നൂറ്റാണ്ടുകളുടെ ഫുട്‌ബോൾ പരമ്പര്യമുറങ്ങുന്ന കേരളത്തിന്റെ മണ്ണിൽ, നേട്ടങ്ങളുടെ ചരിത്രം അവകാശപ്പെടാനുള്ള കൊമ്പന്മാരുടെ വമ്പ്, പതിനൊന്നാം സീസണിൽ ലോകമെമ്പാടുമുള്ള ഇന്ത്യൻ സൂപ്പർ ലീഗ് പ്രേക്ഷകരിലേക്ക് ഒരിക്കൽക്കൂടി മടങ്ങിയെത്തുകയാണ്. പുതിയ പരിശീലകൻ മിക്കേൽ സ്റ്റാറേയും, ടീമിലെ മുഖ്യ താരങ്ങളായ മിലോസും സച്ചിൻ സുരേഷും ഇഷാൻ പണ്ഡിതയും, കൊച്ചിയിൽ വച്ചു നടന്ന മീഡിയാ ഡേയിൽ മാധ്യമങ്ങളെ അഭിസംബോധന ചെയ്തു മനസ്സുതുറന്നു. 2024 സെപ്റ്റംബർ 5നു കൊച്ചിയിൽ നടന്ന ചടങ്ങിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് ഉൾപ്പടെയുള്ള ടീമുകളുടെ പരിശീലകരും താരങ്ങളും എത്തിച്ചേർന്നു. പുതിയ ടീമിനൊപ്പമുള്ള മറ്റൊരു സീസണിനായി തയ്യാറെടുക്കുന്ന മിക്കേൽ, അദ്ദേഹത്തിന്റെ പ്രതീക്ഷകൾ പങ്കുവച്ചപ്പോൾ, താരങ്ങൾ അവരുടെ ഈ സീസണിലെ ലക്ഷ്യങ്ങളെക്കുറിച്ചു വാചാലനായി. ഹോസ്റ്റിന്റെയും മാധ്യമങ്ങളുടെയും ചോദ്യങ്ങൾക്ക് മിക്കേൽ നൽകിയ മറുപടികൾ ചുവടെ,

കേരളാ ബ്ലാസ്റ്റേഴ്സിലേയ്ക്കുള ചേക്കേറൽ സാധ്യമായത്തിനു ശേഷമുള്ള പ്രഥമ അനുഭൂതികൾ എന്തൊക്കെയായിരുന്നു എന്ന ആദ്യ ചോദ്യത്തിന്, "ഇന്റർനെറ്റിൽ ഇതൊരു വലിയ ക്ലബ്ബാണെന്നും, വലിയ ആരാധക പിന്തുണയുണ്ടെന്നും നേരത്തെ ഞാൻ അറിഞ്ഞിരുന്നു. നിറഞ്ഞ സ്റേഡിയവും വലിയ പ്രത്യേകതയുള്ളതാണ്, അതായിരുന്നു എന്റെ ആദ്യ ഇമ്പ്രഷൻ." എന്നു മറുപടി നൽകി. പ്രീസീസൺ എങ്ങനെയുണ്ടായിരുന്നു എന്ന ചോദ്യത്തിനൊപ്പം, പുതിയ സീസണിലെ പ്രതീക്ഷകൾ കൂടി ചോദ്യമായപ്പോൾ, "അറുപത് ദിവസത്തോളം ക്യാമ്പിലായിരുന്നു ഞങ്ങൾ. കൊച്ചിയിൽ ആദ്യമായാണ് ഞാൻ എത്തുന്നത്. തായ്ലാൻഡിൽ ആദ്യ മാസം തങ്ങുകയും, പരിശീലിക്കുകയും ചെയ്തു. അവിടെ നടന്ന പരിശീലന ക്യാമ്പിൽ ഞാൻ പൂർണ്ണ സന്തുഷ്ടനാണ്" - അദ്ദേഹം വ്യക്തമാക്കി.

