കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയുടെ പുതിയ സൈനിംഗ് ജൗഷുവ സോട്ടിരിയോ ലക്ഷ്യമിടുന്നത് ടീമിന്റെ വിജയത്തിന് സാധ്യമായ വിധത്തിൽ സംഭാവന നൽകാനും വരാനിരിക്കുന്ന ഹീറോ ഇന്ത്യൻ സൂപ്പർ ലീഗ് സീസണിൽ ക്ലബിനെ ഉയങ്ങളിലേക്ക് നയിക്കാനുമാണ്.

കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി തങ്ങളുടെ ആദ്യ വേനൽക്കാല സൈനിംഗായി മെയ് മാസത്തിലാണ് സോട്ടിരിയോയെ പ്രഖ്യാപിച്ചത്. ക്ലബ്ബുമായി 2025 വരെ രണ്ട് വർഷത്തെ കരാറിലാണ്  താരം ഒപ്പുവച്ചത്. തന്റെ പ്രൊഫഷണൽ കരിയർ മുഴുവൻ ഓസ്‌ട്രേലിയയിൽ ചെലവഴിച്ച സോട്ടിരിയോ കെബിഎഫ്‌സിയിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാനുള്ള ലക്ഷ്യത്തിലാണ്. ഇതാദ്യമായാണ് സ്വന്തം രാജ്യത്തിന് പുറത്ത് അദ്ദേഹം തന്റെ കരിയർ വിപുലീകരിക്കുന്നത്.

“കഠിനാധ്വാനമില്ലാതെ വിജയമില്ല, അല്ലേ? അതിനാൽ ആദ്യം കഠിനാധ്വാനം ചെയ്യുക, അതിലൂടെ നമുക്ക് ലീഗും (ഷീൽഡും) കപ്പും (ഹീറോ ഐഎസ്എൽ കിരീടം) നേടാനാകും. അങ്ങനെയായിരിക്കുകയും വ്യക്തിപരമായി എനിക്ക് കഴിയുന്നത്ര ഗോളുകൾ നേടുകയും ടീമിന്റെ വിജയത്തിന് സഹായിക്കുകയും ചെയ്യുക എന്നതാണ് ആദ്യം വേണ്ട മാനസികാവസ്ഥ.”കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി മീഡിയ ടീമിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.

എ-ലീഗിൽ 166 മത്സരങ്ങൾ കളിച്ചിട്ടുള്ള സോട്ടിരിയോ പ്രസ്തുത കാലയളവിൽ 27 ഗോളുകളും 10 അസിസ്റ്റുകളും സംഭാവന ചെയ്ത സമ്പന്നമായ അനുഭവസമ്പത്തുമായാണ് ഇന്ത്യയിലേക്ക് വരുന്നത്. വെസ്റ്റേൺ സിഡ്‌നി വാണ്ടറേഴ്‌സിന്റെ 2014-ൽ എഎഫ്‌സി ചാമ്പ്യൻസ് ലീഗ് നേടിയ ടീമിന്റെ ഭാഗമായിരുന്നു താരം ഫിഫ ക്ലബ് ലോകകപ്പിലും കളിച്ചിട്ടുണ്ട്. കൂടാതെ, യൂത്ത് ലെവലിൽ ഓസ്‌ട്രേലിയയെ പ്രതിനിധീകരിക്കുകയും അണ്ടർ 20, അണ്ടർ 23 തലങ്ങളിൽ കളിച്ചിട്ടുമുണ്ട്.

വ്യത്യസ്ത സാഹചര്യത്തിലുള്ള ഹീറോ ഐഎസ്എല്ലുമായി പൊരുത്തപ്പെടുന്നത് ഒരു വെല്ലുവിളിയായിരിക്കുമെന്നും എന്നാൽ അത് താൻ കാത്തിരിക്കുന്ന ഒന്നാണെന്നും സോട്ടിരിയോ വെളിപ്പെടുത്തി.

“ഞാൻ ഹീറോ ഐ‌എസ്‌എൽ കണ്ടു, അതിന് ആക്രമണാത്മക മാനസികാവസ്ഥയും ഉയർന്ന തീവ്രതയും ഉണ്ട്, അതിനാൽ എ-ലീഗിൽ നിന്ന് ഇങ്ങോട്ട് വരാൻ ഞാൻ ആഗ്രഹിക്കുന്ന കാരണങ്ങളിൽ ഒന്നതാണ്. ഇത് വളരെ വെല്ലുവിളി നിറഞ്ഞതായിരിക്കും, പക്ഷേ വ്യത്യസ്ത സാഹചര്യങ്ങളോട് ഞാൻ മുൻപും പൊരുത്തപ്പെട്ടിട്ടുണ്ട്. ഞാൻ U20, U23 ദേശീയ ടീം ഗെയിമുകളും ഏഷ്യയിൽ AFC ചാമ്പ്യൻസ് ലീഗ് കാമ്പെയ്‌നുകളും കളിച്ചിട്ടുണ്ട്. ഏഷ്യ എന്നിൽ നിന്ന് ഏറ്റവും മികച്ചത് പുറത്തെടുക്കുന്നതായി എനിക്ക് തോന്നുന്നു. കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയിൽ എനിക്ക് മികച്ച പ്രകടനം നടത്താൻ കഴിയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.” അദ്ദേഹം വിശദീകരിച്ചു.

