ഒരു കളിക്കാരൻ ആയിതീരുന്നതിനും മുൻപേ താൻ ക്ലബ്ബിന്റെ ഒരു ആരാധകൻ ആയിരുന്നു എന്ന് വ്യക്തമാക്കി കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ ഗോൾകീപ്പർ അർഷ് അൻവർ ഷെയ്ഖ്. പത്രണ്ട് വയസ്സ് മുതൽ കണ്ടുവളർന്ന ക്ലബ്ബിൽ നിന്നും ഓഫർ വന്നപ്പോൾ, രണ്ടാമതൊന്ന് ആലോചിക്കേണ്ടി വരാത്തതിന്റെ കാരണവും അതായിരുന്നു എന്ന് താരം വ്യക്തമാക്കി.

" ക്ലബ്ബിന്റെ ചരിത്രം, ഇവിടുത്തെ ആരാധകർ.. സത്യം പറഞ്ഞാൽ അവരെല്ലാം കാലങ്ങളായിഗംഭീരമാണ്. എനിക്ക് ഏകദേശം 12 വയസ്സുള്ളപ്പോൾ, ഐഎസ്എൽ ആദ്യമായി കണ്ടത് മുതൽ ഞാൻ അവരെ കാണുന്നു . അന്നുതൊട്ട് ഇന്നുവരെ, ടീം തോറ്റാലും ജയിച്ചാലും സമനിലയിലായാലും അവർ ടീമിനെ നിരന്തരം പിന്തുണയ്ക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ, ബ്ലാസ്റ്റേഴ്സിൽ നിന്ന് ഓഫർ വന്നപ്പോൾ എനിക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. കാരണം, ഒരു കളിക്കാരൻ ആവുന്നതിനും മുൻപേ, ഒരു ആരാധകൻ എന്ന നിലയിൽ എനിക്ക് കേരള ബ്ലാസ്റ്റേഴ്സിനെ വലിയ ഇഷ്ടമായിരുന്നു എന്നതിനാൽക്ലബ്ബുമായി കരാർ ഒപ്പിടാനായത് എന്റെ മികച്ച ഒരു നിമിഷമാണ്," കെബിഎഫ്സി മീഡിയക്ക് നൽകിയ അഭിമുഖത്തിൽ താരം ക്ലബ്ബിനോടുള്ള തന്റെ സ്നേഹം വ്യക്തമാക്കി.

മോഹൻ ബഗാൻ സൂപ്പർ ജയന്റിൽ നിന്നാണ് ഛത്തിസ്ഗഢ് താരം കേരള ബ്ലാസ്റ്റേഴ്സിലേക്ക് എത്തുന്നത്. ക്ലബ്ബിന്റെ ജൂനിയർ ടീമുകളിൽ നിന്നും ഫസ്റ്റ് ടീമിലേക്ക് സ്ഥാനം കയറ്റം നേടിയെത്തിയ താരത്തിന് വളരെ കുറച്ച് മിനിറ്റുകൾ മാത്രമാണ് ഐഎസ്എല്ലിൽ ലഭിച്ചിട്ടുള്ളത്. 2024-25 സീസണിൽ ഒരു മത്സരം പോലും കളിക്കാനും സാധിച്ചിട്ടില്ല. മറ്റിടങ്ങളിൽ നിന്നും തനിക്ക് ഓഫറുകൾ ലഭിച്ചിരുന്നു എന്ന് വ്യക്തമാക്കിയ ആർഷ്, കേരള ബ്ലാസ്റ്റേഴ്സിന്റെ പദ്ധതികളാണ് തന്നെ ക്ലബ്ബിലേക്ക് അടുപ്പിച്ചതെന്ന് കൂട്ടിച്ചേർത്തു.

"തുറന്നു പറഞ്ഞാൽ, എനിക്ക് മറ്റ് എവിടെയെങ്കിലും പോകണമെന്നായിരുന്നു. വേറെയും നല്ല ഓഫറുകൾ ഉണ്ടായിരുന്നു. പക്ഷേ, ബ്ലാസ്റ്റേഴ്സിൽ നിന്ന് വിളി വരികയും ക്ലബ്ബിന്റെ പദ്ധതികളെക്കുറിച്ച് അവർ വിശദീകരിക്കുകയും ചെയ്തപ്പോൾ എനിക്ക് താല്പര്യം തോന്നി. എന്റെ കരിയർ പുതിയ തലത്തിലേക്കും ഉയരങ്ങളിലേക്കും കൊണ്ടുപോകാൻ സാധിക്കുന്ന ശരിയായ സ്ഥലം ഇതുതന്നെയാണെന്ന് എനിക്ക് മനസ്സിലായി. അതുകൊണ്ടുതന്നെ, തീരുമാനം വളരെ എളുപ്പമായിരുന്നു. ഇവിടെയെത്താൻ കഴിഞ്ഞതിൽ ഞാൻ അതിയായി സന്തോഷിക്കുന്നു," ഗോൾകീപ്പർ പറഞ്ഞു.