"ഞങ്ങൾ അതിനു ശേഷം കൊൽക്കത്തയിൽ എത്തി, ഡ്യുറൻഡ് കപ്പ് കളിച്ചതിനു ശേഷമാണ് കൊച്ചിയിലേക്ക് എത്തിയത്. താരങ്ങളൊക്കെ നന്നായി ആത്മാർത്ഥത കാണിക്കുന്നുണ്ട് എന്നത് ഒരു പൊസിറ്റിവ് വശമാണ് എന്നത് പറയാതെ വയ്യ. തുടക്കം മുതൽ താരങ്ങൾ സന്തുഷ്ടരാണ്. വളരാനും മുന്നോട്ട് പോകാനും ഏറെ താല്പര്യം കാണിക്കുന്നവരാണ് ഇവർ. ഇവരെ പരിശീലിപ്പിക്കുക എന്നതുതന്നെ വളരെ നല്ല കാര്യമായി എനിക്ക് തോന്നി. ഇവർ എനിക്കും അതേ ഊർജ്ജം പകർന്നു നൽകുന്നുണ്ട്. ഡ്യുറൻഡ് കപ്പിലെ ആദ്യ രണ്ടു മത്സരങ്ങൾ നന്നായി ഞങ്ങൾ പൂർത്തിയാക്കി, അതിനു ശേഷം ഒരു ചെറിയ ഇടവേള വന്നു എന്നത് എനിക്ക് ചെറിയൊരു കടമ്പയാണ് എങ്കിലും, അറുപത് ദിവസം ഇവരോടൊപ്പം കഴിഞ്ഞു എന്നുള്ളതിൽ നിന്നും ഇവരുടെ ഊർജ്ജവും ഇന്ത്യയുടെ സാഹചര്യങ്ങൾ എനിക്ക് കൃത്യമായി മനസിലായി."

"കേരളത്തിൽ എത്തിയപ്പോൾ തന്നെ ആരാധകർ വലിയ പിന്തുണ നൽകി" എന്ന് മിക്കേൽ ഹോസ്റ്റിന്റെ ചോദ്യത്തിന് ഇടയിൽ പ്രത്യേകം എടുത്തു പറഞ്ഞു.

ഡിമിത്രിയോസിന്റെ വിടവാങ്ങലിനു ശേഷം ബ്ലാസ്റ്റേഴ്‌സിന്റെ സ്റ്റിക്കിങ് ഡിപ്പാർട്ട്‌മെന്റ് നിലവാരം എങ്ങനെയുണ്ട് എന്ന ചോദ്യത്തിന്, "അദ്ദേഹം നല്ല താരമാണ് പക്ഷേ ഇപ്പോൾ മറ്റൊരു ക്ലബ്ബിലെ താരമാണ്. അത്‌ ഫുട്‌ബോളിൽ സാധാരണമാണ്. താരങ്ങളും കോച്ചുമാരും വരികയും പോവുകയും ചെയ്യും. അപ്പോൾ അതിൽ ഫോക്കസ് ചെയ്യാതെ ഉള്ള താരങ്ങളുടെ മികവ് പുറത്തെടുക്കാൻ നമ്മൾ ശ്രമിക്കണം. ഒരു പുതിയ സ്‌ട്രൈക്കർ നമുക്കായി വരുന്നുമുണ്ട്. നല്ല താരങ്ങളുമായി തന്നെ മുന്നോട്ട് നീങ്ങുന്ന എന്റെ സ്ക്വാഡിൽ ഞാൻ സന്തുഷ്ടനാണ്." എന്നു മറുപടി നൽകി.

