ഇന്ത്യൻ സൂപ്പർ ലീഗ് ഒൻപതാം സീസണിൽ അഞ്ചു വർഷങ്ങൾക്കപ്പുറം ഗോവക്കെതിരെ വിജയം സ്വന്തമാക്കി കേരളാ ബ്ലാസ്റ്റേഴ്‌സ്. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് വിജയം സ്വന്തമാക്കിയത്. മത്സരത്തിന് ശേഷം നടന്ന പത്ര സമ്മേളനത്തിൽ മുഖ്യ പരിശീലകൻ ഇവാൻ വുകമനോവിച്ച് പങ്കെടുത്തു.

"എന്റെ വീക്ഷണം ലോകോത്തരമാണ്. ഞങ്ങൾക്ക് ധാരാളം യുവ താരങ്ങളുണ്ട്. മത്സരങ്ങളെ അഭിമുഖീകരിക്കുന്ന പക്രിയയിൽ പലതരം സമീപനങ്ങൾ വികസിപ്പിക്കുന്നതിനെക്കുറിച്ച് നമ്മൾ ചിന്തിക്കണം. എപ്പോൾ പ്രസ് ചെയ്തു കളിക്കണമെന്നും എപ്പോൾ നിയന്ത്രണത്തിലായിരിക്കണമെന്നും ഞങ്ങളറിഞ്ഞിരിക്കണം. ഇതാണ് ഒരു മികച്ച ടീമിനെ സൃഷ്ടിക്കുന്നത്. ഞങ്ങളുടെ ടീമിൽ ചില കീ പ്ലേയേഴ്സ് ഉണ്ടെന്ന് ഞങ്ങൾക്കറിയാം. വിവിധ എതിരാളികൾക്കെതിരെ വിവിധ ശൈലിയിൽ എങ്ങനെ കളിക്കണമെന്ന് ഓരോ നിമിഷവും തിരഞ്ഞെടുക്കാൻ അവർക്കാകണം."

"ഇന്ത്യൻ സൂപ്പർ ലീഗ് പോലുള്ള ലീഗുകളിൽ ഞങ്ങൾ ചില പരിഹാരങ്ങൾ കണ്ടെത്താന് ശ്രമിക്കുന്നത്. നമ്മുടെ മികച്ച ഓപ്‌ഷൻസും നിമിഷങ്ങളും കണ്ടെത്താൻ ശ്രമിക്കണം. ഇപ്പോൾ ആറു മത്സരങ്ങൾ കഴിഞ്ഞു. കഴിഞ്ഞ വര്ഷം ഇത്തരം ടീമുകൾക്കെതിരെ വിജയിക്കാൻ ഞങ്ങൾക്കായിരുന്നില്ല. ഡിസംബറും ജനുവരിയും റാങ്കിങ്ങിൽ മുന്നേറുവാനായി പരമാവധി പോയിന്റുകൾ നേടേണ്ട മാസങ്ങളാണ്. ചിലപ്പോഴൊക്കെ  തെറ്റും ശരിയും വിശകലനം ചെയ്യാനായി ചില് പരീക്ഷണങ്ങൾ നടത്തേണ്ടിവരും. അത്തരത്തിലാണ് ഞങ്ങൾ മുന്നേറാൻ ആഗ്രഹിക്കുന്നത്."

മത്സരത്തിന്റെ ആദ്യ പകുതിയിൽ തുടക്കം മുതൽ ആക്രമിച്ചു കളിക്കുന്ന ബ്ലാസ്‌റ്റേഴ്‌സിനെയാണ് ഇന്ന് കാണാൻ കഴിഞ്ഞത്. മത്സരത്തിന്റെ ഏഴാം മിനിറ്റിൽ ആക്രമണവുമായി മുന്നേറിയ രാഹുൽ നൽകിയ പാസിൽ സഹൽ അബ്ദുൾ സമദ് ഗോളിനായി ശ്രമിച്ചെങ്കിലും ഗോവൻ പ്രതിരോധം അത് സമയോചിതമായി തടഞ്ഞു. പന്ത് കൈക്കലാക്കിയ നിഷു കുമാർ വീണ്ടും ശ്രമിച്ചെങ്കിലും ധീരജ് മൊയ്‌റംഗ്‌തേം പന്ത് തട്ടിയകറ്റി.

