ഇവാൻ വുകോമനോവിച്ച്: സെർണിച്ചിന്റെ ആത്മാർത്ഥത യുവ താരങ്ങൾക്ക് മാതൃകയാണ്
എഫ്സി ഗോവക്കെതിരായ അത്യഗ്രൻ വിജയത്തെക്കുറിച്ച് പ്രതികരിച്ച് ഇവാൻ വുകോമനോവിച്ച്

ഫെബ്രുവരി 25 കൊച്ചി ജവാഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യൻ സൂപ്പർ ലീഗ് പത്താം സീസണിലെ പതിനാറാം മത്സരത്തിൽ രണ്ടിനെതിരെ നാലു ഗോളുകൾക്ക് എഫ്സി ഗോവയെ തകർത്ത് കേരളാ ബ്ലാസ്റ്റേഴ്സ്. മത്സരത്തിൽ ഡെയ്സുകെ സകായിയും ദിമിട്രിയോസ് ഡയമന്റകോസും ഫെഡോർ സെർണിച്ചും കേരളാ ബ്ലാസ്റ്റേഴ്സിനായി ഗോളുകൾ നേടിയപ്പോൾ റൗളിൻ ബോർഗെസും മുഹമ്മദ് യാസിറും എഫ്സി ഗോവക്കായി ഗോളുകൾ നേടി. ആദ്യ പകുതിയിൽ രണ്ടു ഗോളുകൾക്ക് പിന്നിൽ നിന്ന ശേഷമാണ് കേരളാ ബ്ലാസ്റ്റേഴ്സ് ഗോവയെ തകർത്തത്. തുടർച്ചയായ മൂന്നു തോൽവികൾക്കപ്പുറമാണ് ബ്ലാസ്റ്റേഴ്സിന്റെ വിജയം.
മത്സരത്തിന് ശേഷം നടന്ന പത്ര സമ്മേളനത്തിൽ കേരളാ ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകോമാനോവിച്ച് പങ്കെടുത്തു.
"ഈ വിജയം കളിക്കാർക്ക് സമർപ്പിക്കുന്നു. അവരിന്ന് വളരെ നന്നായി കളിച്ചു. വളരെ മികച്ച രീതിയിൽ പ്രതികരിച്ചു. പ്രത്യേകിച്ചും രണ്ടാം പകുതിയിൽ ഒരു പരിശീലകനെന്ന നിലയിൽ അതെന്നെ അഭിമാനം കൊള്ളിക്കുന്നു. അവർ പോരാടിയ രീതിയിൽ, അവർ പ്രതികരിച്ച രീതിയിൽ, ഇതുപോലൊരു മികച്ച വിജയം ഞങ്ങൾക്കാവശ്യമായിരുന്നു. എനിക്ക് സന്തോഷമുണ്ട്, അഭിമാനമുണ്ട്." അദ്ദേഹം പറഞ്ഞു.
"എങ്കിലും ഞാൻ എല്ലായിപ്പോഴും പറയുന്നതുപോലെ ഞങ്ങൾ എളിമയോടെയിരിക്കണം. ഞങ്ങൾ എവിടെയും എത്തിയിട്ടില്ല, കഠിനമായ സാഹചര്യങ്ങളിലൂടെയാണ് ഞങ്ങൾ കടന്നു പോകുന്നത്. എങ്കിലും പ്രധാന താരങ്ങളുടെ അഭാവത്തിൽ പകരം വന്നവർ ടീമിനായി ആത്മാർത്ഥമായി പോരാടുന്നതിൽ എനിക്ക് സന്തോഷമുണ്ട്. നിരവധി ടീമുകളിൽ പ്രധാന താരങ്ങളുടെ അഭാവമുണ്ട്. ജിംഗൻ, വിക്ടർ എന്നിവരെപ്പോലുള്ള പ്രധാന താരങ്ങളെ നഷ്ടപ്പെടുമ്പോൾ ഏതു ടീമുകൾക്കും ബുദ്ധിമുട്ടാണ്.”
