കൊച്ചിയിലെ സ്റ്റേഡിയത്തിൽ കഴിഞ്ഞ പതിനൊന്ന് വർഷം മഞ്ഞക്കടലായി അലയടിക്കുന്ന, ദിഗന്തം പൊട്ടുമാറ് ചാന്റുകൾ ചെയ്യുന്ന ആ ആരാധകകോട്ടത്തിന്റെ അടങ്ങാത്ത ആവേശവും നിരുപാധികമായ പിന്തുണയും ഒന്നുകൊണ്ടുമാത്രമാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി ഇന്ത്യൻ സൂപ്പർ ലീഗിലെ (ഐഎസ്എൽ) ഒരു ഇതിഹാസ ക്ലബ്ബായി പേരെടുത്തത്.

ഐഎസ്എൽ ചരിത്രത്തിന്റെ ഭാഗമായ ഈ ക്ലബ്ബ്, ലീഗിലെ നാടകീയ മുഹൂർത്തങ്ങളുടെയെല്ലാം കേന്ദ്രബിന്ദുവായി ഇന്നും തുടരുന്നു. ഉയർച്ച താഴ്ചകൾ നിറഞ്ഞതായിരുന്നു ഇന്ത്യൻ ഫുട്ബോളിലൂടെയുള്ള കേരള ബ്ലാസ്റ്റേഴ്സിന്റെ യാത്ര. ക്ലബ്ബിന്റെ നേട്ടങ്ങളിൽ ആർത്തുല്ലസിച്ചും തോൽവികളിൽ ഹൃദയം വിങ്ങി തലതാഴ്ത്തി ആ ആരാധകർ മുന്നോട്ട് നടക്കുന്നു. ഇത്തരം വൈകാരിക മുഹൂർത്തങ്ങളാണ് ഐഎസ്എല്ലിന് ഓരോ സീസണിലും നിറം പകരുന്നതും.

മലയാളി കാൽപന്ത് ആരാധകർക്ക് കേരള ബ്ലാസ്റ്റേഴ്സ് ഫുട്ബോൾ ക്ലബ് ഒരു വികാരമാണ്. ആരാധകരുടെ ആവേശവും മഞ്ഞപ്പടയുടെ തളരാത്ത പിന്തുണയുമാണ് ക്ലബ്ബിന്റെ ഊർജ്ജം. സീസൺ ആയാലും ഓഫ് സീസൺ ആയാലും കേരളത്തിലെ ഫുട്ബോൾ ചർച്ചകളിൽ ബ്ലാസ്റ്റേഴ്സ് നിറഞ്ഞുനിൽക്കും.

അത്തരത്തിലുള്ള ചർച്ചകളിൽ ആരാധകർക്കിടയിൽ എപ്പോഴും വലിയ തർക്കങ്ങൾക്കും വിഭിന്ന അഭിപ്രായങ്ങൾക്കും വഴിവെക്കുന്ന ഒന്നാണ് ക്ലബ്ബിന്റെ "എക്കാലത്തെയും മികച്ച ടീമിനെ" തിരഞ്ഞെടുക്കുന്നത്. ഓരോ ആരാധകന്റെ മനസ്സിലും ഓരോ ഇലവൻ ഉണ്ടാകും. അവക്കെല്ലാം വ്യത്യസ്ത കാരണങ്ങളും ഉണ്ടാകും.

അവയെല്ലാം മാനിച്ചുകൊണ്ട് വർഷങ്ങളായി ക്ലബ്ബിനായി ബൂട്ടണിഞ്ഞ ഇതിഹാസ താരങ്ങളെ ഉൾപ്പെടുത്തി കേരള ബ്ലാസ്റ്റേഴ്സിന്റെ ഒരു മികച്ച സ്റ്റാർട്ടിംഗ് ഇലവനെ തിരഞ്ഞെടുക്കൻ ഞങ്ങൾ ഒരു ശ്രമം നടത്തുകയാണ്.

