ഇന്ത്യൻ സൂപ്പർ ലീഗിൽ ഇടക്കാല പരിശീലസംഘത്തിന് കീഴിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയുടെ കുതിപ്പ് തുടരുന്നു. മുൻ പരിശീലകൻ മിക്കേൽ സ്റ്റാറെ ക്ലബ്ബുമായി വഴിപിരിഞ്ഞ ശേഷം ഇടക്കാല പരിശീലകന്റെ സ്ഥാനമേറ്റെടുത്ത മലയാളി പരിശീലകൻ ടിജി പുരുഷോത്തമന്റെയും സഹപരിശീലകന്റെ കുപ്പായമണിഞ്ഞ തോമാഷ് തൂഷിന്റെയും കീഴിൽ കളിച്ച ഏഴ് മത്സരത്തിൽ തോൽവി നുണഞ്ഞത് രണ്ടെണ്ണത്തിൽ മാത്രം. മൂന്നു ജയവും ഒരു സമനിലയും അടക്കം നേടിയത് പത്ത് പോയിന്റുകൾ.

അതിലെ അവസാനത്തെ ജയം വന്നത്, ജനുവരി 30-ന് ചെന്നൈയിൽ. കഴിഞ്ഞ പത്ത് സീസണുകളിലായി കേരള ബ്ലാസ്റ്റേഴ്സിന് ബാലികേറാമലയായിരുന്നു ചെന്നൈയിൻ എഫ്‌സിയുടെ ഹോം മൈതാനമായ മറീന അരീന എന്നറിയപ്പെടുന്ന ചെന്നൈയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയം. ലീഗിന്റെ ചരിത്രത്തിൽ ഒരു മത്സരം പോലും ബ്ലാസ്റ്റേഴ്‌സ് അവിടെ ജനിച്ചിട്ടില്ല. അവിടെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് ആധികാരികമായ ജയം കണ്ടെത്തിയ പുരുഷോത്തമന്റെ ടീം പ്ലേ ഓഫ് പ്രതീക്ഷകൾക്ക് കൂടുതൽ ഊർജം നൽകുകയാണ്.

ജനുവരി 31-ന് 19-ാം മാച്ച് വീക്കിന് തിരശ്ശീല വീണപ്പോൾ 19 മത്സരങ്ങളിൽ നിന്ന് കേരള ബ്ലാസ്റ്റേഴ്‌സ് നേടിയത് ഏഴ് വിജയവും മൂന്ന് സമനിലയും ഒൻപത് തോൽവിയും. 30 പോയിന്റുകൾ കണ്ടെത്തി ഒൻപതാം സ്ഥാനത്ത്. ഇനിയുള്ളത് അതിനിർണായകമായ അഞ്ച് മത്സരങ്ങൾ. അതിലും നാലും ആദ്യ ആറിലുള്ള ടീമുകൾക്കെതിരെ. അവസാന മത്സരത്തിലെ ജയം കൊച്ചി ക്ലബ്ബിന്റെ ഭാവിയിലെ പോരാട്ടങ്ങൾക്ക് എങ്ങനെ ഊർജം നൽകുമെന്ന് തുടർന്ന് വായിക്കാം.

അതിനിർണ്ണായകം ഈ മൂന്ന് പോയിന്റുകൾ

കടുപ്പമേറുകയാണ് ഐഎസ്എൽ 2024 -25 ലെ പ്ലേ ഓഫിലേക്കുള്ള പോരാട്ടങ്ങൾ. ആദ്യ ആറ് സ്ഥാനക്കാർക്ക് അടുത്ത ഘട്ടത്തിലേക്ക് യോഗ്യതെ നേടാമെന്നിരിക്കെ, ആദ്യത്തെ പത്ത് സ്ഥാനങ്ങളിലെ ടീമുകൾ കടുത്ത മത്സരമാണ് കാഴ്ചവെക്കുന്നത്. നിലവിൽ പത്താമതുള്ള ഈസ്റ്റ് ബംഗാളിന് നേരിയ പ്രതീക്ഷ മാത്രമാണ് ഉള്ളതെങ്കിൽ, കേരള ബ്ലാസ്റ്റേഴ്സിന് അങ്ങനെയല്ല. ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച്, ഒരു മത്സരം കുറവ് കളിച്ച, 28 പോയിന്റുകൾ നേടി ആറാമതുള്ള മുംബൈ സിറ്റി എഫ്‌സിക്ക് നാല് പോയിന്റുകൾ മാത്രം അകലെയാണ് ടീം. അതെ പോയിന്റ് നിലയോടെ ബെംഗളൂരു എഫ്‌സിയും നോർത്ത്ഈസ്റ്റ് യുണൈറ്റഡും നാലും അഞ്ചും സ്ഥാനങ്ങളിലുണ്ട്.

