ഐഎസ്എല്ലിലെ സ്ഥിരതയുടെ പര്യായങ്ങളായ പത്ത് താരങ്ങളെ പരിചയപ്പെടാം!
അണിയുന്ന ജേഴ്സികളുടെ നിറങ്ങൾ മാറിയാലും, ചേക്കേറുന്ന ഇടങ്ങളിലെല്ലാം മികവ് നിലനിർത്താൻ ഈ കളിക്കാർക്ക് സാധിച്ചു.

ഫുട്ബോളിൽ ഒരു കളിക്കാരന് ഏറ്റവുമധികം വേണ്ട കഴിവാണ് സ്ഥിരത. എല്ലാ സീസണുകളിലും ഒരേ നിലവാരത്തിൽ മികച്ച പ്രകടനം നടത്തുന്ന കളിക്കാർ ഏതൊരു ടീമിന്റെയും ആണിക്കല്ലാണ്. എന്നാൽ ഒരു ക്ലബ്ബിൽ നിന്ന് മറ്റൊന്നിലേക്ക് മാറുമ്പോൾ ഈ സ്ഥിരത പലപ്പോഴും പരീക്ഷണങ്ങൾക്ക് വിധേയമാകും. പുതിയ ടീമിലേക്ക് മാറുമ്പോൾ, പുതിയ തന്ത്രങ്ങളെയും അപരിചിതരായ സഹതാരങ്ങളെയും ഒരു കളിക്കാരൻ അതിജീവിക്കേണ്ടതുണ്ട്.
പുതിയ ക്ലബ്ബിലേക്ക് ചേക്കേറുമ്പോൾ തികച്ചും വ്യത്യസ്തമായ സാഹചര്യങ്ങളുമായി പൊരുത്തപ്പെടേണ്ടതുണ്ട്. മുന്നിലേക്കെത്തുന്ന വെല്ലുവിളികൾ ഇത്തരം താരങ്ങളുടെ കളിയുടെ താളം തെറ്റിക്കാനും ആത്മവിശ്വാസം കുറയ്ക്കാനും പര്യാപ്തമായവയാണ്. അവിടെ ചിലർ വീഴും, മറ്റ് ചിലർ വാഴും.
ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) ഇത്തരം നിരവധി കളിക്കാർക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. ക്ലബ്ബുകൾ മാറിയിട്ടും തങ്ങളുടെ കളി മികവ് കൈവിടാതെ, പോയ ഇടങ്ങളിലെല്ലാം ടീമിന്റെ അഭിവാജ്യ ഘടകമായി മാറിയ പത്തു താരങ്ങളെ ഇവിടെ പരിചയപ്പെടാം.
ഹോസെ ലൂയിസ് എസ്പിനോസ അരോയോ (ടിരി)
ക്ലബ്ബുകൾ: എടികെ → ജംഷഡ്‌പൂർ എഫ്‌സി → മോഹൻ ബഗാൻ സൂപ്പർ ജയന്റ് → മുംബൈ സിറ്റി എഫ്‌സി
ഒരു തികഞ്ഞ പ്രൊഫഷണൽ. ഐഎസ്എല്ലിൽ തന്റെ പത്താം സീസണിലേക്ക് കടക്കുന്ന ടിരി നാല് ക്ലബ്ബുകൾക്കായി ബൂട്ടണിഞ്ഞിട്ടും അദ്ദേഹത്തിന്റെ ഫോമിന് കാര്യമായ ഒരു കോട്ടവും സംഭവിച്ചിട്ടില്ല. എടികെയ്ക്കൊപ്പം കിരീടം നേടിയത് മുതൽ ജംഷഡ്പൂരിലെ തുടർച്ചയും മോഹൻ ബഗാൻ സൂപ്പർ ജയന്റിലും മുംബൈ സിറ്റി എഫ്‌സിയിലും പ്രതിരോധ നിരയെ നയിച്ചത് വരെയും, ടിരി എന്നും പ്രതിരോധത്തിലെ സ്ഥിരതയുടെ പ്രതീകമായിരുന്നു. കളിയെ മനസ്സിലാക്കാനുള്ള സാങ്കേതിക മികവും ഉയർന്ന ശാരീരികക്ഷമതയും കൊണ്ട് ലീഗിലെ എക്കാലത്തെയും മികച്ച സെന്റർ ബാക്കുകളിൽ ഒരാളായി അദ്ദേഹം ചരിത്രത്തിൽ ഇടം നേടുന്നു.