ഗോൾകീപ്പർ: പ്രഭ്‌സുഖൻ സിങ് ഗിൽ

ലോകഫുട്ബോളിലെ ഗോൾകീപ്പിങ് ഇതിഹാസങ്ങളുടെ നിരയിൽ ഉൾപ്പെടുന്ന ഇംഗ്ലീഷ് താരം ഡേവിഡ് ജെയിംസ് മുതൽ സന്ദീപ് നന്ദി, ധീരജ് സിംഗ്, ആൽബിനോ ഗോമസ്, സച്ചിൻ സുരേഷ് തുടങ്ങി യുവതാരങ്ങളും അല്ലാത്തവരുമായ ഒട്ടനവധി ഗോൾകീപ്പർമാർ വലകാത്ത ക്ലബാണ് കേരള ബ്ലാസ്റ്റേഴ്‌സ്. ഓരോ സീസണിലും ഗോൾവലയ്ക്ക് താഴെയെത്താൻ കടുത്ത മത്സരങ്ങൾ ഓരോ താരവും നേരിട്ടിട്ടുണ്ട്. എന്നാൽ, സീസണിലുടനീളം നടത്തിയ സ്ഥിരതയാർന്ന പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ പ്രഭ്സുഖാണ് ഗില്ലാണ് ഗോൾകീപ്പർ സ്ഥാനത്തേക്ക് എത്തുന്നത്

2020 സെപ്റ്റംബറിൽ ബ്ലാസ്റ്റേഴ്സിൽ ചേർന്ന ഗില്ലിന്, ഐഎസ്എല്ലിലെ അരങ്ങേറ്റത്തിനായി ഒരു വർഷത്തിലേറെ കാത്തിരിക്കേണ്ടി വന്നു. ആദ്യ സീസണിൽ ഗോമസിന്റെ പകരക്കാരനായിരുന്നു അദ്ദേഹം. ഗോമസിന് പരിക്കേറ്റപ്പോഴാണ് ഗില്ലിന് അവസരം ലഭിച്ചത്, ആ അവസരം അദ്ദേഹം ഇരുകൈയ്യും നീട്ടി സ്വീകരിച്ചു.

2021-22 സീസണിൽ ബ്ലാസ്റ്റേഴ്സിനായി 20 മത്സരങ്ങൾ കളിച്ച അദ്ദേഹം ഏഴ് ക്ലീൻ ഷീറ്റുകൾ നേടി ടീമിനെ ഐഎസ്എൽ കപ്പ് ഫൈനലിൽ എത്തിക്കാൻ സഹായിച്ചു. ആ സീസണിൽ ഐഎസ്എൽ ഗോൾഡൻ ഗ്ലൗ പുരസ്കാരം നേടിയതോടെ സ്റ്റാർട്ടിംഗ് ഇലവനിലെ സ്ഥാനം അദ്ദേഹം ഉറപ്പിച്ചു. 2022-23 സീസണിലും മികച്ച പ്രകടനം തുടർന്ന അദ്ദേഹം, ക്ലബ്ബിന്റെ ചരിത്രത്തിലാദ്യമായി തുടർച്ചയായ രണ്ടാം തവണയും ബ്ലാസ്റ്റേഴ്സിനെ പ്ലേഓഫിലെത്തിച്ചു. തൊട്ടടുത്ത സീസൺ ഈസ്റ്റ് ബംഗാൾ എഫ്‌സിയിലേക്ക് മാറിയെങ്കിലും, ബ്ലാസ്റ്റേഴ്സിനായുള്ള അദ്ദേഹത്തിന്റെ സംഭാവനകൾ എക്കാലവും ഓർമ്മിക്കപ്പെടും.