ആദ്യത്തെ എട്ട് മത്സരങ്ങളിൽ നിന്നും രണ്ട് ജയം മാത്രം കണ്ടെത്തി ഒരു മോശം തുടക്കമാണ് മുംബൈ സിറ്റി എഫ്‌സിക്ക് ലഭിച്ചത്. ഏഴ് വീതം ജയവും സമനിലയുമുള്ള പീറ്റർ ക്രാറ്റികിയുടെ ടീം ഓരോ പോയിന്റുകളായി കണ്ടെത്തിയാണ് ആറാം സ്ഥാനത്ത് നിൽക്കുന്നത്. അവസാന അഞ്ചിൽ രണ്ടെണ്ണത്തിൽ ജയം കണ്ടെത്തിയ ടീമിന് ഇനിയുള്ള ആറെണ്ണത്തിൽ നാലും ആദ്യ ആറിലെ ടീമുകൾക്ക് എതിരെയാണ്. ഒരെണ്ണം കേരള ബ്ലാസ്റ്റേഴ്സിന് എതിരെയും. സീസണിന്റെ തുടക്കത്തിൽ ആറ് മത്സരങ്ങളിൽ അഞ്ചും ജയിക്കുകയും നാലെണ്ണത്തിൽ ക്ലീൻ ഷീറ്റ് നിലനിർത്തുകയും ചെയ്ത ബ്ലൂസ് അവസാനത്തെ എട്ട് മത്സരങ്ങളിൽ നേടിയത് ഒരു ജയം മാത്രം. പട്ടികയിൽ അഞ്ചാം സ്ഥാനവും. ബാക്കിയുള്ള അഞ്ച് മത്സരങ്ങളിൽ മൂന്നെണ്ണം ആദ്യ ആറിലെ ടീമുകൾക്ക് എതിരെ. അട്ടിമറികൾക്ക് പേരുകേട്ട ഈസ്റ്റ് ബംഗാളിനെതിരെ ഒരു മത്സരം ഉണ്ടെന്നത് ജെറാർഡ് സർഗോസയുടെ ടീമിന് ഈ ഘട്ടത്തിൽ നിർണായകമാണ്.

സ്പാനിഷ് പരിശീലകൻ ജുവാൻ പെഡ്രോ ബെനാളിയുടെ കീഴിൽ ഡ്യൂറൻഡ് ക്യാപ് നേട്ടത്തോടെയാണ് നോർത്ത്ഈസ്റ്റ് യുണൈറ്റഡ് ഈ സീസണിൽ ഐഎസ്എല്ലിലേക്ക് കാലെടുത്ത് കുത്തിയത്. ആദ്യത്തെ അഞ്ച് മത്സരങ്ങളിൽ ഒരെണ്ണത്തിൽ മാത്രം ജയം കണ്ടെത്താൻ സാധിച്ച ടീമിന്റെ ശേഷമുള്ള യാത്ര ഉയർച്ചകളും താഴ്‍ചകളും നിറഞ്ഞതാണ്. ബെംഗളുരുവിനു സമാനമായ ഫലങ്ങളാണ് വടക്കുകിഴക്കൻ നിരയുടേതും. അവസാന അഞ്ചിൽ ഒരു ജയം മാത്രം കണ്ടെത്തിയ ടീമിനെ സീസണിൽ ശേഷിക്കുന്ന ആറ് മത്സരങ്ങളിൽ മൂന്നിലും കാത്തിരിക്കുന്നത് ആദ്യ ആറിലെ ടീമുകളാണ്. ഒപ്പം പ്ലേ ഓഫിലേക്ക് മത്സരം നടത്തുന്ന ഒഡീഷ എഫ്‌സിയും.

