മോണ്ടിനെഗ്രൻ സെൻ്റർ ബാക്ക് മിലോസ് ഡ്രിൻസിച്ച് ക്ലബ്ബ് വിട്ടതായി ഔദ്യോഗികമായി സ്ഥിരീകരിച്ച് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി. ഇന്ത്യൻ സൂപ്പർ ലീഗിൽ (ഐഎസ്എൽ) രണ്ട് സീസണുകളിൽ ടീമിൻ്റെ അവിഭാജ്യ ഘടകമായിരുന്ന ശേഷമാണ് താരത്തിൻ്റെ പടിയിറക്കം.

2023-24 സീസണിന് മുന്നോടിയായാണ് ഡ്രിൻസിച്ച് കൊച്ചി ക്ലബ്ബിൽ എത്തുന്നത്. വളരെ വേഗത്തിൽ തന്നെ ടീമിന്റെ പ്രതിരോധ നിരയിലെ അവിഭാജ്യ ഘടകമായി അദ്ദേഹം മാറി. പ്രതിരോധത്തിൽ കരുത്തോടെ നിലയുറപ്പിച്ചതിനൊപ്പം രണ്ടു സീസണുകളിലായി ഹൈദരാബാദ് എഫ്സി, പഞ്ചാബ് എഫ്സി, മോഹൻ ബഗാൻ സൂപ്പർ ജയന്റ് ഇനീ ടീമുകൾക്കെതിരായ മത്സരങ്ങളിലടക്കം നിർണായക ഗോളുകളും അദ്ദേഹം നേടിയിരുന്നു. ആദ്യ സീസണിലെ മികച്ച പ്രകടനത്തെ തുടർന്ന് 2026 വരെ ക്ലബ്ബ് അദ്ദേഹത്തിന്റെ കരാർ നീട്ടിയിരുന്നു.

2024-25 സീസണിന് മുന്നോടിയായി ടീമിന്റെ വൈസ് ക്യാപ്റ്റനായി നിയമിക്കപ്പെട്ടു. നായകൻ അഡ്രിയാൻ ലൂണയുടെ അഭാവത്തിൽ പലപ്പോഴും ടീമിനെ നയിച്ചതും ഡ്രിൻസിച്ചായിരുന്നു. രണ്ടു സീസണുകളിലായി 40 മത്സരങ്ങളിൽ പന്ത് തട്ടിയ താരം 31 ഡ്യുവലുകൾ ജയിക്കുകയും 37 ഇന്റർസെപ്ഷനുകൾ നടത്തുകയും 140 റിക്കവറികൾ നേടുകയും ചെയ്തു. ഒൻപത് ക്ലീൻ ഷീറ്റുകളും അദ്ദേഹത്തിന്റെ കണക്കുകളിലുണ്ട്.