റൈറ്റ് ബാക്ക്: സന്ദീപ് സിങ്

കേരള ബ്ലാസ്റ്റേഴ്സിന്റെ നിരയിലെ അണ്ടർറേറ്റഡ് താരം. അധികം ശ്രദ്ധിക്കപ്പെടാത്ത താരമാണെങ്കിലും എല്ലാ മാച്ച് വീക്കിലും ടീമിന്റെ റൈറ്റ് ബാക്കിലെ സ്ഥിരം സാന്നിധ്യമാണ് സന്ദീപ് സിംഗ്. അഞ്ച് സീസണുകളിലായി 70-ൽ അധികം മത്സരങ്ങളിൽ ക്ലബ്ബിനായി കളത്തിലിറങ്ങി അദ്ദേഹം.

രാഹുൽ ഭേക്കെ, ഹർമൻജോത് ഖബ്ര, പ്രീതം കോട്ടാൽ, മുഹമ്മദ് റാക്കിപ്പ് തുടങ്ങിയ ഇന്ത്യൻ ഫുട്ബോളിലെ പ്രമുഖരായ താരങ്ങളെ പിന്തള്ളിയാണ് സന്ദീപ് ഈ ടീമിൽ ഇടംനേടുന്നത്.

ലെഫ്റ്റ് ബാക്ക്: ജെസൽ കാർനെയ്റോ

കൊമ്പന്മാരുടെ മഞ്ഞ ജേഴ്സിയിൽ കളത്തിലിറങ്ങുമ്പോഴെല്ലാം തന്റെ നൂറു ശതമാനവും നൽകിയിരുന്ന താരമാണ് ജെസ്സൽ. 2019-ൽ ക്ലബ്ബിലെത്തിയ അദ്ദേഹം സ്ഥിരതയോടെയുള്ള പ്രകടനത്താൽ പതിയെ ആരാധകരുടെ പ്രിയങ്കരനായി. ആദ്യ സീസണിൽ തന്നെ 18 ഐഎസ്എൽ മത്സരങ്ങളിൽ നിന്ന് നാല് അസിസ്റ്റുകൾ നൽകി ലെഫ്റ്റ് ബാക്കിൽ താരമായി മാറി.

2020-ൽ ക്ലബ്ബിന്റെ നായകനായി തിരഞ്ഞെടുക്കപ്പെട്ടതോടെ അദ്ദേഹം ടീമിലെ സ്ഥാനം കുറച്ചുകൂടി ഉറപ്പിച്ചു. ആരാധകരുടെ ആവേശം കളിക്കളത്തിൽ പ്രതിഫലിപ്പിച്ച് അദ്ദേഹം ആ ഉത്തരവാദിത്തം ഭംഗിയായി നിറവേറ്റി.

നിഷു കുമാർ, നവോച്ച സിംഗ്, ലാൽറുവാതാര തുടങ്ങിയ മികച്ച ലെഫ്റ്റ് ബാക്കുകൾ ബ്ലാസ്റ്റേഴ്സിനായി കളിച്ചിട്ടുണ്ടെങ്കിലും, ജെസൽ കളത്തിൽ നടത്തിയ പ്രകടനത്തോടും ക്ലബ്ബിനോടുള്ള ആത്മബന്ധത്തോടും കിടപിടിക്കാൻ ആർക്കും സാധിച്ചില്ല.