ബർത്തലോമ്യു ഓഗ്ബെച്ചെ
ക്ലബ്ബുകൾ: നോർത്ത് ഈസ്റ്റ് യുണൈറ്റഡ് → കേരള ബ്ലാസ്റ്റേഴ്സ് → മുംബൈ സിറ്റി എഫ്‌സി → ഹൈദരാബാദ് എഫ്‌സി
ഐഎസ്എല്ലിലെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരിൽ രണ്ടാമതുള്ള ഓഗ്‌ബെച്ചെ, ലീഗ് കണ്ട ഏറ്റവും മികച്ച സ്ട്രൈക്കർമാരിൽ ഒരാളാണ്. ഹൈദരാബാദ് എഫ്‌സിയിൽ രണ്ട് സീസണുകളും, നോർത്ത് ഈസ്റ്റ് യുണൈറ്റഡ്, കേരള ബ്ലാസ്റ്റേഴ്സ്, മുംബൈ സിറ്റി എഫ്‌സി എന്നിവയിൽ ഓരോ സീസണുകളും കളിച്ച ഈ നൈജീരിയൻ താരത്തിന് ഒരു ക്ലബ്ബിലും ദീർഘകാലം തുടരാനായില്ല. എനിക്കും പോയ ഇടങ്ങളിലെല്ലാം അദ്ദേഹം തന്റേതായ മുദ്ര പതിപ്പിച്ചു.
കേരള ബ്ലാസ്റ്റേഴ്സിലായിരുന്ന സീസണിൽ ടീം പ്ലേഓഫിൽ എത്തിയില്ലെങ്കിലും 16 കളികളിൽ നിന്ന് 16 ഗോളുകളിൽ അദ്ദേഹം പങ്കാളിയായി. മറ്റ് എല്ലാ ക്ലബ്ബുകളെയും പ്ലേഓഫിലെത്തിക്കാൻ സഹായിച്ച അദ്ദേഹം, 2020-21ൽ മുംബൈ സിറ്റി എഫ്‌സിക്കൊപ്പം ഐഎസ്എൽ ഡബിൾ നേടുകയും, അടുത്ത സീസണിൽ ഹൈദരാബാദ് എഫ്‌സിക്കൊപ്പം ഐഎസ്എൽ കപ്പ് ഉയർത്തുകയും ചെയ്തു. വെറും 98 മത്സരങ്ങളിൽ നിന്ന് 72 ഗോളുകളിൽ പങ്കാളിയായാണ് അദ്ദേഹം ഐഎസ്എൽ കരിയർ അവസാനിപ്പിച്ചത്.
രാഹുൽ ഭേക്കെ
ക്ലബ്ബുകൾ: കേരള ബ്ലാസ്റ്റേഴ്സ് → എഫ്‌സി പൂനെ സിറ്റി → ബെംഗളൂരു എഫ്‌സി → മുംബൈ സിറ്റി എഫ്‌സി → ബെംഗളൂരു എഫ്‌സി
കളിക്കളത്തിൽ തുടക്കകാലത്ത് ഫുൾബാക്കായും നിലവിൽ സെന്റർ ബാക്കായും തന്നിൽ നിക്ഷിപ്തമായ കർത്തവ്യങ്ങളെല്ലാം ഭംഗിയായി നിർവഹിക്കുന്ന കളിക്കാരനാണ് ഭേക്കെ. തന്ത്രപരമായ കളിമികവും പ്രൊഫഷണലിസവും കൊണ്ട് എല്ലാ ക്ലബ്ബുകളിലും അദ്ദേഹം സ്ഥിരതയാർന്ന പ്രകടനം കാഴ്ചവെച്ചു.
നാല് വ്യത്യസ്ത ക്ലബ്ബുകളെ പ്രതിനിധീകരിച്ച അദ്ദേഹം, നിലവിൽ ബെംഗളൂരു എഫ്‌സിയിലേക്ക് രണ്ടാം തവണ മടങ്ങിയെത്തിയിരിക്കുകയാണ്. 2018-19 സീസണിലെ ഐഎസ്എൽ ഫൈനലിൽ എഫ്‌സി ഗോവയ്‌ക്കെതിരെ നേടിയ ഗോൾ, വൻ മത്സരങ്ങളിലെ താരമെന്ന ഖ്യാതി അദ്ദേഹത്തിന് നൽകി.
