ ഐഎസ്എൽ ക്ലബ്ബുകളിലൂടെ കേരളത്തിന്റെ യശസ്സുയർത്തിയ പത്ത് പ്രമുഖ താരങ്ങളെ പരിചയപ്പെടാം.

ദേശീയ ടീമിന്റെ പ്രതിരോധത്തിലെ മലയാളി കരുത്ത്. അതായിരുന്നു ഇന്ത്യൻ ഫുട്ബോളിന് മലപ്പുറംകാരനായ അനസ് എടത്തൊടിക. 2015-ൽ ഡൽഹി ഡൈനാമോസിനൊപ്പം ഐഎസ്എല്ലിൽ അരങ്ങേറ്റം കുറിച്ചു. 2017-18 ഐഎസ്എൽ പ്ലെയേഴ്സ് ഡ്രാഫ്റ്റിന്റെ ആദ്യ റൗണ്ടിൽ അന്നത്തെ പുതുമുഖങ്ങളായ ജംഷഡ്‌പൂർ എഫ്‌സി അദ്ദേഹത്തെ ടീമിലെത്തിച്ചു. അങ്ങനെ ക്ലബ്ബിന്റെ ചരിത്രത്തിലെ ആദ്യത്തെ താരമായി അനസ് മാറി. ശേഷം 2018-ൽ സ്വന്തം നാട്ടിലെ ടീമായ കേരള ബ്ലാസ്റ്റേഴ്സിലേക്കെത്തി.
2020-ൽ എടികെയിലേക്ക് ചേക്കേറിയ താരം ക്ലബിനൊപ്പം ഐഎസ്എൽ കിരീടം നേടി. 2021–2022 സീസണിൽ ജംഷെഡ്പൂരിലേക്ക് തിരിച്ചെത്തിയ അദ്ദേഹം, ടീമിനൊപ്പം ഇന്ത്യൻ സൂപ്പർ ലീഗ് ഷീൽഡ് നേടുന്നതിൽ പങ്കാളിയായി. 2015 മുതൽ 2022 വരെയുള്ള ഏഴ് സീസണുകളിലായി 54 മത്സരങ്ങളിൽ അദ്ദേഹം ടീമിനായി ബൂട്ടണിഞ്ഞു.
ഇന്ത്യൻ ദേശീയ ടീമിനായി ഒരുപിടി മത്സരങ്ങളിൽ അദ്ദേഹം കളത്തിലിറങ്ങിയിരുന്നു. ദേശീയ ടീമിലും ബ്ലാസ്റ്റേഴ്സിലും പ്രതിരോധത്തിൽ അണിനിരക്കുന്ന സന്ദേശ് ജിങ്കൻ - അനസ് ദ്വയം വളരെ പ്രശസ്തമായിരുന്നു. 2018-ലെ ഇന്റർകോണ്ടിനെന്റൽ കപ്പും 2019-ലെ ട്രൈ-നേഷൻസ് കപ്പും നേടിയ ഇന്ത്യൻ ടീമിലെ നിർണായക സാന്നിധ്യമായിരുന്നു അദ്ദേഹം. 2024 നവംബറിൽ ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചപ്പോൾ, ഇന്ത്യൻ ഫുട്ബോളിലെ ഏറ്റവും സ്ഥിരതയുള്ള പ്രതിരോധ താരങ്ങളിൽ ഒരാളെന്ന പാരമ്പര്യം ബാക്കിവെച്ചാണ് അനസ് കളം വിട്ടത്.