മൂന്ന് തവണ ഹീറോ ഐഎസ്എൽ ഫൈനലിസ്റ്റുകളായ കേരളാ ബ്ലാസ്റ്റേഴ്‌സ് ഹീറോ ഐഎസ്എൽ 2022-23 സീസണിൽ പ്ലേഓഫിലേക്ക് യോഗ്യത നേടിയെങ്കിലും സെമിഫൈനലിൽ എത്താനായില്ല. എന്നിരുന്നാലും, കൊവിഡ് വ്യാപനത്തിനിടയിലെ അടഞ്ഞ സ്റ്റേഡിയങ്ങളുടെ രണ്ട് സീസണുകൾക്ക് ശേഷം കൊച്ചിയിലെ അവരുടെ സ്വന്തം ഗ്രൗണ്ടായ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ 10 മത്സരങ്ങളിൽ നിന്ന് ഏഴ് വിജയങ്ങൾ നേടാനായത് ബ്ലാസ്റ്റേഴ്‌സിന് വലിയ ഉത്തേജനമായി. നിറഞ്ഞ സ്റ്റേഡിയത്തിൽ ആരാധകർക്ക് മുന്നിൽ കൊച്ചിയിൽ കളിക്കാൻ ഉറ്റുനോക്കുകയാണ് താരം. ഒപ്പം ആരാധകർക്ക് മുന്നിൽ ക്ലബ്ബിനായി സ്‌കോർ ചെയ്യണമെന്ന് അതിയായി ആഗ്രഹിക്കുകയും ചെയ്യുന്നു.

“40,000 മുതൽ 50,000 വരെ ആളുകൾ നിറഞ്ഞ ഒരു സ്റ്റേഡിയത്തിന് മുന്നിൽ കളിക്കുന്നത് എനിക്ക് നഷ്ടമായി. ഞാൻ ആകാംക്ഷയോടെ കാത്തിരിക്കുന്നതും ഭാഗമാകാൻ ആഗ്രഹിക്കുന്നതുമായ കാര്യമാണിത്. ആദ്യ ഗോൾ നേടുന്നതും ആൺകുട്ടികൾക്കൊപ്പം ആഘോഷിക്കുന്നതും ആരാധകരോടൊപ്പം ആഘോഷിക്കുന്നതും എന്റെ പേര് ഉയർന്നു കേൾക്കുന്നതും അതിശയകരമായിരിക്കും. ഞാൻ തീർച്ചയായും അത് സ്വീകരിക്കുകയും ചെയ്യും. സീസണിന്റെ അവസാനത്തിൽ, ലീഗ് (ഷീൽഡ്) അല്ലെങ്കിൽ (ഹീറോ ഐ‌എസ്‌എൽ കിരീടം) കപ്പ്, ഞാൻ സ്വന്തമാക്കാൻ ശ്രമിക്കും. അതാണ് ഞാൻ പ്രതീക്ഷിക്കുന്നത്” അദ്ദേഹം സൂചിപ്പിച്ചു.

ക്ലബ്ബിന്റെ ആരാധകർക്കായുള്ള  സന്ദേശത്തെക്കുറിച്ച് ചോദിച്ചപ്പോൾ, അദ്ദേഹം പറഞ്ഞു,  “കെബിഎഫ്‌സി ആരാധകരേ, നിങ്ങളുടെ സ്നേഹത്തിനും പിന്തുണയ്ക്കും ഇതിനകംതന്നെ നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. എല്ലാ നല്ല സന്ദേശങ്ങൾക്കും നന്ദി. പിച്ചിൽ ഇറങ്ങുമ്പോഴെല്ലാം എന്റെ 100% ഞാൻ നിങ്ങൾക്ക് നൽകുമെന്ന് നിങ്ങളെ അറിയിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഞാൻ എപ്പോഴും പോരാടാനും കഠിനാധ്വാനം ചെയ്യാനും പോകുന്നു, ഈ സീസണിൽ ഞങ്ങൾ എന്തെങ്കിലും പ്രത്യേകമായി ചെയ്യും."