ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) മത്സരങ്ങൾക്കിടയിൽ കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തെ മഞ്ഞക്കടലാക്കി മാറ്റുന്ന ആരാധകർക്കിടയിൽ വേറിട്ട നിൽക്കുന്നൊരു പേരാണ് ശോഭിത് ജോഷി. ആലപ്പുഴയിൽ നിന്നുള്ള ഈ 26 വയസ്സുകാരനായ കോർപ്പറേറ്റ് മാനേജർ, കേരള ബ്ലാസ്റ്റേഴ്സ് എന്ന ഫുട്ബോൾ ക്ലബ്ബിനെ തന്റെ ജീവിതത്തിന്റെ ഭാഗമാക്കി മാറ്റിയ ഒരു കടുത്ത ആരാധകനാണ്. ഈ ആരാധനയുടെ തുടക്കമാകട്ടെ അദ്ദേഹത്തിന്റെ കുട്ടിക്കാലത്തെ ഹീറോ സച്ചിൻ തെണ്ടുൽക്കറിനോടുള്ള അടങ്ങാത്ത ഇഷ്ട്മായിരുന്നു.

സച്ചിന്റെ സഹഉടമസ്ഥതയിൽ ക്ലബിന് തറക്കല്ലിട്ടതോടെ, ക്രിക്കറ്റിനോടുള്ള അദ്ദേഹത്തിന്റെ ഇഷ്ടം പതിയെ ഫുട്ബോളിലേക്ക് വഴിമാറി. എന്നാൽ, മാസ്റ്റർ ബ്ലാസ്റ്റർ ക്ലബ്ബിന്റെ ഉടമസ്ഥതയിൽ നിന്ന് പിന്മാറിയപ്പോഴും ശോഭിത്തിന്റെ ബ്ലാസ്റ്റേഴ്സിനോടുള്ള ഇഷ്ടം കൂടുകയല്ലാതെ ഒരു തരി പോലും കുറഞ്ഞില്ല.

"സച്ചിൻ പോയി, പക്ഷേ കേരള ബ്ലാസ്റ്റേഴ്സ് എന്റെ ജീവിതത്തിന്റെ ഭാഗമായി," ശോഭിത് പറഞ്ഞു തുടങ്ങി.

വര തുറന്നുതന്ന വാതിലുകൾ

2019-20 സീസണിലാണ് ശോഭിത് ഔദ്യോഗികമായി കേരള ബ്ലാസ്റ്റേഴ്സ് ആർമിയുടെ ഭാഗമാകുന്നത്. അക്കാലത്ത്, ആരാധക കൂട്ടായ്മ ഒരു പ്രാദേശിക കലാകാരനെ തേടുകയായിരുന്നു. അഡ്മിന്മാരായ അഭിജിത്തിനെയും സൂരജിനെയും ബന്ധപ്പെട്ടപ്പോൾ അവർ അദ്ദേഹത്തെ കൂട്ടായ്മയിലേക്ക് ക്ഷണിച്ചു. അന്നത്തെ പ്രതിരോധ താരം സന്ദേശ് ജിങ്കന്റെ കൈകൊണ്ട് വരച്ച ഒരു ശോഭിത് അവരുടെ പരിഗണക്കായി നൽകിയത്. അതൊരു തുടക്കമായിരുന്നു.

തുടക്കത്തിൽ ആർട്ട് വിങ്ങിന് നേതൃത്വം നൽകിയിരുന്ന അദ്ദേഹം, 2021-22 സീസണിന് ശേഷം കമ്മിറ്റി അംഗമായി, ഇന്ന് സ്റ്റേറ്റ് വർക്കിംഗ് സെക്രട്ടറിയായി പ്രവർത്തിക്കുന്നു. ഈ പദവിയിലേക്ക് എത്തിയതിന് പിന്നിൽ സമയം, കുടുംബം, യാത്രകൾ എന്നിങ്ങനെ എണ്ണമറ്റ ത്യാഗങ്ങളുണ്ട്. പക്ഷേ, ഒന്നിനെക്കുറിച്ചും അദ്ദേഹത്തിന് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നിട്ടില്ല.