കേരള ഫുട്ബോൾ ആരാധകരുടെ സ്വന്തം ഹെഡ് മാസ്റ്റർ. ബോക്സിലേക്ക് ഉയർന്നെത്തുന്ന പന്തുകൾ കണ്ണുവെച്ച്, അവ തലകൊണ്ട് ചെത്തിയിടാനായി ഒരുങ്ങിനിൽക്കുന്ന മലയാളിയായ മുഹമ്മദ് റാഫി എന്നും കളത്തിൽ എതിരാളികളുടെ പേടിസ്വപ്നമായിരുന്നു. 2014 ലെ അരങ്ങേറ്റ ഐഎസ്എൽ സീസണിൽ എടികെയുടെ താരമായിരുന്നു റാഫി. ക്ലബിനൊപ്പം ആദ്യത്തെ കിരീടത്തിലും അദ്ദേഹം മുത്തമിട്ടു. 2016 സീസണിൽ അദ്ദേഹം കേരള ബ്ലാസ്റ്റേഴ്സിലേക്കെത്തി.
കൊമ്പന്മാർക്കൊപ്പമിറങ്ങിയ ആദ്യ മത്സരത്തിൽത്തന്നെ ഇരട്ട ഗോളുകളുമായി റാഫി കളം നിറഞ്ഞു. നിർണായക നിമിഷങ്ങളിൽ ഗോൾ കണ്ടെത്താനുള്ള കഴിവ്, ലീഗിന്റെ ആദ്യ വർഷങ്ങളിൽ ഇന്ത്യയിലെ വിശ്വസ്തനായ ഫോർവേഡുകളിൽ ഒരാളായി അദ്ദേഹത്തെ മാറ്റി. 2016 ഐഎസ്എൽ ഫൈനലിലെ ഗോളിലൂടെ ഒരു ഐഎസ്എൽ ഫൈനലിൽ ഗോൾ നേടുന്ന മൂന്നാമത്തെ ഇന്ത്യൻ താരമായി അദ്ദേഹം മാറി. പിന്നീട് 2017-18 സീസണിൽ ചെന്നൈയിൻ എഫ്‌സിയിലേക്ക് ചേക്കേറിയ താരം തന്റെ കരിയറിലെ രണ്ടാമത്തെ ഐഎസ്എൽ കിരീടം നേടി. തുടർന്ന് 2019-ൽ കേരള ബ്ലാസ്റ്റേഴ്സിലേക്ക് മടങ്ങിയെത്തി.

കണ്ണൂർ സ്വദേശിയായ ചെക്കിയോട്ട് കിഴക്കേവീട്ടിൽ വിനീത് എന്ന സികെ വിനീത്, ഐഎസ്എൽ ചരിത്രത്തിലെ ഏറ്റവും അപകടകാരികളായ ഇന്ത്യൻ സ്ട്രൈക്കർമാരിൽ ഒരാളായാണ് പേരെടുത്തത്. 2016-ലെ ബ്ലാസ്റ്റേഴ്സ് മുന്നേറ്റ നിരയിലെ ഗോൾഡൻ ബോയ് ആയിരുന്നു ഫോർവേഡ്. ടീമിനെ പ്ലേ ഓഫിലെത്തിക്കാൻ സഹായിച്ച നിർണായക ഗോളുകൾ പിറന്നത് വിനീതിന്റെ ബൂട്ടിൽ നിന്നായിരുന്നു.
കേരള ബ്ലാസ്റ്റേഴ്സ് പ്ലേഓഫ് സ്ഥാനം ഉറപ്പിച്ച നിർണായക മത്സരത്തിൽ, നോർത്ത്ഈസ്റ്റ് യുണൈറ്റഡിനെതിരെ നേടിയ വിജയഗോൾ ആരാധകർ ഒരിക്കലും മറക്കില്ല. ആ സീസണിൽ ആറ് കളികളിൽ നിന്ന് അദ്ദേഹം നേടുന്ന അഞ്ചാമത്തെ ഗോളായിരുന്നു അത്. 5 ഗോളുകളുമായി 2016-ലെ ഐഎസ്എൽ സീസണിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ ഇന്ത്യൻ താരവും വിനീതായിരുന്നു.
ശേഷം ഐഎസ്എല്ലിൽ ചെന്നൈയിൻ എഫ്‌സി, ജംഷഡ്പൂർ എഫ്‌സി, ഈസ്റ്റ് ബംഗാൾ എഫ്‌സി എന്നീ ടീമുകൾക്കായി ഐഎസ്എല്ലിൽ ബൂട്ടണിഞ്ഞു. ലീഗിൽ 60 മത്സരങ്ങളിൽ നിന്നും 13 ഗോളുകളും 2 അസിസ്റ്റുമാണ് അദ്ദേഹത്തിൻറെ സമ്പാദ്യം.