ഹ്യൂഗോ ബോമസ്
ക്ലബ്ബുകൾ: എഫ്‌സി ഗോവ → മുംബൈ സിറ്റി എഫ്‌സി → മോഹൻ ബഗാൻ സൂപ്പർ ജയന്റ് → ഒഡിഷ എഫ്‌സി
എഫ്‌സി ഗോവയിൽ കളി മെനഞ്ഞാണ് ബോമസ് ഇന്ത്യൻ ഫുട്ബോളിലേക്കെത്തുന്നത്. അടുത്ത മൂന്ന് സീസണുകളിൽ ഗോളുകൾ നേടിയും അവസരങ്ങൾ സൃഷ്ടിച്ചും മധ്യനിരയിൽ നിന്ന് ടീമിനെ നയിച്ചും അദ്ദേഹം ഗോവയുടെ നട്ടെല്ലായി. തുടർന്ന് മുംബൈ സിറ്റി എഫ്‌സിയുടെ നീലക്കുപ്പായത്തിലേക്ക് ചേക്കേറിയപ്പോഴും അദ്ദേഹം മികവ് കൈവിട്ടില്ല. ഐലൻഡേഴ്‌സിനൊപ്പം ഐഎസ്എൽ ഡബിൾ നേടിയ അദ്ദേഹം, മോഹൻ ബഗാനിലും ഒഡിഷ എഫ്‌സിയിലും തന്റെ പാസിംഗ് മികവും ആക്രമണത്തിലെ കൂർമതയും നിലനിർത്തി. കഴിഞ്ഞ സീസണിൽ ടീമിന്റെ പ്രകടനം മോശമായപ്പോഴും ബോമസിന്റെ വ്യക്തിഗത മികവ് വേറിട്ടുനിന്നു.
അഹമ്മദ് ജാഹു
ക്ലബ്ബുകൾ: എഫ്‌സി ഗോവ → മുംബൈ സിറ്റി എഫ്‌സി → ഒഡിഷ എഫ്‌സി
ഐഎസ്എല്ലിൽ എട്ട് സീസണുകളിലായി കളിക്കുന്ന ഈ മൊറോക്കൻ താരം, മധ്യനിരയിലെ എഞ്ചിനാണ്. ഡീപ് പ്ലേമേക്കിംഗിലൂടെയും കളി നിയന്ത്രിക്കാനുള്ള കഴിവിലൂടെയും അദ്ദേഹം സ്ഥിരതയോടെ മികച്ച പ്രകടനം പുറത്തെടുത്തു. എതിരാളികളുടെ മുന്നേറ്റം തടസ്സപ്പെടുത്തുന്നതിലും പന്ത് കൈവശം വെക്കാനും പ്രതിരോധത്തെ സഹായിക്കാനും ജാഹുവിന് പ്രത്യേക കഴിവുണ്ട്.
രണ്ട് സെന്റർ ബാക്കുകൾക്കിടയിൽ ഇറങ്ങിവന്ന് കളി മെനയുന്നതിലും, സെറ്റ്-പീസുകളിലെ കഴിവുകൊണ്ടും, പ്രകടനത്തിൽ വിട്ടുവീഴ്ച ചെയ്യാതെ ഏത് ശൈലിക്കും അനുയോജ്യമായി അദ്ദേഹം മാറി. 150 ഐഎസ്എൽ മത്സരങ്ങളിൽ നിന്ന് ഒമ്പത് ഗോളുകളും 29 അസിസ്റ്റുകളും അദ്ദേഹം നേടിയിട്ടുണ്ട്. മൂന്ന് ഐഎസ്എൽ ഷീൽഡുകളും (രണ്ടെണ്ണം മുംബൈ സിറ്റി എഫ്‌സിക്കൊപ്പവും ഒന്ന് എഫ്‌സി ഗോവയ്‌ക്കൊപ്പവും), 2020-21ൽ ഐലൻഡേഴ്സിനൊപ്പമുള്ള ഡബിൾ നേട്ടത്തിന്റെ ഭാഗമായി ഒരു ഐഎസ്എൽ കപ്പും അദ്ദേഹത്തിന്റെ നേട്ടങ്ങളിൽ ഉൾപ്പെടുന്നു.
മൂർത്തദ ഫാൾ
ക്ലബ്ബുകൾ: എഫ്‌സി ഗോവ → മുംബൈ സിറ്റി എഫ്‌സി → ഒഡിഷ എഫ്‌സി
ജാഹുവിനെപ്പോലെ ഒരേ ക്ലബ്ബുകളിലൂടെ സഞ്ചരിച്ച ഫാൾ, പ്രതിരോധത്തിലെ വിശ്വസ്തനായ നേതാവായിരുന്നു. പ്രതിരോധത്തിലെ മികവിനൊപ്പം, സെറ്റ്-പീസുകളിൽ നിന്ന് ഗോളടിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവ് എടുത്തുപറയേണ്ടതാണ്. ഐഎസ്എൽ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ പ്രതിരോധ താരമെന്ന റെക്കോർഡ് (25 ഗോളുകൾ) ഫാളിന്റെ പേരിലാണ്. അതോടൊപ്പം ആറ് അസിസ്റ്റുകളും അദ്ദേഹത്തിന്റെ കരിയർ സ്റ്റാറ്റിൽ ഉൾപ്പെടുന്നു.