ഇവരെ കൂടാതെ, കേരള ബ്ലാസ്റ്റേഴ്സിനൊപ്പം ഒഡീഷ എഫ്‌സിയും പഞ്ചാബ് എഫ്‌സിയും പ്ലേ ഓഫ് പോരാട്ടത്തിനുണ്ട്. കടുപ്പമേറിയ ഈ മത്സരത്തിൽ ടീമുകൾ നഷ്ടപ്പെടുത്തുന്ന ഓരോ പോയിന്റുകളുടെയും വില അതിഭീമമാണ്. അതിനാൽ, ചെന്നൈയിൻ എഫ്‌സിക്കെതിരെ നേടാൻ സാധിച്ച മൂന്നു പോയിന്റുകൾ പ്ലേ ഓഫ് പ്രതീക്ഷകൾ നിലനിർത്തുന്നതിനൊപ്പം കേരളത്തിന്റെ ആത്മവിശ്വാസം കുത്തനെ ഉയർത്തുന്നു.

പുത്തൻ തന്ത്രങ്ങളും ടീം വർക്കും

ചെന്നൈയിനെതിരായ അവസാന മത്സരത്തിൽ നോവ സദൗയിയെ പുറത്തിരുത്തിയാണ് കേരള ബ്ലാസ്റ്റേഴ്‌സ് ആരംഭിച്ചത്. ടീമിന്റെ ആദ്യ പതിനൊന്നിൽ സ്ഥിരം സാന്നിധ്യമായ മൊറോക്കൻ വിങ്ങർ മത്സരങ്ങളിൽ കടുത്ത അപായ സൂചനയാണ് എതിർ പ്രതിരോധത്തിന് നൽകാറുണ്ടായത്. 38 അവസരങ്ങൾ സൃഷ്‌ടിച്ച താരം 119 എതിർ ബോക്സിലേക്ക് കടന്നു കയറിയത്. നോവയെ പൂട്ടിയാൽ കേരള ബ്ലാസ്‌റ്റേഴ്‌സിനെ നിഷ്പ്രഭരാക്കാം എന്ന തന്ത്രങ്ങൾ എതിർ ടീമുകൾ മെനഞ്ഞത് ടീമിന് സീസണിൽ തിരിച്ചടി നൽകിയിരുന്നു. അതിന് മറുതന്ത്രം മെനഞ്ഞാണ് ബ്ലാസ്റ്റേഴ്‌സ് ഇറങ്ങിയത്.

നോവയെ ബെഞ്ചിരിലിരുത്തി യുവതാരം ലാൽതൻമാവിയ റെന്ത്ലി എന്ന അമ്മാവിയക്ക് പുരുഷോത്തമൻ അവസരം നൽകി. കളത്തിൽ മോശമല്ലാത്ത പ്രകടനം കാഴ്ചവെച്ച താരം, ടീമിന്റെ കൂട്ടായ പ്രവർത്തനത്തിൽ നിർണായകമായി. ടീം വർക്കിൽ ഊന്നിയതാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ശൈലിയെന്ന്‌ ആവർത്തിച്ചു വ്യക്തമാക്കുകയാണ് ഇടക്കാല പരിശീലകൻ ടിജി പുരുഷോത്തമൻ. പത്രസമ്മേളനങ്ങളിൽ നിരന്തരമായി ആവർത്തിക്കുന്ന ഈ വാക്ക്, ഒരിക്കലും പുറംമോടിയല്ലെന്ന് അദ്ദേഹം തുടരെ തെളിയിക്കുന്നു. സീസണിന്റെ തുടക്കത്തിൽ പ്രതിരോധത്തിൽ ഉണ്ടായ പതർച്ചകളെ ടീം മെരുക്കിയെടുത്തത് കൂട്ടായ പ്രവർത്തനത്തിലൂടെയാണ്. ഏഴ് മത്സരങ്ങളിൽ ആറ് ഗോളുകൾ മാത്രം വഴങ്ങി നേടിയത് മൂന്ന് ക്ലീൻ ഷീറ്റുകൾ.