നോവ സദോയിയെ കുറിച്ച് ഹോസ്റ്റ് ചോദിച്ചപ്പോൾ "നോഹ ഒരു നല്ല താരമാണ്, ഗോളുകൾ നേടാൻ ദാഹമുള്ള താരമാണ് അദ്ദേഹം. അത് നമ്മുടെ ആക്രമണ ശൈലിക്ക് മുതൽക്കൂട്ടാണ്. അദ്ദേഹത്തെ പൂർണ്ണ ആരോഗ്യത്തോടെ നിലനിർത്തുക എന്നത് പ്രധാനമാണ്. നന്നായി പരിശ്രമിക്കുന്ന താരം കൂടിയാണ് അദ്ദേഹം. ഈ ആക്രമണ നിര താരങ്ങൾക്ക് കൃത്യമായ പിന്തുണ നൽകാൻ എല്ലാവർക്കും കഴിയണം എന്നതും പ്രധാനമാണ്. ഇത് ഒന്നോ രണ്ടോ പേരെ മാത്ര ആശ്രയിച്ചുള്ള കാര്യമല്ല. ടീമാണ് പ്രധാനം. ഒരു ഗ്രൂപ്പായി കളിക്കാൻ നമുക്ക് കഴിയണം. ഈ ടീമിന്റെ നേതാവ് എന്ന നിലയിൽ, എല്ലാം സജ്ജമാക്കുക എന്ന ദൗത്യം ഞാൻ ചെയ്യണം. ഒരു ഗ്രൂപ്പ് എന്ന നിലയിലാണ് ഞാനിതിനെ കാണാനാഗ്രഹിക്കുന്നത്."

രണ്ടു ശക്തരായ ടീമുകൾക്കെതിരെ ഒരു ടൂർണമെന്റ് കളിച്ചതിനുശേഷം എന്താണ് ടീമിന്റെ നിലവാരത്തെക്കുറിച്ചുള്ള വിലയിരുത്തൽ എന്ന ചോദ്യത്തിന് മിക്കേൽ മറുപടി പറഞ്ഞു; "ഐഎസ്എൽ ടീമുകളുടെ പ്രകടനങ്ങൾ ഞാൻ ശ്രദ്ധയോടെ കാണുന്നു. പറഞ്ഞത് പോലെ തന്നെ രണ്ട് ഐ എസ് എൽ ടീമുകളോട് ഞങ്ങൾ കളിച്ചു. ഇപ്പോൾ ഇന്ത്യൻ ഫുട്‌ബോളിനെ കുറിച്ച് എനിക്ക് കഴിഞ്ഞ ആഴ്ചകളെക്കാൾ കൂടുതൽ അറിയാം എന്നു കരുതുന്നു. ജയവും തോൽവിയും ആപേക്ഷികമാണ്. നമ്മൾ നന്നായി കളിച്ചു, ഇനിയും നന്നാവാൻ അവസരവും ഉണ്ട്. ഒരു മത്സരത്തിൽ അവസാന 20 സെക്കൻഡിൽ ആണ് ഞങ്ങളൊരു ഗോൾ വഴങ്ങിയത്. 20 സെക്കൻഡ് കൂടി പിടിച്ചു നിന്നിരുന്നെങ്കിൽ പെനാൽറ്റിയിലേയ്ക്ക് പോകാൻ കഴിഞ്ഞേനെ. ബംഗളൂരു മോഹൻ ബഗാനോട് പെനാൽറ്റിയിൽ ആണ് പരാജയപ്പെടുന്നത്. ഫൈനലിലും ചെറിയ വ്യത്യാസത്തിൽ തന്നെയാണ് തോൽവി. നമ്മൾ നന്നായി പരിശ്രമിക്കണം. അപ്പോൾ ഭാഗ്യവും നമ്മുടെ കൂടെ നിൽക്കും. കൂടുതൽ ഗോളുകൾ നേടി ഒരുപാട് മത്സരങ്ങൾ ജയിക്കാൻ സാധിക്കും എന്ന് ഞങ്ങൾ വിശ്വസിക്കുന്നു."