സെന്റർ ബാക്കുകൾ: സന്ദേശ് ജിങ്കൻ, സെഡ്രിക് ഹെങ്ബർട്ട്

ഒരു യുവതാരമായി കേരള ബ്ലാസ്റ്റേഴ്സിലെത്തിയ ജിങ്കൻ, ക്ലബ്ബ് വിട്ടത് ലീഗിലെ ഏറ്റവും മികച്ച പ്രതിരോധ താരങ്ങളിൽ ഒരാളായാണ്. ക്ലബ്ബിനൊപ്പം തന്നെ വളർന്ന അദ്ദേഹം, ആറ് സീസണുകളിലായി 76 ഐഎസ്എൽ മത്സരങ്ങൾ കളിച്ചു. 2014-ലും 2016-ലും ടീമിനെ ഫൈനലിലെത്തിച്ചതിൽ നിർണായക പങ്കുവഹിച്ചു. 2014-ൽ ലീഗിൽ ഏറ്റവും മികച്ച യുവതാരമായി തിരഞ്ഞെടുക്കപ്പെട്ടു. തൊട്ടടുത്ത വർഷം ഇന്ത്യൻ ദേശീയ ടീമിലും ഇടം പിടിച്ചു. 2017 മുതൽ 2020-ൽ ക്ലബ്ബ് വിടും കേരള ബ്ലാസ്റ്റേഴ്സിന്റെ ക്യാപ്റ്റനും ആയിരുന്നു. കളത്തിൽ കാഴ്ചവെച്ച അത്യുജ്വല പ്രകടനത്താൽ എക്കാലത്തെയും മികച്ച ഇലവനിലെ സെന്റർ ബാക്ക് സ്ഥാനത്തേക്ക് ജിങ്കൻ തിരഞ്ഞെടുക്കപ്പെടുന്നു.

മാർക്കോ ലെസ്കോവിച്ചിനെ നേരിയ വ്യത്യാസത്തിൽ പിന്തള്ളി സെഡ്രിക് ഹെങ്ബർട്ട് രണ്ടാമത്തെ സെൻട്രൽ ഡിഫൻഡറായി ഇടം നേടുന്നു. ലെസ്കോവിച്ച് 48 മത്സരങ്ങൾ കളിച്ചപ്പോൾ, ഹെങ്ബർട്ട് രണ്ട് സീസണുകളിലായി 30 മത്സരങ്ങൾ മാത്രമേ ബ്ലാസ്റ്റേഴ്സിനായി കളിച്ചിട്ടുള്ളൂ. എന്നാൽ ക്ലബ്ബിൽ കളിച്ച കാലയളവിൽ ഈ ഫ്രഞ്ച് താരം ടീമിൽ ചെലുത്തിയ സ്വാധീനം വളരെ വലുതായിരുന്നു. കളിക്കളത്തിലെ നേതാവായിരുന്ന ഹെങ്ബർട്ട്, ബ്ലാസ്റ്റേഴ്സിനൊപ്പമുണ്ടായിരുന്ന രണ്ട് സീസണുകളിലും ടീമിനെ ഫൈനലിലെത്തിച്ചു.

സെൻട്രൽ ഡിഫൻസീവ് മിഡ്ഫീൽഡർ: ജീക്സൺ സിങ്

കേരള ബ്ലാസ്റ്റേഴ്സിന്റെ റിസർവ് നിരയിൽ നിന്നും സീനിയർ ടീമിലേക്കുള്ള വാതിൽ തുറന്ന് കയറി വന്ന താരമാണ് ജീക്സൺ സിങ്. ഓരോ സീസണിലും തന്റെ കാളി മികവ് കൂടുതൽ മൂർച്ചപ്പെടുത്തിയ താരം, ഇവാൻ വുകോമനോവിച്ചിന്റെ കീഴിൽ തന്റെ ഏറ്റവും മികച്ച ഫോമിലെത്തി.

ഇവാന്റെ കീഴിൽ സ്റ്റാർട്ടിംഗ് ഇലവനിൽ സ്ഥാനം ഉറപ്പിച്ച അദ്ദേഹം, ഇന്ത്യയിലെ ഏറ്റവും മികച്ച ഡിഫൻസീവ് മിഡ്ഫീൽഡർമാരിൽ ഒരാളായി മാറി. മധ്യനിരയിലെ അദ്ദേഹത്തിന്റെ സാന്നിധ്യം അഡ്രിയാൻ ലൂണയെയും സഹൽ അബ്ദുൾ സമദിനെയും പോലെയുള്ള പ്ലേ മേക്കറുകൾക്ക് ആക്രമണത്തിൽ കൂടുതൽ സ്വാതന്ത്ര്യം നൽകി. കേരള ബ്ലാസ്റ്റേഴ്സിനായി 78 ഐഎസ്എൽ മത്സരങ്ങൾ കളിച്ച അദ്ദേഹം, 2021-22ൽ ടീമിനെ ഫൈനലിലെത്തിക്കാനും സഹായിച്ചു.