കേരളം ജന്മം നൽകിയ ഏറ്റവും മികച്ച ഫുട്ബോൾ പ്രതിഭകളിൽ ഒരാൾ. മൈതാനത്ത് ഒഴുകി നടന്ന് അവസരങ്ങൾ രൂപപ്പെടുത്തി ഗോളിലേക്കുള്ള വഴികൾ തുറന്നു നൽകുന്ന മാജിക്കുകാരൻ. കളിക്കളത്തിൽ സർഗാത്മകതയുടെ പര്യായം. സഹൽ അബ്ദുൽ സമദ് എന്ന 28-കാരന് ഇനിയും വിശേഷണങ്ങൾ ബാക്കി.
മലയാളികളായ മാതാപിതാക്കൾക്ക് യുഎഇയിലെ അൽ ഐനിൽ ജനിച്ച ഈ മിഡ്ഫീൽഡർ, കേരള ബ്ലാസ്റ്റേഴ്‌സ് കണ്ടെത്തിയ താരകമാണ്. സ്‌കൗട്ടിങ്ങിലൂടെ കണ്ടെത്തി, റിസർവ് നിരയിലേക്ക് എത്തിച്ച്, അവിടെ നിന്ന് സീനിയർ ടീമിന്റെ നട്ടെല്ലായി വളർന്ന താരമാണ് സഹൽ. 2018-19 സീസണിലെ പ്രകടനം സഹലിനെ ഐഎസ്എല്ലിന്റെയും എഐഎഫ്എഫിന്റെയും എമേർജിംഗ് പ്ലെയർ അവാർഡിന് അർഹനാക്കി. കേരള ബ്ലാസ്റ്റേഴ്സിന്റെ 'പോസ്റ്റർ ബോയ്' ആയിത്തീർന്ന താരം 92 ലീഗ് മത്സരങ്ങളിൽ നിന്ന് 10 ഗോളുകളും എട്ട് അസിസ്റ്റുകളും നേടി.
2023 ൽ മോഹൻ ബഗാൻ സൂപ്പർ ജയന്റിലേക്ക് ചേക്കേറിയ താരം, ഇതുവരെ 34 മത്സരങ്ങളിൽ നിന്നും 2 ഗോളും 5 അസിസ്റ്റും നേടിയെടുത്തു. അതോടൊപ്പം, രണ്ട് ഐഎസ്എൽ ഷീൽഡുകളിലും ഒരു കപ്പിലും അദ്ദേഹം മുത്തമിട്ടു.

ഇന്ത്യൻ ഫുട്ബോളിന് കേരളം എങ്ങനെയാണോ, അതുപോലെയാണ് കേരളത്തിന് മലപ്പുറം. ആ മലപ്പുറത്തിന്റെ ഫുട്ബോൾ പെരുമ അന്താരാഷ്ട്രവേദികളിൽ അടക്കം തെളിയിച്ച കളിക്കാരനാണ് ആഷിഖ് കുരുണിയൻ. വിങ്ങറായും വിങ് ബാക്കായും കളിച്ച് ഐഎസ്എല്ലിലെ ബഹുമുഖ പ്രതിഭയായി അദ്ദേഹം മാറി.
2017-ൽ എഫ്‌സി പുണെ സിറ്റിയിലൂടെയാണ് ആഷിഖ് ഐഎസ്എല്ലിലേക്ക് എത്തുന്നത്. ശേഷം ബെംഗളൂരു എഫ്‌സിക്കും മോഹൻ ബഗാൻ സൂപ്പർ ജയന്റിനുമായി ബൂട്ടണിഞ്ഞു. ഏഴ് സീസണുകളിലായി 101 മത്സരങ്ങൾ കളിച്ച താരം 5 ഗോളും 6 അസിസ്റ്റും നേടി. 2018-ൽ ദേശീയ ടീമിൽ അരങ്ങേറ്റം കുറിച്ച കുരുണിയൻ, ഇന്ന് ഇന്ത്യൻ ദേശീയ ടീമിലെ പ്രധാന താരമാണ്.