സച്ചിൻ സുരേഷിനോടയി പരിക്കിന്റെയും നിരാശയുടെയും കടമ്പ കടന്നതെങ്ങനെ എന്ന ചോദ്യം ഉയർന്നപ്പോൾ, "ഇഞ്ചുറി ഫുട്‌ബോളിന്റെ ഭാഗമാണ്. പരിക്ക് വന്നപ്പോൾ നല്ല വിഷമം ഉണ്ടായിരുന്നു, കാരണം നന്നായി പെർഫോമൻസ് നടത്തിയ സമയത്താണ് അത് വന്നത്. ടീമിന് വേണ്ടി ഇനി കളിക്കാൻ കഴിയില്ല എന്ന കാര്യം വിഷമിപ്പിച്ചു. പിന്നീട് ആലോചിക്കുകയും പരിശീലകരുടെ പിന്തുണ കിട്ടുകയും ചെയ്തപ്പോൾ ആത്മവിശ്വാസം വന്നു. റിക്കവറി വേഗം പൂർത്തിയാക്കി നന്നായി തിരിച്ചു വരിക എന്നതായിരുന്നു എന്റെ ലക്ഷ്യം. അതിനായി ഞാൻ പ്രയത്നിച്ചു. ഫിസിയോ, ഡോക്ടർ, കുടുംബം എന്നിവരൊക്കെ എന്നെ പിന്തുണച്ചു. അങ്ങനെ തിരിച്ചു വരവ് സാധ്യമായി. ഒരു നിമിത്തം പോലെ ബംഗളൂരു എഫ് സിക്കെതിരെ ഞാൻ കളിക്കുകയും ചെയ്തു. തിരിച്ചു വരാൻ സാധിച്ചതിൽ വളരെ അധികം സന്തോഷമുണ്ട്. ഐഎസ്എല്ലിൽ നന്നായി ടീമും ഞാനും കളിക്കും" എന്ന മറുപടി നൽകി സച്ചിൻ തന്റെ ഭാഗം വ്യക്തമാക്കി.

ഡ്യുറൻഡ് കപ്പിൽ ബംഗ്‌ളൂരുവിനെതിരെ അഞ്ചാം മിനിറ്റിൽ ഇറങ്ങേണ്ടി വന്ന നിമിഷത്തെ കുറിച്ച് സച്ചിൻ പറയുന്നു, "ഞാൻ ഇലവനിൽ ഉണ്ടെങ്കിലും ഇല്ലെങ്കിലും ഒരുപോലെയാണ് മുന്നൊരുക്കങ്ങൾ നടത്തുന്നത്. പകരക്കാരാണ് പലപ്പോഴും കളി മാറ്റി മറിക്കുന്നത്. അന്ന്, മത്സരത്തിന് മുന്നേ തന്നെ ഞാൻ തയ്യാറായിരുന്നു. ഇത് ഫുട്‌ബോൾ ആണ്, ഇവിടെ എന്തും സംഭവിക്കാം."

സീസണിലെ പ്രധാന ലക്ഷ്യവും, ഒപ്പം മുൻ പരിശീലകൻ ബാക്കിവച്ചു പോയ ആരാധകരുമായുള്ള ഊഷ്മള ബന്ധത്തിന്റെ വിടവിനെ കുറിച്ചും അടുത്ത ചോദ്യം മിക്കേൽ സ്റ്റാറേ നേരിട്ടു. അദ്ദേഹത്തിന്റെ മറുപടി; "ആദ്യമായി, ഇവാനെ ഞാൻ ബഹുമാനിക്കുന്നു. നല്ല പരിശീലകനും നല്ല മനുഷ്യനുമാണ് അദ്ദേഹം. എന്നാൽ അതൊരു പൂർത്തിയായ അധ്യായമാണ്. എന്റെ ജോലി ഇവിടം നോക്കി പരിപാലിക്കുക എന്നുള്ളതാണ്. ടീമിൽ ഊർജ്ജം കൊണ്ടുവരാനും അത് നിലനിർത്താനും ഞാൻ നന്നായി ശ്രമിക്കുന്നുണ്ട്. അത് പ്രധാനമാണ്. ടെക്നിക്കൽ-ടാക്ട്ടിക്കൽ വശങ്ങൾ കൃത്യതയുള്ളതാവണം."