ഹാവി ഹെർണാണ്ടസ്
ക്ലബ്ബുകൾ: എടികെ → മോഹൻ ബഗാൻ സൂപ്പർ ജയന്റ് → ഒഡിഷ എഫ്‌സി → ബെംഗളൂരു എഫ്‌സി → ജംഷഡ്‌പൂർ എഫ്‌സി
സ്ഥിരതയാർന്ന പ്രകടനം കാഴ്ചവെക്കുന്ന മറ്റൊരു മധ്യനിര താരമാണ് ഹാവി. 2019-20 സീസണിൽ എടികെ എഫ്‌സിക്കൊപ്പം അരങ്ങേറ്റം കുറിച്ചതുമുതൽ ഏറ്റവും സ്ഥിരതയുള്ള മിഡ്ഫീൽഡർമാരിൽ ഒരാൾ. എടികെയ്ക്കൊപ്പം ഐഎസ്എൽ കിരീടം നേടിക്കൊണ്ടാണ് അദ്ദേഹം തുടങ്ങിയത്. മൂന്ന് കപ്പുകൾ നേടിയ ശേഷം, മോഹൻ ബഗാൻ സൂപ്പർ ജയന്റിനൊപ്പവും തന്റെ ഫോം തുടർന്നു.
ഒഡീഷ എഫ്‌സിക്കൊപ്പമുള്ള സീസണിലും അദ്ദേഹത്തിന്റെ നീക്കങ്ങൾക്കും വേഗതക്കും നിയന്ത്രണത്തിനും സെറ്റ്-പീസ് വൈദഗ്ദ്ധ്യത്തിനും ഒരു കോട്ടവും തട്ടിയിട്ടില്ലെന്ന് അദ്ദേഹം തെളിയിച്ചു. ബെംഗളൂരു എഫ്‌സിയിൽ, അധികം ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും ടീമിന്റെ കളി മെനയുന്നതിൽ മുഖ്യമായ പങ്ക് വഹിച്ചു. കഴിഞ്ഞ സീസണിൽ ജംഷഡ്‌പൂർ എഫ്‌സിയെ സെമിഫൈനലിലെത്തിക്കുന്നതിൽ നിർണായക പങ്കുവഹിച്ചു.
ലാലെങ്മാവിയ റാൾട്ടെ (അപ്പൂയ)
ക്ലബ്ബുകൾ: നോർത്ത് ഈസ്റ്റ് യുണൈറ്റഡ് → മുംബൈ സിറ്റി എഫ്‌സി → മോഹൻ ബഗാൻ സൂപ്പർ ജയന്റ്
നോർത്ത് ഈസ്റ്റിൽ നിന്നും ഉദിച്ചുയർന്ന അപ്പൂയ, തന്റെ കഠിനാധ്വാനം കൊണ്ടും കളി മനസ്സിലാക്കാനുള്ള കഴിവുകൊണ്ടും പെട്ടെന്ന് ശ്രദ്ധിക്കപ്പെട്ടു. നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സിയോടൊപ്പമുള്ള തന്റെ രണ്ടാം സീസണിൽ എമേർജിംഗ് പ്ലെയർ ഓഫ് ദി സീസൺ അവാർഡും നേടിയെടുത്തു. കളിയുടെ ഗതി നിലനിർത്താനുള്ള കഴിവും വളരെ ചെറുപ്പത്തിലും കളിക്കളത്തിൽ പ്രകടിപ്പിച്ച പക്വതയും മുംബൈ സിറ്റി എഫ്‌സിയെ ആകർഷിച്ചു. അവിടെ അടുത്ത മൂന്ന് സീസണുകൾ ചെലവഴിച്ച താരം തന്റെ ആദ്യത്തെ ആഭ്യന്തര കിരീടം നേടി.
മുംബൈ സിറ്റിയിൽ കൂടുതൽ ആക്രമണോത്സുകമായ റോളിൽ തിളങ്ങിയ അദ്ദേഹം, മോഹൻ ബഗാൻ സൂപ്പർ ജയന്റിലെത്തിയപ്പോൾ ടീമിന്റെ മധ്യനിരയിലെ ഹൃദയമായി മാറി, ടീമിനെ ഐഎസ്എൽ ഡബിൾ നേടുന്നതിൽ സഹായിച്ചു.