പ്രതിരോധം മികച്ചു നിന്നപ്പോൾ കേരള ബ്ലാസ്റ്റേഴ്‌സ് കണ്ടെത്തിയത് മറീന അരീനയിലെ ആദ്യ ജയം. ധാരാളം അവസരങ്ങൾ രൂപപ്പെടുത്താൻ ശേഷിയുള്ള ചെന്നൈയിനെതിരെ, പുറകിലേക്ക് വലിഞ്ഞു പ്രതിരോധത്തിൽ ഊന്നി കളിക്കുകയും ഇടം തുറക്കുമ്പോൾ ഒന്നാകെ മുന്നിലേക്ക് കുതിക്കുകയും ചെയ്യുന്ന തന്ത്രം അവിടെ ഫലപ്രദമായി

പുതുചരിത്രമെഴുതിയ കോറൂ, മിന്നി തിളങ്ങിയ ലൂണ

ഒരു ഗോളിന് പുറകിൽ നിൽക്കുന്ന വേളയിൽ മത്സരം ആദ്യ പകുതിയിയിലേ ഇഞ്ചുറി ടൈമിലേക്ക് കടന്നപ്പോൾ ചെന്നൈയിൻ എഫ്‌സി ആക്രമണത്തിന്റെ മൂർച്ച കൂട്ടിയിരുന്നു. എന്നാൽ, അതിന് അതിവേഗം തടയിട്ട് പന്ത് കൈവശപ്പെടുത്തി ബിൽഡ് അപ്പ് നടത്തിയ കേരള ബ്ലാസ്റ്റേഴ്‌സ് മത്സരത്തിലെ രണ്ടാം ഗോൾ കണ്ടെത്തി. പെപ്രയിൽ നിന്നും അഡ്രിയാൻ ലൂണയിലൂടെ കോറൂവിലേക്ക്. വലത് വിങ്ങിൽ അദ്ദേഹമെടുത്ത ഷോട്ട് ഗോളിലേയും മറികടന്ന് വലയിൽ. സീസണിൽ ഇതുവരെ നാല് ഗോളുകളുമായി തിളങ്ങിയ മണിപ്പൂരി വിങ്ങർ ഐഎസ്എല്ലിന്റെ ചരിത്രത്തിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെയും ക്ലബ്ബിന്റെ ഏറ്റവും പ്രായം കുറഞ്ഞ താരമായും പുതിയ ചരിത്രമെഴുതി. ഈ സീസണിൽ അതിശയിപ്പിക്കുന്ന പ്രകടനങ്ങളാണ് പതിനെട്ടുകാരനിൽ നിന്നുമുണ്ടാകുന്നത്. അത് തുടരുന്നത് കേരളത്തിൽ ലീഗിൽ കൂടുതൽ ഊർജമേകും.

നോവയെ പിൻവലിച്ച് ആക്രമണത്തിലേക്കെത്തിച്ച പെപ്ര കളിച്ചത്, ലൂണയുടെ സ്ഥിരം സ്ഥാനത്ത് - നമ്പർ 10 ആയി. ലൂണയെ ഡാനിഷ് ഫറൂഖിനൊപ്പം മധ്യനിരയിലേക്ക് മാറ്റി. അവിടെ നിന്നും മൂന്ന് അവസരങ്ങൾ സൃഷ്‌ടിച്ച ടീം ക്യാപ്റ്റൻ വഴിയൊരുക്കിയത് രണ്ട് ഗോളുകൾക്ക്. കളത്തിൽ എവിടെയുണ്ടെങ്കിലും ടീമിനായി തന്റെ പരമാവധി നൽകുമെന്ന് വ്യക്തമാകുന്ന പ്രകടനമായിരുന്നു അദ്ദേഹത്തിൽ നിന്നുമുണ്ടായത്. മത്സര ശേഷം ഐഎസ്എല്ലിനോട് പ്രതികരിച്ച അദ്ദേഹം, കളിക്കളത്തിൽ ടീമിനെ സഹായിക്കാവുന്നിടത്തോളം ഏത് പൊസിഷനിൽ കളിക്കുന്നതിലും തനിക്ക് ബുദ്ധിമുട്ടിലെന്ന് വ്യക്തമാക്കിയിരുന്നു. അദ്ദേഹം പഴയ ഫോമിലേക്ക് മടങ്ങിയെത്തുന്നത് പ്ലേ ഓഫിലേക്ക് നടക്കുന്ന ഈ കടുത്ത പോരാട്ടങ്ങൾക്കിടയിൽ ടീമിനെ സഹായിക്കും.