ഇവാനുമായി മുൻപ് സംസാരിച്ചിരുന്നോ എന്ന ചോദ്യത്തിന് ഇല്ല എന്ന മറുപടിയാണ് ഹോസ്റ്റിന് ലഭിച്ചത്. "പിന്നീട് ഞാൻ എപ്പോഴെങ്കിലും വിളിക്കുമായിരിക്കും. ഇപ്പോൾ അതിനു കാരണമില്ല. ഒരു പരിശീലകനെ പുറത്താക്കുന്നതിന് ഒരു പ്രത്യേക കാരണം ഉണ്ടാവും. അതിനാൽ ആ പാതയ്ക്ക് പകരം സ്വന്തം പാത പണിയുക എന്നതാണ് എന്റെ ലക്ഷ്യം."

അലക്‌സാണ്ടർ കോയെഫുമായുള്ള പ്രതിരോധ കൂട്ടുകെട്ടിനെക്കുറിച്ചു മിലോസിനോട് ചോദ്യം വന്നപ്പോൾ, "എന്റെ രണ്ടാം സീസൺ ആണിത്. കഴിഞ്ഞ വർഷം നന്നായി ഞങ്ങൾ കളിച്ചു. ഇത് പുതിയ സീസൺ ആണ്, പുതിയ പരിശീലകനും. അലക്‌സ് നല്ല താരമാണ്, നല്ല മനുഷ്യനും. അദ്ദേഹം പിച്ചിനകത്തും പുറത്തും ടീമിനെ നന്നായി നയിക്കും. 15 വർഷം യൂറോപ്പിൽ കളിച്ചു പരിചയമുള്ള താരമാണ് അദ്ദേഹം." എന്ന മറുപടിയാണ് താരം നൽകിയത്.

പ്രീ സീസണിനെ കുറിച്ച് ഇഷാനോട് ആരാഞ്ഞപ്പോൾ, "പ്രീ സീസൺ നല്ലതായിരുന്നു, തായ്ലാൻഡിലും കൊൽക്കത്തയിലും നന്നായി പരിശീലനം പൂർത്തിയാക്കി. പരിചയസമ്പത്തും യുവത്വവും ഒരുപോലെയുള്ള ടീമാണ് ഞങ്ങൾ. കഴിഞ്ഞ സീസണിൽ ആഗ്രഹിച്ച രീതിയിലല്ല കളി അവസാനിച്ചത്, അതിനാൽ ഇത്തവണ അതിന്റെ പണി ബാക്കിയുണ്ട്." എന്ന മറുപടി ലഭിച്ചു.

മിക്കേലിന്റെ കീഴിലെ സാഹചര്യങ്ങൾ എങ്ങനെയുണ്ട് എന്ന ചോദ്യം മീലൊസ്, ഇഷാൻ, സച്ചിൻ എന്നിവർ ഒരേപോലെ നേരിട്ടപ്പോൾ ലഭിച്ചത് ഒരേ ഉത്തരം!

ഇഷാൻ; "കോച്ചിനേ കുറിച്ച് നല്ലകാര്യങ്ങൾ മാത്രമേ എനിക്ക് പറയാനുള്ളു. ഇവരും (മീലൊസ്, സച്ചിൻ) അതുതന്നെയേ പറയൂ എന്നാണ് ഞാൻ കരുതുന്നത്."

സച്ചിൻ: ഞാൻ തായ്ലാൻഡിൽ പോയിരുന്നില്ല, അതുകൊണ്ട് കൊൽക്കത്തയിലെ നാല് ആഴ്ചകളാണ് എനിക്ക് ഇദ്ദേഹത്തിന്റെ കൂടെ ഉണ്ടായിരുന്നത്. പുതിയ പരിശീലക സംഘം നല്ലതാണ്. ഇവരോടൊപ്പം സമയം ചിലവഴിക്കാൻ സാധിക്കുന്നത് തന്നെ വലിയ കാര്യമാണ്. പരിശീലകൻ നന്നായി ഞങ്ങളെ മോട്ടിവേറ്റ് ചെയ്യുന്നുണ്ട്."

