യുവ ഗോൾകീപ്പർ അർഷ് അൻവർ ഷെയ്ഖുമായി കരാർ ഒപ്പിട്ടതായി പത്രക്കുറിപ്പിലൂടെ സ്ഥിരീകരിച്ച് ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്സ് എഫ്സി. 2028 വരെ നീളുന്ന മൂന്ന് വർഷത്തെ കരാറിലാണ് അർഷ് ഒപ്പുവെച്ചത്. നിലവിലെ ഐഎസ്എൽ ലീഗ് ഡബിൾ സ്വന്തമാക്കിയ മോഹൻ ബഗാൻ സൂപ്പർ ജയന്റിൽ നിന്നാണ് 21-കാരനായ താരത്തിന്റെ വരവ്.

ഛത്തീസ്ഗഢ് സ്വദേശിയായ അർഷ്, ഇന്ത്യൻ ഫുട്ബോളിലെ വളർന്നു വരുന്ന മികച്ച ഗോൾകീപ്പർമാരിൽ ഒരാളായാണ് കണക്കാക്കപ്പെടുന്നത്. ഐഎസ്എൽ, എഎഫ്സി കപ്പ്, ഡ്യൂറൻഡ് കപ്പ് തുടങ്ങിയ പ്രധാന ടൂർണമെന്റുകളിൽ മോഹൻ ബഗാന്റെ ഗോൾവല കാത്ത പരിചയവുമായാണ് താരം ബ്ലാസ്റ്റേഴ്സിലേക്ക് എത്തുന്നത്. വേഗതയാർന്ന പ്രതികരണശേഷിയും സമ്മർദ്ദഘട്ടങ്ങളെ നേരിടാനുള്ള കഴിവും അദ്ദേഹത്തിന്റെ സവിശേഷതകളായി വിലയിരുത്തപ്പെടുന്നു.

ടീമിന്റെ ദീർഘകാല പദ്ധതികൾക്ക് അനുയോജ്യനായ താരമാണ് അർഷെന്നും, അദ്ദേഹത്തിന്റെ വരവ് ഗോൾകീപ്പിങ് വിഭാഗത്തെ കൂടുതൽ ശക്തിപ്പെടുത്തുമെന്നും കേരള ബ്ലാസ്റ്റേഴ്സ് സിഇഒ അഭിക് ചാറ്റർജി പറഞ്ഞു, "കഴിവുള്ള ഇന്ത്യൻ താരങ്ങളെ വളർത്തിക്കൊണ്ടുവരുന്നതിൽ ക്ലബ്ബ് എപ്പോഴും ശ്രദ്ധ കേന്ദ്രീകരിക്കുന്നു, അർഷിന്റെ വരവ് ഈ ലക്ഷ്യത്തിലേക്കുള്ള പ്രധാന ചുവടുവെപ്പാണ്," അദ്ദേഹം കൂട്ടിച്ചേർത്തു.

ഗോൾകീപ്പർക്ക് ആവശ്യമായ എല്ലാ സ്വാഭാവിക കഴിവുകളും അർഷിനുണ്ടെന്നും, അദ്ദേഹത്തിന്റെ വരവ് ടീമിലെ ഗോൾകീപ്പർമാർക്കിടയിൽ ആരോഗ്യകരമായ

മത്സരം വളർത്തുമെന്നും സ്പോർട്ടിംഗ് ഡയറക്ടർ കരോളിസ് സ്കിൻകിസ് അഭിപ്രായപ്പെട്ടു.

കേരള ബ്ലാസ്റ്റേഴ്സിന്റെ ഭാഗമാകുന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് അർഷ് ഷെയ്ഖ് പ്രതികരിച്ചു. "കേരളത്തിലെ ഫുട്ബോൾ ആവേശത്തെക്കുറിച്ചും ആരാധകരെക്കുറിച്ചും ഞാൻ കേട്ടിട്ടുണ്ട്. എന്റെ കരിയറിലെ ഈ പുതിയ തുടക്കത്തിനായി ആകാംഷയോടെ കാത്തിരിക്കുകയാണ്. ടീമിനായി എന്റെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാൻ ശ്രമിക്കും," അർഷ് പറഞ്ഞു.

പ്രതിരോധതാരം അമേയ് റാണവാഡെയ്ക്ക് ശേഷം ഈ ട്രാൻസ്ഫർ വിൻഡോയിൽ ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കുന്ന രണ്ടാമത്തെ താരമാണ് അർഷ്. സച്ചിൻ സുരേഷ്, നോറ ഫെർണാണ്ടസ് എന്നിവർക്കൊപ്പം അർഷും ചേരുന്നതോടെ ബ്ലാസ്റ്റേഴ്സിന്റെ ഗോൾകീപ്പിങ് നിര കൂടുതൽ ശക്തമാകും.