കഴിഞ്ഞ സീസണിൽ, ഗോൾകീപ്പർമാരെ പലതവണ മാറ്റി പരീക്ഷിച്ച ക്ലബാണ് കേരള ബ്ലാസ്റ്റേഴ്സ്. 2024-25 സീസണിൽ സച്ചിൻ സുരേഷ്, നോറ ഫെർണാണ്ടസ്, സോം കുമാർ, വായ് അടിസ്ഥാനത്തിലെത്തിയ കമൽജിത് സിംഗ് തുടങ്ങി നാല് താരങ്ങൾ ബ്ലാസ്റ്റേഴ്സിന്റെ ഗോൾവലയ്ക്ക് കീഴിൽ ഇടം പിടിച്ചിരുന്നു. വെല്ലുവിളികൾ നിറഞ്ഞ സ്ഥാനത്തേക്കാണ് അർഷ് അൻവർ ഷെയ്ഖിന്റെ വരവ്.

"എന്നെ സംബന്ധിച്ചിടത്തോളം ഇത് (കേരള ബ്ലാസ്റ്റേഴ്സിലേക്കുള്ള വരവ്) രണ്ടും ചേർന്നതാണ്; ഒരു വെല്ലുവിളിയും ഒപ്പം എന്റെ കരിയർ മെച്ചപ്പെടുത്താനുള്ള ചവിട്ടുപടിയും. ടീമുമായി നന്നായി ഇഴുകിച്ചേരുക എന്നതാണ് എന്റെ ആദ്യ ലക്ഷ്യം. അതിനുശേഷം പരിശീലനത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച് ടീമിൽ ഇടം നേടണം. അതാണ് എന്റെ മുന്നിലുള്ള വെല്ലുവിളി. തീർച്ചയായും, കിരീടങ്ങൾ നേടുക എന്നത് ഇവിടെയുള്ള എല്ലാവരുടെയും വെല്ലുവിളിയാണ്. കഴിഞ്ഞ കുറച്ചായി ബ്ലാസ്റ്റേഴ്സിന് നിർഭാഗ്യമുണ്ടെന്ന് നമുക്കെല്ലാവർക്കും അറിയാം. എന്നാൽ സീസണിൽ കാര്യങ്ങൾ എല്ലാം സാധ്യമാക്കാൻ നമുക്ക് കഴിയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു."

കടുത്ത സമ്മർദ്ദങ്ങൾ നിറഞ്ഞ മിനിറ്റുകളിൽ പിഴവുകളിൽ നിന്നും നിരന്തരം ഗോൾ വഴങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് കഴിഞ്ഞ സീസണിലെ സ്ഥിരം കാഴ്ച ആയിരുന്നു. എന്നാൽ വലിയ സമ്മർദ്ദമുള്ള സാഹചര്യങ്ങളിൽ കളിച്ചു ശീലിച്ച തനിക്ക് ബ്ലാസ്റ്റേഴ്സിനായി കളിക്കുമ്പോൾ നേരിടേണ്ടി വരുന്ന സമ്മർദ്ദം എത്ര വലുതാണെന്ന് അറിയാമെന്ന് താരം വ്യക്തമാക്കി.

"തീർച്ചയായും രണ്ടും എൻ്റെ ലക്ഷ്യങ്ങളാണ്. എനിക്ക് കളത്തിലിറങ്ങണം, അതിനാണ് ഞാൻ ഇവിടെ വന്നത്. എല്ലാ മത്സരത്തിലും ആദ്യ ഇലവനിൽ സ്ഥാനം നേടുകയെന്നതാണ് എന്റെ വെല്ലുവിളി. നിങ്ങൾ പറഞ്ഞതുപോലെ, വലിയ സമ്മർദ്ദമുള്ള സാഹചര്യങ്ങളിൽ ഞാൻ മുമ്പ് കളിച്ചിട്ടുണ്ട്. അതുകൊണ്ട് സമ്മർദ്ദം എനിക്ക് ഒരു പുതിയ കാര്യമല്ല, എനിക്കത് ശീലമാണ്. ഇവിടെ കളിക്കുമ്പോഴുള്ള സമ്മർദ്ദം എത്രത്തോളമുണ്ടെന്നും എനിക്കറിയാം. ടീം ചെറുപ്പമാണെന്നും അവർ വളർന്നുവരുന്നതേയുള്ളൂവെന്നും എനിക്കറിയാം. അതിനാൽ, ടീമിൽ സ്ഥാനമുറപ്പിക്കാനും ജേഴ്സി സ്വന്തമാക്കാനും തന്നെയാണ് ഞാൻ വന്നിരിക്കുന്നത്. എല്ലാം നന്നായി നടക്കുമെന്ന് പ്രതീക്ഷിക്കുന്നു." അദ്ദേഹം കൂട്ടിച്ചേർത്തു.