മീലൊസിന്റെ അവസരത്തിൽ രണ്ടു പരിശീലകരുടെയും രീതികൾ തമ്മിലുള്ള വ്യത്യാസം ചോദിച്ചപ്പോൾ, ഭാഷയാണ് ആദ്യത്തേത് എന്ന തമാശ മറുപടി മീഡിയാ റൂമിൽ ചിരി പടർത്തി. മീലൊസ് തുടർന്നു "അത് പറയാൻ കടുപ്പമാണ്, എന്നിൽതന്നെ അത് ഇരിക്കട്ടെ" എന്ന മറുപടി ഹോസ്റ്റ് സ്വീകരിച്ചു.

ഇവാൻ വുക്കുമനോവിച്ചിനെ മിസ് ചെയ്യുന്നുണ്ടോ എന്ന ചോദ്യത്തിന് ഉണ്ടെന്നും, അദ്ദേഹത്തിൽ നിന്നു പഠിച്ച പാഠങ്ങൾ എന്തൊക്കെയാണ് എന്ന ചോദ്യത്തിന്; "ഞാൻ സീനിയർ ടീമിൽ എത്തുന്നത് ഇവാൻ കോച്ച് വന്നതിനു ശേഷമാണ്. അദ്ദേഹം വന്നതിനു ശേഷം നല്ല സപ്പോർട്ടീവ് ആയിരുന്നു." എന്ന മറുപടി ലഭിച്ചു.

ഈ സീസണിലെ ആരാധകരോടുള്ള കോച്ചിന്റെ വാഗ്‌ദാനം എന്താണ്?- "ട്രോഫി നേടണം!" ഉത്തരം അതിവേഗം എത്തി. മിക്കേൽ മറുപടി തുടർന്നു, "കടുപ്പമെങ്കിലും നമ്മുടെ സ്വപ്നം അതാണ്. നന്നായി നമ്മൾ പരിശീലിക്കണം, ഒപ്പം അതിനെ കുറിച്ച് ഒരുക്കുന്നതിന് പകരം നിരന്തരം പരിശ്രമം തുടരണം."

ഇതുവരെ നടന്ന ട്രാൻസ്ഫറുകളിൽ എത്രത്തോളം സന്തുഷ്ടനാണ് മിക്കേൽ എന്ന ചോദ്യത്തിന്, "ഇപ്പോഴുള്ള സ്ക്വാഡിൽ ഞാൻ സംതൃപ്തനാണ്. യുവത്വവും പരിച്ചയസമ്പത്തും ഒരുപോലെ ഉള്ള നിരയാണ് ഇപ്പോൾ. തായ്ലാൻഡിൽ ഉത്തയ് താനെയിൽ വളരെ വ്യത്യസ്തമായ സാഹചര്യമായിരുന്നു. എന്തുവന്നാലും ഞാനാണ് മുഖ്യ പരിശീലകൻ, അതിനാൽ ഇതിനൊക്കെ പ്രതിവിധി ഞാൻ തന്നെ കണ്ടെത്തണം. എല്ലാ താരങ്ങളെയും നന്നായി കളിക്കാൻ പ്രാപ്തരാക്കണം." എന്നുള്ള മറുപടിയാണ് ലഭിച്ചത്.

"ഇന്ത്യൻ താരങ്ങൾ എനിക്ക് ബഹുമാനമാണ്. നല്ല നിലവാരമുണ്ട് ഈ താരങ്ങൾക്ക്." കോച്ച് തുടർന്നു, "എനിക്ക് ശുഭപ്രതീക്ഷയാണ് ഇവിടെ. എനിക്ക് വയസ്സോ രാജ്യമോ ഒന്നും പരിഗണനാ കേന്ത്രമല്ല, ഇവരുടെ മികവ് പുറത്തെടുപ്പിക്കുക എന്നതാണ് എന്റെ ലക്ഷ്യം" അദ്ദേഹം പറഞ്ഞവസാനിപ്പിച്ചു.

കേരാളാ ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ മത്സരം 2024 സെപ്റ്റംബർ 15നു കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ വച്ചാണ്. മികച്ച പ്രതീക്ഷകൾ പങ്കുവച്ച പരിശീലകനും താരങ്ങളും സീസണിലെ ആദ്യ മത്സരത്തിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്.