ഐഎസ്എല്ലിൽ ചലനങ്ങൾ സൃഷ്ടിച്ച് കേരളത്തിന്റെ അഭിമാനമായി മാറിയ താരമാണ് പാലക്കാട് ജില്ലയിലെ എടത്തനാട്ടുകര സ്വദേശിയായ വിപി സുഹൈർ. 2020-ൽ നോർത്ത്ഈസ്റ്റ് യൂണൈറ്റഡിലെത്തിയ താരം ഉജ്ജ്വല പ്രകടനമാണ് ടീമിനായി ആദ്യ സീസണിൽ തന്നെ കാഴ്ചവെച്ചത്. രണ്ട് സീസണുകളിലായി വടക്കുകിഴക്കൻ നിരക്ക് വേണ്ടി നേടിയത് ഏഴ് ഗോളുകൾ.
2021 ഡിസംബർ 21-ന് എംബിഎസ്‌ജിക്കെതിരായ മത്സരത്തിൽ, വെറും 1 മിനിറ്റും 42 സെക്കൻഡും കൊണ്ട് ഗോൾ നേടി ക്ലബ്ബിന്റെ ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ ഗോളിന് ഉടമയായത് അദ്ദേഹത്തിന്റെ കരിയറിലെ സുവർണ നിമിഷമാണ്. ഈ മികച്ച പ്രകടനങ്ങൾ 2022 മാർച്ചിൽ ഇന്ത്യൻ ദേശീയ ടീമിലേക്ക് അദ്ദേഹത്തിന് വിളിയെത്തിച്ചു. 2022-23 സീസണിന് മുന്നോടിയായി അദ്ദേഹം ഈസ്റ്റ് ബംഗാളിലേക്ക് ചേക്കേറി.

ഐഎസ്എല്ലിൽ ഏറ്റവും സ്ഥിരതയാർന്ന ഗോൾകീപ്പർമാരിൽ ഒരാളാണ് കോഴിക്കോട് നിന്നുള്ള ടിപി രഹനേഷ്. ഇന്ത്യൻ സൂപ്പർ ലീഗിന്റെ പതിനൊന്ന് സീസണുകളിലും കളിച്ചിട്ടുള്ള ഏക മലയാളിയായ രഹനേഷ് ഗോൾ വലയ്ക്ക് മുന്നിലെ വിശ്വസ്ത സാന്നിധ്യമായി കണക്കാക്കപ്പെട്ടിരുന്നു. ഒരു പതിറ്റാണ്ടിലേറെ നേടിയ അനുഭവസമ്പത്തുമായാണ് അദ്ദേഹം ഐഎസ്എല്ലിൽ ഇന്നും തുടരുന്നത്.
ഐഎസ്എല്ലിന്റെ അരങ്ങേറ്റ സീസണിൽ നോർത്ത്ഈസ്റ്റ് യുണൈറ്റഡിന്റെ കാവൽക്കാരനായി നിലയുറപ്പിച്ച അദ്ദേഹം 12 മത്സരങ്ങളിൽ അഞ്ചിലും ക്ലീൻ ഷീറ്റ് നിലനിർത്തി. 2019-ൽ കേരള ബ്ലാസ്റ്റേഴ്സിലെത്തിയ താരത്തെ പക്ഷെ ഫോമില്ലായ്മ വലച്ചു. തുടർന്ന് തൊട്ടടുത്ത സീസണിൽ ജംഷഡ്പൂർ എഫ്‌സിയുടെ ഭാഗമായി. 2021-22 സീസണിൽ ടീമിന് ഐഎസ്എൽ ഷീൽഡ് നേടികൊടുക്കുന്നതിന് മുഖ്യ പങ്ക് വഹിച്ചു. മെൻ ഓഫ് സ്റ്റീലുമായുള്ള കരാർ അവസാനിച്ചതിന് ശേഷം, താരം 2024-25 സീസണിന് മുന്നോടിയായി മുംബൈ സിറ്റി എഫ്‌സിയിലേക്ക് ചേക്കേറി.

