കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ക്യാപ്റ്റനും ക്ലബിനായി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച വിദേശ താരവുമായ അഡ്രിയാൻ ലൂണയുമായുള്ള കരാർ 2027 വരെ നീട്ടിയതായി ടീം ഔദ്യോഗീകമായി പ്രഖ്യാപിച്ചു.

ലൂണയുടെ കരാർ നീട്ടാനുള്ള തീരുമാനം ശക്തവും സുസ്ഥിരവുമായ ടീം അടിത്തറ കെട്ടിപ്പടുക്കാനുള്ള ക്ലബ്ബിന്റെ പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നു. ലൂണയുടെ കരാർ നീട്ടിയതോടെ, കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയെ ലീഗിൽ അതിന്റെ അഭിലാഷങ്ങൾ മുന്നോട്ട് കൊണ്ടുപോകാൻ സഹായിക്കുന്നതിൽ അദ്ദേഹം നിർണായക പങ്ക് വഹിക്കുമെന്ന് ക്ലബിന് ആത്മവിശ്വാസമുണ്ട്.” ക്ലബ് കരാർ വിപുലീകരണ പ്രസ്താവനയിൽ പറഞ്ഞു.

2021-22 സീസണിൽ കേരളാ ബ്ലാസ്റ്റേഴ്സിൽ ചേർന്നതിന് ശേഷം, ഐഎസ്എല്ലിൽ 53 മത്സരങ്ങളിൽ നിന്ന് 13 ഗോളുകളും 17 അസിസ്റ്റുകളും നേടി ക്ലബിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച വിദേശ കളിക്കാരനായി ഉറുഗ്വേൻ മിഡ്ഫീൽഡർ മാറി.

കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയിൽ ചേർന്നതിനുശേഷം, അഡ്രിയാൻ ലൂണ മൈതാനത്തിനകത്തും പുറത്തും അസാധാരണമായ കഴിവും നേതൃത്വവും അർപ്പണബോധവും സ്ഥിരമായി പ്രകടിപ്പിച്ചു. അദ്ദേഹത്തിന്റെ ആത്മാർത്ഥതയും ശ്രദ്ധേയമായ പ്രകടനങ്ങളും ആരാധകരുടെ ആരാധനയും പ്രശംസയും നേടിയെടുക്കുകയും, ഇന്ത്യൻ സൂപ്പർ ലീഗിലെ മികച്ച കളിക്കാരിൽ ഒരാളെന്ന പദവി ഉറപ്പിക്കുകയും ചെയ്തു.

ലൂണയുടെ കരാർ നീട്ടാനുള്ള ടീമിന്റെ തീരുമാനം ശക്തവും സുസ്ഥിരവുമായ ടീം വരും സീസണുകളിൽ കെട്ടിപ്പടുക്കാനുള്ള ക്ലബ്ബിന്റെ പ്രതിബദ്ധതയെ സൂചിപ്പിക്കുന്നു. ലൂണയുടെ കരാർ നീട്ടിയതോടെ, കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്ക് ഇതുവരെ സാധിക്കാനാകാത്ത കിരീട നേട്ടത്തിനായുള്ള പ്രയാണത്തെയും സൂചിപ്പിക്കുന്നു.

കേരളാ ബ്ലാസ്റ്റേഴ്സിനെ 2021-22 സീസണിൽ ഫൈനലിലേക്ക് നയിക്കുന്നതിലും ശേഷം 2022-23 സീസണിൽ പ്ലേഓഫിലേക്ക് നയിക്കുന്നതിലും ലൂണ നിർണായക പങ്കുവഹിച്ചു . ഒരു കളിക്കാരൻ എന്നതിനപ്പുറം ആരാധകർ ഏറ്റവുമധികം ആഘോഷിച്ച വിദേശതാരമായും ലൂണ മാറി.