ക്ലബ്ബിനൊപ്പമുള്ള ദീർഘകാലത്തെ സേവനവും സ്ഥിരതയാർന്ന പ്രകടനവും കണക്കിലെടുത്ത്, മെഹ്താബ് ഹുസൈനെ പിന്തള്ളി അദ്ദേഹം ഈ ഇലവനിൽ ഇടം നേടുന്നു.

സെൻട്രൽ മിഡ്ഫീൽഡർ: അഡ്രിയാൻ ലൂണ

കേരള ബ്ലാസ്റ്റേഴ്സിന്റെ മജീഷ്യൻ. ആരാധകരുടെ പ്രിയപ്പെട്ട താരമായ ഈ ഉറുഗ്വേക്കാരനില്ലാതെ ക്ലബ്ബിന്റെ എക്കാലത്തെയും മികച്ച ഇലവൻ പൂർത്തിയാകില്ല. 70-ൽ അധികം മത്സരങ്ങളിൽ നിന്ന് 13 ഗോളുകളും 23 അസിസ്റ്റുകളും നേടിയ ലൂണ, ടീമിന്റെ കളി മെനയുന്നതിൽ പ്രധാന പങ്കുവഹിച്ചു.

ആരാധകരുടെ ഹൃദയം കീഴടക്കിയ അദ്ദേഹം, പന്ത് കാലിൽ കിട്ടുമ്പോഴെല്ലാം ഗാലറികളെ ആവേശത്തിന്റെ മുൾമുനയിൽ നിർത്തി. കേരള ബ്ലാസ്റ്റേഴ്സ് ആരാധകരുമായി ആഴത്തിലുള്ള ബന്ധം പുലർത്തുന്ന ലൂണ, ക്ലബ്ബിന്റെ ഏറ്റവും വലിയ ഐക്കണാണ്.

സെൻട്രൽ അറ്റാക്കിങ് മിഡ്ഫീൽഡർ: സഹൽ അബ്ദുൽ സമദ്

മയക്കുന്ന കാൽച്ചുവടുകളും അസാമാന്യമായ കളിമികവുമായി കേരള ബ്ലാസ്റ്റേഴ്സ് ആരാധകരുടെ മനംകവർന്ന സഹൽ അബ്ദുൾ സമദ്, വളരെ പെട്ടെന്ന് തന്നെ അവരുടെ പ്രിയപ്പെട്ടവനായി മാറി.

കേരള ബ്ലാസ്റ്റേഴ്‌സ് സ്‌കൗട്ടിങ്ങിലൂടെ കണ്ടെത്തി, 2017-18 സീസണിൽ റിസർവ് നിരയിലേക്ക് എത്തിച്ച്, അവിടെ നിന്ന് സീനിയർ ടീമിന്റെ നട്ടെല്ലായി വളർന്ന താരമാണ് സഹൽ. 2023-ൽ ക്ലബ് വിടുമ്പോൾ ഐഎസ്എല്ലിൽ ബ്ലാസ്റ്റേഴ്സിനായി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരമെന്ന റെക്കോർഡിനുടമയായി മാറി. 92 മത്സരങ്ങൾ എന്ന അദ്ദേഹത്തിന്റെ റെക്കോർഡ് ഇന്നും തിരുത്തപ്പെടാതെ നിലനിൽക്കുന്നു.

ക്ലബ്ബിനായി 10 ഗോളുകളും എട്ട് അസിസ്റ്റുകളും നൽകിയ അദ്ദേഹം, കേരളത്തിലെ യുവ ആരാധകർക്ക് ഒരു മാതൃകയായി മാറി. 2023-ൽ മോഹൻ ബഗാൻ സൂപ്പർ ജയന്റിലേക്ക് മാറിയെങ്കിലും, ബ്ലാസ്റ്റേഴ്സിലെ അദ്ദേഹത്തിന്റെ സ്വാധീനം ചോദ്യം ചെയ്യപ്പെടാൻ സാധിക്കാത്തത്ര വലുതാണ്.