ഐഎം വിജയനും ജോ പോൾ അഞ്ചേരിയും അടങ്ങുന്ന ഇന്ത്യൻ ഫുട്ബോളിലെ അതികായന്മാർക്ക് ജന്മം നൽകിയ തൃശൂരിൽ നിന്നാണ് ജിതിൻ എംഎസ് ഇന്ത്യൻ സൂപ്പർ ലീഗിന്റെ സ്വർണ പടവുകൾ കയറിയത്. 2022 ഓഗസ്റ്റിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സിയിലേക്ക് എത്തിയ താരം വളരെപ്പെട്ടെന്ന് തന്നെ ആരാധകരുടെ പ്രിയങ്കരനായി. കഴിഞ്ഞ മൂന്ന് വർഷമായി അദ്ദേഹം തന്റെ കരിയറിലെ ഏറ്റവും മികച്ച ഘട്ടത്തിലാണ്.
ആദ്യ സീസണിൽ കാര്യമായ നേട്ടമുണ്ടാക്കാൻ സാധിക്കാതിരുന്ന ജിതിൻ, രണ്ടാം വർഷം സ്പാനിഷ് കോച്ച് യുവാൻ പെഡ്രോ ബെനാലിയുടെ വരവോടുകൂടി ലീഗിൽ തിളങ്ങി. 2023-24 സീസണിൽ 4 ഗോളുകളും 3 അസിസ്റ്റുകളും നേടിയാണ് അദ്ദേഹം ലീഗ് അവസാനിപ്പിച്ചത്. ഡ്യൂറൻഡ് കപ്പിലും മികച്ച പ്രകടനം തുടർന്ന അദ്ദേഹം ടൂർണമെന്റിലെ മികച്ച താരത്തിനുള്ള ഗോൾഡൻ ബോൾ പുരസ്കാരം നേടി. അദ്ദേഹത്തിന്റെ മികവിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് തങ്ങളുടെ ചരിത്രത്തിലെ ആദ്യ കിരീടവും സ്വന്തമാക്കി. ഈ മികച്ച ഫോം ഇന്ത്യൻ ദേശീയ ടീമിലെ അരങ്ങേറ്റത്തിനും വഴിതുറന്നു.

അടുത്ത തലമുറയുടെ താരമെന്നാണ് തൃശൂരിൽ നിന്ന് തന്നെയുള്ള 22 വയസ്സ് മാത്രം പ്രായമുള്ള വിബിൻ മോഹനൻ അറിയപ്പെടുന്നത്. ക്ലബ്ബിന്റെ യൂത്ത് ടീമുകളിലൂടെ വളർന്ന താരം മൂന്ന് സീസണുകളായി സീനിയർ ടീമിന്റെ ഭാഗമാണ്. ചെറുപ്രായത്തിൽ ഐഎസ്എല്ലിൽ 43 മത്സരങ്ങളിൽ ക്ലബ്ബിനായി ബൂട്ടണിഞ്ഞു ഈ മിഡ്ഫീൽഡർ.
പന്തിലുള്ള അപാരമായ നിയന്ത്രണവും സൂക്ഷ്മതയാർന്ന പാസുകളും കൊണ്ട് കളി മെനയാനുള്ള കഴിവാണ് വിബിന്റെ സവിശേഷത. ഇന്ത്യയ്ക്കായി അണ്ടർ-16, അണ്ടർ-20, അണ്ടർ-23 തലങ്ങളിൽ ബൂട്ടണിഞ്ഞ വിബിൻ 2024 നവംബറിൽ സീനിയർ ടീമിനായും കുപ്പായമണിഞ്ഞു.

ഇന്ത്യൻ ഫുട്ബോളിന്റെ ഭാവിവാഗ്ദാനമായി പരക്കെ അറിയപ്പെടുന്ന കളിക്കാരനാണ് ഈസ്റ്റ് ബംഗാൾ എഫ്‌സിയുടെ പിവി വിഷ്ണു. 2023-ൽ ഈസ്റ്റ് ബംഗാളുമായി മൂന്ന് വർഷത്തെ കരാർ ഒപ്പിട്ട ഈ കാസര്കോടുകാരൻ, വളരെ വേഗം റെഡ് ആൻഡ് ഗോൾഡ് ബ്രിഗേഡിന്റെ പ്രധാന കളിക്കാരനായി.
ഒഡീഷ എഫ്‌സിക്കെതിരെ വെറും 32 സെക്കൻഡിനുള്ളിൽ ഗോൾ നേടി ഐഎസ്എൽ ചരിത്രത്തിലെ അഞ്ചാമത്തെ വേഗതയേറിയ ഗോളിന് ഉടമയായി അദ്ദേഹം വാർത്തകളിൽ ഇടം നേടി. 2024-25 സീസണിൽ 22 മത്സരങ്ങളിൽ നിന്ന് 4 ഗോളുകൾ നേടി അദ്ദേഹം തന്റെ പ്രതിഭ തെളിയിച്ചു. 2024 ഡിസംബറിലെ മികച്ച പ്രകടനങ്ങൾക്ക് എമേർജിംഗ് പ്ലെയർ ഓഫ് ദി മന്ത് അവാർഡ് ലഭിച്ചു. ആ സീസണിൽ ഈ ബഹുമതി നേടുന്ന ആദ്യ ഈസ്റ്റ് ബംഗാൾ താരമായി വിഷ്ണു മാറി.