പതിനൊന്നാം മിനിറ്റിൽ ഡിമിട്രിയോസ് ഡയമന്റകോസ് വലതുവശത്ത് നിന്ന് അപകടകരമായ ഒരു ഫ്ലൈറ്റ്ഡ് ക്രോസ് ഇട്ടെങ്കിലും ധീരജ് മൊയ്‌റംഗ്‌തെം അത് കൃത്യമായി പ്രതിരോധിച്ചു. പത്തൊൻപതാം മിനിറ്റിൽ അഡ്രിയാൻ ലൂണ മൈതാനമധ്യത്തിൽ പന്ത് കൈക്കലാക്കി ഇടതുവശത്ത് സഹൽ സമദിന് പാസ് ചെയ്തു, ഷാളിന്റെ പാസിൽ ഡിമിട്രിയോസ് ഡയമന്റകോസ് ഗോളിനായി ശ്രമിച്ചെങ്കിലും വൈഡിൽ കലാശിച്ചു. ഇരുപത്തിയേഴാം മിനിറ്റിൽ വേഗത്തിൽ മുന്നേറിയ രാഹുൽ കണ്ണോലി പ്രവീൺ ഐബൻഭ ദോഹ്‌ലിംഗിനെ ഫൗൾ ചെയ്ത തീരുമാനത്തിൽ റഫറിയോട് തർക്കിച്ച  മാർക്കോ ലെസ്‌കോവിച്ചിന് മഞ്ഞക്കാർഡ് ലഭിച്ചു.

നാല്പത്തിരണ്ടാം മിനിറ്റിൽ മത്സരത്തിലെ ആദ്യ ഗോൾ പിറന്നു. രാഹുൽ വലതുവശത്ത് നിന്ന് നൽകിയ ക്രോസിൽ അഡ്രിയാൻ ലൂണ ഡൈവിംഗ് ഹെഡറിനായി ശ്രമിച്ചെങ്കിലും  മിസ്സായി. പന്ത് സ്വീകരിച്ച സഹൽ അബ്ദുൾ സമദ് അഡ്രിയാൻ ലൂണക്ക് കൈമാറുകയും നിമിഷങ്ങൾക്കുള്ളിൽ അദ്ദേഹത്തിന്റെ ഷോട്ട് വല തുളക്കുകയും ചെയ്തു. നാല്പത്തിയഞ്ചാം മിനിറ്റിൽ അൻവർ അലി ബോക്സിനുള്ളിൽ ഡിമിട്രിയോസ് ഡയമന്റകോസിനെ ഫൗൾ ചെയ്തതിനെ തുടർന്ന് കേരളാ ബ്ലാസ്റ്റേഴ്സിന് പെനാലിറ്റി ചാൻസ് ലഭിച്ചു. ലഭിച്ച അവസരം കൃത്യമായി വിനയോഗിച്ച ഇവാൻ കലിയുഷ്‌നി ടീമിനായി രണ്ടാം ഗോളും നേടി. അൻപത്തിരണ്ടാം മിനിറ്റിൽ ഇവാൻ കലിയുഷ്നി ബ്ലാസ്റ്റേഴ്സിനായി മൂന്നാം ഗോൾ നേടി. പന്ത് ലഭിച്ച ഡിമിട്രിയോസ് ഡയമന്റകോസ്‌ ഇവാൻ കലിയുഷ്‌നിക്ക് പാസ് ചെയ്യുകയും താരത്തിന്റെ ഷോട്ട് വലതുളക്കുകയും ചെയ്തു.

അറുപത്തിയേഴാം മിനിറ്റിൽ സെറിട്ടൺ ഫെർണാണ്ടസിന്റെ അസിസ്റ്റിൽ നോഹ വെയ്ൽ സദൗയി ഗോവക്കായി ആദ്യ ഗോൾ നേടി. എഴുപത്തിയൊന്നാം മിനിറ്റിൽ ഡിമിട്രിയോസ് ഡയമന്റകോസിനു പകരം അപ്പോസ്തോലോസ് ജിയാനോയും ജീക്‌സൺ സിംങിന് പകരം ലാൽതതംഗ ഖൗൾറിങ്ങും കളത്തിലിറങ്ങി. ഫൈനൽ വിസിൽ മുഴങ്ങും വരെ ഇരു ടീമുകൾക്കും മറ്റൊരു ഗോൾ നേടാനായില്ല. 2016-ന് ശേഷം ഗോവക്കെതിരെ കേരളാ ബ്ലാസ്റ്റേഴ്‌സ് മൂന്ന് ഒന്നിന് വിജയം സ്വന്തമാക്കി.