"ഒരു ആരാധക കൂട്ടായ്മയിലെ അംഗം ഒരുപാട് കാര്യങ്ങൾ ത്യജിക്കേണ്ടിവരും. അവരുടെ കുടുംബത്തിലെ പരിപാടികൾ, ജോലി... ഞങ്ങൾ തിരികെ ഒന്നും പ്രതീക്ഷിക്കുന്നില്ല, ഇത് ഞങ്ങളുടെ അടങ്ങാത്ത ആവേശം കൊണ്ട് മാത്രമാണ്," അദ്ദേഹം വിശദീകരിച്ചു.

വെസ്റ്റ് ഗാലറിക്ക് പുതുജീവൻ

കൊച്ചി സ്റ്റേഡിയത്തിലെ വെസ്റ്റ് ഗാലറിയിലാണ് കേരള ബ്ലാസ്റ്റേഴ്സ് ആർമിയുടെ ആവേശം ഏറ്റവും ഉച്ചത്തിൽ മുഴങ്ങുന്നത്. അവിടെയാണ് ടിഫോകൾക്ക് ജീവൻ വെക്കുന്നത്, ആരവങ്ങൾ അലയടിക്കുന്നത്, മെക്സിക്കൻ തിരമാലകൾ തുടങ്ങുന്നത്. ശോഭത്തിനെപ്പോലുള്ള മിക്ക ആർട്ട് വിങ് അംഗങ്ങളും ബാനറുകൾ എഴുതാനായി പെയിന്റ് ബ്രഷുകൾ കയ്യിലെടുക്കുമ്പോൾ കോളേജ് വിദ്യാർത്ഥികളായിരുന്നു.

വളരെ ചെറിയൊരു തുടക്കമായിരുന്നു കൂട്ടായ്മയുടേത്. ഒരു വാട്ട്സ്ആപ്പ് ഗ്രൂപ്പിലെ അഞ്ച് അംഗങ്ങളിൽ നിന്നാണ് ഇത് വളർന്നത്. അതുകൊണ്ടാണ് അവരുടെ ലോഗോയിൽ അഞ്ച് നക്ഷത്രങ്ങളുള്ളത്. തുടക്കത്തിൽ, കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന ആരാധകർ സ്റ്റേഡിയത്തിന്റെ പല ഭാഗങ്ങളിലിരുന്നാണ് മത്സരങ്ങൾ കണ്ടിരുന്നത്. എന്നാൽ രണ്ടാം സീസണോടെ, കളിക്കളത്തിനകത്തും പുറത്തും കൃത്യമായ പ്രവർത്തനങ്ങൾ നടത്തി 'ആർമി' കൂടുതൽ സംഘടിതമായി പ്രവർത്തിക്കാൻ തുടങ്ങി.

"ഞങ്ങളൊരു സീസണൽ ഫാൻ ക്ലബ്ബല്ല. സീസൺ സമയത്തും അതിനുശേഷവും ഞങ്ങൾ സജീവമാണ്," ശോഭിത് പറഞ്ഞു.

രക്തദാന ക്യാമ്പുകൾ മുതൽ അനാഥരായ കുട്ടികൾക്കായി ഒരു ഫുട്ബോൾ ഫൗണ്ടേഷൻ ആരംഭിക്കുന്നത് വരെയും അവർ വർഷം മുഴുവനും സജീവമായി നിൽക്കുന്നു. കളിയോടുള്ള അവരുടെ സ്നേഹം മാച്ച് ഡേകൾക്കും അപ്പുറത്തേക്ക് നീളുന്നു.

ജയത്തിലും തോൽവിയിലും ഒത്തൊരുമിച്ച്

എന്താണ് കേരള ബ്ലാസ്റ്റേഴ്സ് ആർമിയെ വ്യത്യസ്തമാക്കുന്നത് എന്ന ചോദ്യത്തിന്, ഫലം എന്തുതന്നെയായാലും ടീമിന് നൽകുന്ന അകമഴിഞ്ഞ പിന്തുണയാണെന്ന് ശോഭിത്തിന്റെ മറുപടി.

"എല്ലാ സുഖദുഃഖങ്ങളിലും ഞങ്ങൾ ക്ലബ്ബിനൊപ്പമുണ്ട്," അദ്ദേഹം പറഞ്ഞു.

ടീം പ്രയാസമേറിയ ഘട്ടങ്ങളിലൂടെ കടന്നുപോകുമ്പോഴും, പിന്തുണയാണ് ഏറ്റവും പ്രധാനമെന്ന് അദ്ദേഹം വിശ്വസിക്കുന്നു.