റോയ് കൃഷ്ണ
ക്ലബ്ബുകൾ: എടികെ → മോഹൻ ബഗാൻ സൂപ്പർ ജയന്റ് → ബെംഗളൂരു എഫ്‌സി → ഒഡിഷ എഫ്‌സി
ഐഎസ്എല്ലിൽ ബൂട്ടണിഞ്ഞ കാലം മുതൽ ഗോളടി യന്ത്രമെന്ന പേര് നേടിയെടുത്ത താരമാണ് ഫിജിയുടെ റോയ് കൃഷ്ണ. എടികെ എഫ്‌സിയിലൂടെ യാത്ര ആരംഭിച്ച റോയ് കൃഷ്ണ, ആദ്യ സീസണിൽ 15 ഗോളുകളും ആറ് അസിസ്റ്റുകളുമായി ടീമിന്റെ ടോപ് സ്കോററായി. ക്ലബിന് മൂന്നാമത്തെ കിരീടം നേടി കൊടുക്കുകയും ചെയ്തു. മോഹൻ ബഗാൻ സൂപ്പർ ജയന്റിലും അദ്ദേഹം ആ ഫോം തുടർന്നു. പരിക്ക് രണ്ടാം സീസണിൽ വിലങ്ങുതടി ആയെങ്കിലും, അടുത്ത രണ്ട് സീസണുകളിലായി യഥാക്രമം 22, 11 ഗോളുകളിൽ അദ്ദേഹം പങ്കാളിയായി.
ശേഷം ബെംഗളൂരുവിനും ഒഡിഷയ്ക്കും വേണ്ടി നിരന്തരമായി ഗോളുകൾ നേടുകയും ഗോളവസരങ്ങൾ ഒരുക്കുകയും ചെയ്തു. സുനിൽ ഛേത്രിക്ക് പിന്നിൽ, ഐഎസ്എൽ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോളുകളിൽ പങ്കാളിയായ രണ്ടാമത്തെ താരമാണ് റോയ് കൃഷ്ണ (84).
അമരീന്ദർ സിങ്
ക്ലബ്ബുകൾ: എടികെ → മുംബൈ സിറ്റി എഫ്‌സി → മോഹൻ ബഗാൻ സൂപ്പർ ജയന്റ് → ഒഡിഷ എഫ്‌സി
2015-ൽ എടികെ എഫ്‌സിയിലൂടെയാണ് അമരീന്ദർ സിംഗ് ഐഎസ്എല്ലിൽ അരങ്ങേറ്റം കുറിച്ചത്. കൊൽക്കത്തയിലെ ഒരു സീസണിന് ശേഷം, അദ്ദേഹം മുംബൈ സിറ്റി എഫ്‌സിയിലേക്ക് മാറി. അവിടെ അഞ്ച് വർഷം മികച്ച പ്രകടനം കാഴ്ചവെച്ചു. ഒരു ബാക്കപ്പ് ഗോൾകീപ്പറിൽ നിന്ന് ലീഗിലെ ഏറ്റവും മികച്ച ഗോൾകീപ്പർമാരിൽ ഒരാളായി അമരീന്ദർ വളർന്നത് സ്ഥിരതയും കഠിനാധ്വാനവും കൊണ്ടാണ്.
ഷോട്ട്-സ്റ്റോപ്പിംഗ് മികവും, പന്ത് നിയന്ത്രിക്കാനുള്ള കഴിവും, ഗോൾവലയ്ക്ക് താഴെ നിന്നുള്ള നേതൃത്വവും അദ്ദേഹത്തെ ടീമുകളുടെ ഒരു സ്ഥിരം സാന്നിധ്യമാക്കി മാറ്റി. 2020-21 സീസണിൽ മുംബൈ സിറ്റി എഫ്‌സിയെ ചരിത്രപരമായ ഐഎസ്എൽ ഡബിൾ നേടാൻ സഹായിക്കുന്നതിൽ അമരീന്ദർ നിർണായക പങ്ക് വഹിച്ചു, ആ സീസണിൽ 10 ക്ലീൻ ഷീറ്റുകളാണ് അദ്ദേഹം നേടിയത്.
മുംബൈ സിറ്റിക്കൊപ്പം ഗോൾഡൻ ഗ്ലൗവും ഐഎസ്എൽ ഡബിളും നേടിയ അദ്ദേഹം, പിന്നീട് മോഹൻ ബഗാനിലും ഒഡിഷയിലും ആ മികവ് തുടർന്നു. ഫോമും സ്ഥിരതയും ക്ലബ്ബുകൾ മാറിയാലും കൂടെയുണ്ടാകുമെന്ന് അദ്ദേഹം തെളിയിക്കുന്നു.