ഐഎസ്എല്ലിൽ എംബിഎസ്ജിക്കായി 25 മിനിറ്റുകൾ മാത്രമാണ് താരത്തിന് കളിക്കാൻ സാധിച്ചത്. 2022-23 സീസണിൽ ഒഡീഷ എഫ്സിക്കെതിരായ പ്ലേ ഓഫ് മത്സരത്തിൽ പരിക്കേറ്റ വിശാൽ കൈത്തിന് പകരക്കാരനായാണ് അദ്ദേഹം ആദ്യമായി ലീഗ് വേദിയിൽ ഗ്ലവ്സ് അണിയുന്നത്. കേരള ബ്ലാസ്റ്റേഴ്സിനൊപ്പം പരമാവധി അവസരങ്ങൾ നേടിയെടുക്കുക തന്റെ ലക്ഷ്യങ്ങളിൽ ഒന്നെന്ന് അദ്ദേഹം വ്യക്തമാക്കി.

"എല്ലാ പരിശീലന സെഷനിലും എന്റെ കഴിവിന്റെ പരമാവധി നൽകുക എന്നതാണ് ഞാൻ ലക്ഷ്യമിടുന്നത്. അവസരങ്ങൾക്കായി കാത്തിരിക്കേണ്ടി വന്നാൽ, എനിക്ക് അതും ശീലമാണ്. കാരണം ഞാൻ മുൻപും അവസരങ്ങൾക്കായി ഒരുപാട് കാത്തിരുന്നിട്ടുണ്ട്. പക്ഷെ എന്റെ ലക്ഷ്യം ഇവിടെ വ്യക്തമാണ്; ടീമുമായി നന്നായി ഇഴുകിച്ചേരുക, എത്രത്തോളം അവസരങ്ങൾ ലഭിക്കുമോ അതെല്ലാം നേടിയെടുക്കുക, പരിശീലനത്തിൽ മികവ് പുലർത്തുക. ഒരു ടീം നിർമിച്ചെടുക്കുക, മത്സരങ്ങൾ ജയിക്കുകയും കിരീടങ്ങൾ നേടുകയും ചെയ്യുന്ന ഒരു ടീമിന്റെ ഭാഗമാകുക എന്നതിനാണ് പ്രധാനം. അതിനർത്ഥം ഞാൻ കളിച്ചില്ലെങ്കിലും ടീം ചാമ്പ്യന്മാരാവുകയാണെങ്കിൽ, ഞാൻ സന്തോഷവാനായിരിക്കും. കഴിഞ്ഞ 3-4 വർഷമായി ഞാനിങ്ങനെയായിരുന്നു. പക്ഷെ എന്റെ പ്രധാന ലക്ഷ്യം, സ്റ്റാർട്ടിംഗ് ലൈനപ്പിൽ ഇടംനേടി എന്റെ കഴിവിന്റെ പരമാവധി ടീമിനെ സഹായിക്കുക എന്നതാണ്," താരം നിലപാട് വ്യക്തമാക്കി.

കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധക കൂട്ടായ്മ കിരീടം അർഹിക്കുന്നുണ്ടെന്ന് വ്യക്തമാക്കിയ ആർഷ്, കളിക്കളത്തിൽ ഇറങ്ങി ടീമിനെ സഹായിച്ചുകൊണ്ട് ടീമിനൊപ്പം കിരീടം നേടണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചു.

"ഞാൻ പറഞ്ഞതുപോലെ, ക്ലബ്ബിലേക്ക് വരാനുണ്ടായ പ്രധാന ആകർഷണം ഇവിടുത്തെ ആരാധകരാണ്. കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധക കൂട്ടായ്മ എങ്ങനെയാണെന്ന് നമുക്കെല്ലാവർക്കും അറിയാം. എന്റെ അഭിപ്രായത്തിൽ, നിലവിൽ ഒരു കിരീടം ഏറ്റവും അർഹിക്കുന്ന ആരാധകർ അവരാണ്. ഞാൻ വ്യക്തിപരമായി മൂന്ന് ഐഎസ്എൽ കപ്പുകളും രണ്ട് ഷീൽഡുകളും നേടിയിട്ടുണ്ട്. പക്ഷെ അന്ന് ഞാൻ അധികം മത്സരങ്ങൾ കളിച്ചിരുന്നില്ല. എനിക്ക് ഇവിടെയും കിരീടം നേടണം, പക്ഷെ അത് കളിക്കളത്തിൽ ഇറങ്ങി ടീമിനെ സഹായിച്ചുകൊണ്ട് നേടണമെന്നാണ് എന്റെ ആഗ്രഹം. അതാണ് എന്റെ ലക്ഷ്യം," താരം പറഞ്ഞു.

ആരാധകർക്കുള്ള സന്ദേശം

"കഴിഞ്ഞ 12 വർഷമായി നിങ്ങൾ നൽകുന്ന അതേ പിന്തുണ ഇനിയും തുടരുക. നിങ്ങളില്ലാതെ ഞങ്ങൾ ഒന്നുമല്ല. എല്ലാ മത്സരത്തിലും സ്റ്റേഡിയം നിറയ്ക്കാൻ നമുക്ക് കഴിയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഓരോ കളിയിലും നിങ്ങളുടെ പിന്തുണ ഞങ്ങൾക്ക് ആവശ്യമാണ്. നിങ്ങളുടെ പിന്തുണയില്ലാതെ ഞങ്ങൾ ഒന്നുമല്ല."