"ടീം ഒരു മോശം ഘട്ടത്തിലൂടെ കടന്നുപോകുമ്പോൾ അവർക്ക് വേണ്ടത് ഞങ്ങളുടെ പിന്തുണയാണ്. ഏത് അവസ്ഥയിലായാലും ഞാൻ എന്റെ ക്ലബ്ബിനെ പിന്തുണയ്ക്കും," അദ്ദേഹം വ്യക്തമാക്കി.

മഞ്ഞപ്പടയുൾപ്പെടെയുള്ള മറ്റ് ആരാധക കൂട്ടായ്മകളുമായി വളരെ നല്ല ബന്ധമാണ് ബ്ലാസ്റ്റേഴ്സ് ആർമി കാത്തുസൂക്ഷിക്കുന്നത്.

"ടിഫോകൾ ചെയ്യുന്നതിലും മറ്റ് പ്രവർത്തനങ്ങൾക്കും മഞ്ഞപ്പട ഞങ്ങളെ അംഗീകരിക്കുന്നുണ്ട്. ഒന്നുമില്ലെങ്കിലും ഞങ്ങളെല്ലാവരും ഒരേ ക്ലബ്ബിന് വേണ്ടിയാണല്ലോ പ്രവർത്തിക്കുന്നത്," ശോഭിത് വിശദീകരിച്ചു.

ആരാധനക്കപ്പുറമൊരു ജീവിത ശൈലി

കൊച്ചിയിലെ സ്റ്റേഡിയത്തിൽ 56-ൽ അധികം മത്സരങ്ങൾ കണ്ട ശോഭിത്, കഴിഞ്ഞ മൂന്ന് സീസണുകളായി ഒരു ഹോം മത്സരം പോലും നഷ്ടപ്പെടുത്തിയിട്ടില്ല. ഓരോ മത്സരത്തിനും ചേർത്തലയിലെ വീട്ടിൽ നിന്ന് 40 കിലോമീറ്ററിലധികം യാത്ര ചെയ്താണ് അദ്ദേഹം കൊച്ചിയിലെത്തുന്നത്.

"ഇതൊരു ടീം മാത്രമല്ല, എന്റെ കുടുംബമാണ്. അവർക്കുവേണ്ടി എന്തും ത്യജിക്കാൻ ഞാൻ തയ്യാറാണ്."

ചെന്നൈ, മുംബൈ, ബെംഗളൂരു, നോർത്ത് ഈസ്റ്റ് എന്നിവിടങ്ങളിലെ എവേ മത്സരങ്ങൾക്കായും അദ്ദേഹം യാത്രകൾ നടത്തിയിട്ടുണ്ട്. വർഷത്തിൽ പകുതിയോളം സമയം വീട്ടിൽ നിന്ന് വിട്ടുനിൽക്കേണ്ടി വരുമെങ്കിലും, കുടുംബത്തിന്റെ, പ്രത്യേകിച്ച് അനിയന്റെ പിന്തുണയാണ് തന്റെ ഊർജ്ജമെന്ന് ശോഭിത് പറഞ്ഞു.

"ഒരു യാത്രയ്ക്ക് മാത്രം 150 കിലോമീറ്റർ സഞ്ചരിക്കുന്ന അംഗങ്ങളെ എനിക്കറിയാം. അതാണ് ആരാധകർ എടുക്കുന്ന ത്യാഗം."

"എന്റെ കുടുംബത്തിന്റെ പിന്തുണയാണ് എന്നെ മുന്നോട്ട് നയിക്കുന്നത്. എന്റെ അനിയൻ എന്നെക്കാൾ വലിയ ആരാധകനാണ്, എന്നെങ്കിലും ബ്ലാസ്റ്റേഴ്സിനായി കളിക്കണമെന്നാണ് അവന്റെ സ്വപ്നം," അദ്ദേഹം വെളിപ്പെടുത്തി.

ഹൃദയത്തിൽ തുന്നിച്ചേർത്ത ഓർമ്മകൾ

2022-23 സീസണിൽ ഒഡിഷ എഫ്‌സിക്കെതിരെ 1-0ന് ജയിച്ച മത്സരമാണ് ശോഭിത്തിന്റെ ഏറ്റവും വൈകാരികമായ ഓർമ്മകളിലൊന്ന്. അന്നത്തെ മത്സരം അദ്ദേഹം ഓർത്തെടുത്തു.