റൈറ്റ് ഫോർവേഡ്: സി.കെ. വിനീത്

കേരള ബ്ലാസ്റ്റേഴ്സ് ആരാധകരുടെ മറ്റൊരു പ്രിയപ്പെട്ട താരമാണ് മലയാളി കൂടിയായ സി.കെ. വിനീത്. അതിന് വ്യക്തമായ കാരണങ്ങളുമുണ്ട്. വിവിധ പൊസിഷനുകളിൽ കളിക്കുമ്പോഴും, അദ്ദേഹം അണിഞ്ഞിരിക്കുന്ന ജേഴ്സിക്കുവേണ്ടി പരമാവധി നൽകി. നിർണായക ഘട്ടങ്ങളിൽ ടീമിനായി എപ്പോഴും മുന്നിട്ടിറങ്ങി.

42 മത്സരങ്ങളിൽ നിന്ന് 11 ഗോളുകൾ നേടിയ വിനീതിനെ, 2016-ൽ ചിരവൈരികളായ ചെന്നൈയിൻ എഫ്‌സിക്കെതിരെ അവസാന നിമിഷം നേടിയ ഇരട്ട ഗോളുകളുടെ പേരിലാണ് ആരാധകർ ഇന്നും ഓർക്കുന്നത്. രാഹുൽ കെ.പി, പ്രശാന്ത് കെ എന്നിവർ ഈ സ്ഥാനത്തേക്ക് മത്സരിക്കാനുണ്ടെങ്കിലും, ബ്ലാസ്റ്റേഴ്സ് ജേഴ്സിയിൽ വിനീത് ഉണ്ടാക്കിയെടുത്ത ഇമ്പാക്ട് തികച്ചും വ്യത്യസ്തമായിരുന്നു.

ലെഫ്റ്റ് ഫോർവേഡ്: ഇയാൻ ഹ്യൂം

കേരള ബ്ലാസ്റ്റേഴ്സിന്റെ ചരിത്രത്തിലെ ആദ്യത്തെ സൂപ്പർ താരങ്ങളിൽ ഒരാൾ. 2014-ൽ ക്ലബ്ബിന്റെ കന്നി ഗോൾ നേടിയത് ഹ്യൂം ആയിരുന്നു. പോരാട്ടവീര്യവും കളിമികവും കൊണ്ട് ആരാധകർ "ഹ്യൂമേട്ടൻ" എന്ന് സ്നേഹത്തോടെ വിളിച്ച ഈ കനേഡിയൻ താരത്തിന്റെ സ്വാധീനം കണക്കുകൾക്കും അപ്പുറമായിരുന്നു.

2014-ലെ ഐഎസ്എൽ സീസണിൽ നാല് ഗോളുകൾ നേടിയ ഹ്യൂം, സെമി ഫൈനലിന്റെ ആദ്യ പാദത്തിൽ ചെന്നൈയിൻ എഫ്‌സിക്കെതിരായ 3-0 വിജയത്തിൽ ഒരു ഗോളും ഒരു അസിസ്റ്റും സ്വന്തമാക്കി.

2017-18ൽ ബ്ലാസ്റ്റേഴ്സിലേക്ക് തിരിച്ചെത്തിയ കനേഡിയൻ താരം അഞ്ച് ഗോളുകൾ നേടി. കേരള ബ്ലാസ്റ്റേഴ്സ് ജേഴ്സിയിൽ ഹ്യൂമിന്റെ ഗോളുകളുടെ എണ്ണം ഒരുപക്ഷേ അത്ര വലുതായിരിക്കില്ല, പക്ഷേ കളിക്കളത്തിൽ അദ്ദേഹം ചെലുത്തിയ സ്വാധീനം കണക്കുകൾക്കും അപ്പുറമായിരുന്നു.