“ടീമിന്റെ സാഹചര്യങ്ങൾ, അടിസ്ഥാനമൊക്കെ മാറുന്നത് ഒട്ടും നല്ലതല്ല. ഇത്തരത്തിലൊരു തിരിച്ചുവരവ് ആരും പ്രതീക്ഷിച്ചിരുന്നില്ല. ആദ്യ പകുതിയിൽ രണ്ടു ഗോളുകൾക്ക് പുറകിൽ നിന്നതിനു ശേഷം കേരളാ ബ്ലാസ്റ്റേഴ്സ് ഒരിക്കലും മടങ്ങിയെത്തിയിട്ടില്ല. ഒരു കോർണർ കിക്കോ, ഓരോ ഗോളോ പോലെയുള്ള ഒരു പോസിറ്റീവ് നോട്ടോടെ രണ്ടാം പകുതി ആരംഭിക്കുമ്പോൾ നമുക്കൊരു അധിക കരുത്ത് ലഭിക്കും. ഇന്ന് രണ്ടാം പകുതിയിൽ പോസിറ്റീവ് സമീപനം തുടരേണ്ടത് ഞങ്ങളുടെ ആവശ്യമായിരുന്നു. ആരാധകരുടെ പിന്തുണയും അവിസ്മരണീയമായിരുന്നു."
"ഇന്ന് ഞങ്ങളുടെ എതിരാളികളുടെ അവസ്ഥയും വളരെ കഠിനമായിരുന്നിരിക്കണം, കാരണം വെറും മൂന്നു ദിവസം മുൻപ് അവർ അവസാന മത്സരം കളിച്ചവരാണ്. മൂന്നു കളികൾ തോൽവി വഴങ്ങിയ ഞങ്ങളുടെ അതെ സാഹചര്യത്തിലാണ് അവർ നിൽക്കുന്നത്. ഈയവസ്ഥ ഞങ്ങൾക്ക് അവസാന സീസണിൽ സംഭവിച്ചിരുന്നെങ്കിലും ഗോവക്കിത് പുതിയതാണ്. എങ്കിലും ഇപ്പോഴും ഗോവ ലീഗിലെ നേരിടാൻ ഏറ്റവും കഠിനമായ ടീമാണെന്ന് ഞാൻ വിശ്വസിക്കുന്നു.."
"ഇന്നത്തെ മത്സരം സന്ദീപ്, ജീക്സൺ, വിബിൻ, സെർണിച്ച് മുതലായ താരങ്ങൾക്ക് വളരെ കഠിനമായിരുന്നു. കാരണം പരിക്കുകൾക്ക് ശേഷമാണു അവർ മടങ്ങിയെത്തിയത്. ജീക്സന്റെത് നാലു മാസത്തെ നീണ്ട ഇടവേളയ്ക്കു ശേഷമുള്ള മടങ്ങിവരവായിരുന്നു. അത്തരമവസ്ഥകളിൽ പഴയ രൂപം വീണ്ടെടുക്കാൻ സമയമാവശ്യമാണ്. ഫെഡറർ സെർണിച്ച് ഇതുവരെ തന്റെ നൂറു ശതമാനത്തിലെത്തിയിട്ടില്ല. പക്ഷെ അദ്ദേഹം ടീമിനായി സമർപ്പിക്കുന്ന രീതി, ഓടുകയും പോരാടുകയും ചെയ്യുന്നത് യുവ താരങ്ങൾക്ക് മാതൃകയാണ്. സദീപും ദീർഘനാൾ കളിക്കാതിരുന്നതിനു ശേഷമാണ് ഇറങ്ങിയത്. ടീമിലെ എല്ലാ ദേശീയ ടീം താരങ്ങളും അവരുടെ പഴയ ഫോമിലേക്ക് മടങ്ങിയെത്താൻ ഞങ്ങൾ കാത്തിരിക്കുകയാണ്. അത് സംഭവിക്കും, അവർ മടങ്ങിയെത്തും." ഇവാൻ പറഞ്ഞു.