"ആ മത്സരം സമനിലയിൽ അവസാനിക്കുമെന്നാണ് ഞാൻ കരുതിയത്. പക്ഷേ, സന്ദീപിന്റെ (സിംഗ്) ആ ഹെഡർ വളരെ സ്പെഷ്യലായിരുന്നു. കാരണം ആ അനുഭവം എനിക്ക് മറ്റൊരിടത്ത് നിന്നും കിട്ടിയിട്ടില്ല.

എഫ്‌സി ഗോവയ്‌ക്കെതിരെ 4-2ന് നേടിയ ആവേശകരമായ തിരിച്ചുവരവും അദ്ദേഹത്തിന്റെ പ്രിയപ്പെട്ട ഓർമ്മയാണ്. ആരാധകരെ മുൾമുനയിൽ നിർത്തിയ മത്സരം. ആ മത്സരത്തിന് കാണികൾ കുറവായിരുന്നെങ്കിലും, അവസാന വിസിൽ മുഴങ്ങുമ്പോൾ നിറഞ്ഞ സ്റ്റേഡിയത്തിന്റെ ആരവമായിരുന്നു അവിടെയെന്ന് ശോഭിത് ഓർക്കുന്നു.

വർഷങ്ങളായി കളിക്കാരിൽ നിന്നും പരിശീലകരിൽ നിന്നും ലഭിക്കുന്ന അംഗീകാരം ശോഭിത്തിനും കേരള ബ്ലാസ്റ്റേഴ്സ് ആർമിക്കും പ്രചോദനമാണ്. 2022-23 സീസണിന് ശേഷം അഡ്രിയാൻ ലൂണ, ശോഭിത്തിനെയും മറ്റൊരു ആരാധകനെയും തന്റെ ഹോട്ടൽ മുറിയിലേക്ക് വിളിപ്പിച്ച് ഒരു ജേഴ്സി സമ്മാനിച്ചിരുന്നു.

നോവ സദൗയി, മുൻ പരിശീലകൻ ഇവാൻ വുകോമനോവിച്ച് തുടങ്ങിയവരെല്ലാം ഈ ആരാധക കൂട്ടായ്മയുടെ പ്രവർത്തനങ്ങളെ പലതവണ അഭിനന്ദിച്ചിട്ടുണ്ട്. കഴിഞ്ഞ സീസണിൽ പരിശീലകനായിരുന്ന ടി.ജി. പുരുഷോത്തമനും തന്റെ നന്ദി അറിയിച്ചിരുന്നു.

വരാനിരിക്കുന്ന സീസണിൽ വലിയ പദ്ധതികളാണ് കേരള ബ്ലാസ്റ്റേഴ്സ് ആർമി ആസൂത്രണം ചെയ്യുന്നത്. നിലവിലെ ടീമിലെ എല്ലാ കളിക്കാരെയും ഉൾപ്പെടുത്തി ഒരു ടിഫോ ഒരുക്കാനും അത് ഏഷ്യാ ബുക്ക് ഓഫ് റെക്കോർഡ്സിൽ രജിസ്റ്റർ ചെയ്യാനുമാണ് അവർ ലക്ഷ്യമിടുന്നത്.

"ഇതുവരെ മറ്റൊരു ടീമും അവരുടെ സ്ക്വാഡിലെ എല്ലാ കളിക്കാർക്കുമായി ടിഫോ ചെയ്തിട്ടില്ല," ശോഭിത് പറഞ്ഞു.

200-ൽ അധികം ഔദ്യോഗിക അംഗങ്ങളും ഇൻസ്റ്റാഗ്രാമിൽ ഒരു ലക്ഷത്തിനടുത്ത് ഫോളോവേഴ്‌സുമായി കേരള ബ്ലാസ്റ്റേഴ്സ് ആർമി വളരുമ്പോഴും, വിശ്വസ്തതയിലും സർഗ്ഗാത്മകതയിലും സാമൂഹിക പ്രതിബന്ധതയിലും ഉറച്ചു നിൽക്കുന്നു.

കൊച്ചിയിൽ മഞ്ഞ ജേഴ്സിയണിഞ്ഞ് ടീം കളത്തിലിറങ്ങുന്നിടത്തോളം കാലം, വെസ്റ്റ് ഗാലറിയിൽ, ഹൃദയത്തിൽ കേരള ബ്ലാസ്റ്റേഴ്സിനെ നെഞ്ചിലേറ്റിയ ശോഭത്തിനെ നിങ്ങൾക്ക് കാണാം.