സെന്റർ ഫോർവേഡ്: ദിമിത്രിയോസ് ഡയമന്റക്കോസ്

ബ്ലാസ്റ്റേഴ്സിന്റെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരനായ ഡയമന്റക്കോസ് ആണ് ഈ ടീമിന്റെ മുന്നേറ്റ നിര പൂർത്തിയാക്കുന്നത്. കേരള ബ്ലാസ്റ്റേഴ്സിനായി 38 ഐഎസ്എൽ മത്സരങ്ങളിൽ നിന്ന് 23 ഗോളുകളും ആറ് അസിസ്റ്റുകളും നേടിയ ഡയമന്റകോസ്, വുകോമനോവിച്ചിന്റെ ടീമിലെ വജ്രായുധമായിരുന്നു. 2023-24 സീസണിൽ ഐഎസ്എൽ ഗോൾഡൻ ബൂട്ട് പുരസ്കാരം നേടിയ അദ്ദേഹം, ഈ നേട്ടം കൈവരിക്കുന്ന ആദ്യത്തെ കേരള ബ്ലാസ്റ്റേഴ്സ് കളിക്കാരനായി.

2019-20 സീസണിൽ ബ്ലാസ്റ്റേഴ്സിനായി 16 മത്സരങ്ങളിൽ നിന്ന് 15 ഗോളുകൾ നേടിയ ബർത്തലോമിയോ ഓഗ്ബെച്ചെ ഈ പൊസിഷനിൽ പരിഗണിക്കപ്പെട്ടിരുന്നു. എന്നാൽ, ടീമിനൊപ്പമുണ്ടായിരുന്ന രണ്ട് സീസണുകളിലും ബ്ലാസ്റ്റേഴ്സിനെ പ്ലേഓഫിലെത്തിക്കാൻ സഹായിച്ച് ഡയമന്റകോസ് മികച്ച പതിനൊന്ന് താരങ്ങളുടെ നിരയിലേക്കെത്തുന്നു.

മുഖ്യ പരിശീലകൻ: ഇവാൻ വുകോമനോവിച്ച്

തന്റെ കീഴിലെ മൂന്ന് സീസോണുകളിലും ക്ലബ്ബിനെ പ്ലേ ഓഫിലെത്തിച്ച ആരാധകരുടെ സ്വന്തം 'ഇവാനാശാൻ' അല്ലാതെ മറ്റാര്. ഐഎസ്എൽ ചരിത്രത്തിൽ ഒരു ക്ലബ്ബിൽ ഏറ്റവും കൂടുതൽ കാലം സേവനമനുഷ്ഠിച്ച പരിശീലകനായ ഈ സെർബിയൻ, മിഡ് ടേബിളിൽ സീസൺ അവസാനിപ്പിച്ചിരുന്ന ഒരു ക്ലബ്ബിനെ സ്ഥിരതയുള്ള ഒന്നാക്കി മാറ്റി. 2021-22ൽ ബ്ലാസ്റ്റേഴ്സിനെ ഐഎസ്എൽ കപ്പ് ഫൈനലിലെത്തിക്കുകയും ചെയ്തു.

ക്ലബ്ബ് വിട്ടതിനുശേഷവും ആരാധകരുമായി ശക്തമായ ബന്ധം വുകോമനോവിച്ച് നിലനിർത്തുന്നു.

കേരള ബ്ലാസ്‌റ്റേഴ്‌സിനെ ഫൈനലിലെത്തിച്ച് ഡേവിഡ് ജെയിംസ്, സ്റ്റീവ് കോപ്പൽ തുടങ്ങിയവർ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ടെങ്കിലും, കേരള ബ്ലാസ്റ്റേഴ്സിനെയും ആരധകരെയും ഒന്നിലധികം തവണ സ്വപ്‌നങ്ങൾ കാണാൻ പ്രേരിപ്പിച്ച വുകോമനോവിച്ച് അവരെക്കാൾ ഒരുപടി മുകളിലാണ്.