മത്സരത്തിന്റെ ഏഴാം മിനിറ്റിലാണ് ആദ്യ ഗോൾ പിറന്നത്. ഒരു കോർണറിനെ പിന്തുടർന്ന ബോർജെ ഹെരേരയുടെ അസിസ്റ്റിൽ റൗളിൻ ബോർഗെസ് (ഗോവ) ബോക്സിന്റെ മധ്യഭാഗത്ത് നിന്ന് വലത് കോണിലേക്ക് നൽകിയ വലം കാൽ ഷോട്ട് വലതുളച്ചു. പതിനേഴാം മിനിറ്റിൽ രണ്ടാം ഗോൾ പിറന്നു. സാദോയുടെ അസിസ്റ്റിൽ മുഹമ്മദ് യാസിറിന്റെ (ഗോവ) വലത് കാൽ ഷോട്ട് പോസ്റ്റിന്റെ വലതുമൂലയിൽ പതിച്ചു. ആദ്യ പകുതി ഗോവയുടെ രണ്ടു ഗോളുകളുടെ ലീഡിൽ അവസാനിച്ചു. രണ്ടാം പകുതിയിലാണ് കേരളാ ബ്ലാസ്റ്റേഴ്സ് നാലു ഗോളുകൾ നേടി മത്സരം തിരിച്ചുപിടിച്ചത്. മത്സരത്തിന്റെ അൻപത്തിയൊന്നാം മിനിറ്റിൽ ഡെയ്സുകെ സകായ് (കേരള ബ്ലാസ്റ്റേഴ്സ് എഫ്സി) ഫ്രീകിക്കിൽ തൊടുത്ത വലത് കാൽ ഷോട്ട് പോസ്റ്റിനു താഴെ ഇടത് മൂലയിലേക്ക് പറന്നിറങ്ങി. മത്സരത്തിന്റെ എൺപത്തിയൊന്നാം മിനിറ്റിൽ ലഭിച്ച പെനാലിറ്റി ചാൻസിൽനിന്ന് ദിമിത്രിയോസാണ് സമനില ഗോൾ നേടിയത്. ശേഷം വെറും മൂന്നു മിനിറ്റിനുള്ളിൽ എണ്പത്തിനാലാം മിനിറ്റിൽ ദിമിത്രിയോസ് കേരളാ ബ്ലാസ്റ്റേഴ്സിനായി മൂന്നാം ഗോൾ നേടി.
മത്സരത്തിൽ ലീഡ് നേടി ജയിച്ചെന്നുറപ്പിച്ച ബ്ലാസ്റ്റേഴ്സിന് മത്സരമവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കെ ഫെഡോർ സെർണിച്ച് കേരളാ ബ്ലാസ്റ്റേഴ്സിനായി ദിമിത്രിയോസ് ഡയമെന്റാക്കോസിന്റെ അസിസ്റ്റിൽ നാലാം ഗോൾ നേടി. അധികസമയത്തിനു ശേഷം ഫൈനൽ വിസിൽ മുഴങ്ങി മത്സരമവസാനിക്കുമ്പോൾ രണ്ടിനെതിരെ നാലു ഗോളുകൾക്ക് കേരളാ ബ്ലാസ്റ്റേഴ്സ് വിജയംസ്വന്തമാക്കി. മൂന്നു പോയിന്റുകൾ നേടിയ ബ്ലാസ്റ്റേഴ്സ് ഇരുപത്തിയൊന്പത് പോയിന്റുമായി റാങ്കിങ്ങിൽ നാലാം സ്ഥാനത്തേക്കുയർന്നു. മാർച്ച് രണ്ട് ശനിയാഴ്ച ബെംഗളുരുവിനെതിരെയാണ് കേരളാ ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം.