കളം മാറിയ കളിക്കാർ: ചിരവൈരികളുടെ ജേഴ്സിയണിഞ്ഞ ബ്ലാസ്റ്റേഴ്സ് താരങ്ങൾ
റൈവൽറി കൊണ്ട് പ്രശസ്തമായ ഇന്ത്യൻ സൂപ്പർ ലീഗിൽ, ഹ്യും മുതൽ സഹൽ വരെ യെല്ലോ ആർമിയുടെ ചിരവരികൾക്കായി പന്തുതട്ടിയ ചില മുൻ ബ്ലാസ്റ്റേഴ്സ് താരങ്ങളുണ്ട്.

ആധുനിക ഫുട്ബോളിൽ കളിക്കാർ ഒരു ക്ലബ്ബിൽ നിന്ന് മറ്റൊന്നിലേക്ക് മാറുന്നത് സർവ്വസാധാരണമാണ്. ക്ലബ്ബിനോടുള്ള ആരാധകരുടെ വൈകാരികമായ ബന്ധങ്ങൾക്കപ്പുറം, കളിക്കാർ തങ്ങളുടെ കരിയറിലെ വളർച്ചയ്ക്കായി പലപ്പോഴും ചിരവൈരികളായ ക്ലബ്ബുകളിലേക്ക് പോലും ചേക്കേറാറുണ്ട്. ഇന്ത്യൻ ഫുട്ബോളിൽ, പ്രത്യേകിച്ച് കേരള ബ്ലാസ്റ്റേഴ്സിന്റെ ചരിത്രത്തിൽ, ഇത്തരത്തിലുള്ള കൂടുമാറ്റങ്ങൾ പല ആവേശകരമായ മുഹൂർത്തങ്ങൾക്കും വഴിവെച്ചിട്ടുണ്ട്. ബ്ലാസ്റ്റേഴ്സിനായി കളിച്ചതിനുശേഷം ലീഗിലെ തങ്ങളുടെ പ്രധാന എതിരാളികൾക്കായി ബൂട്ടണിഞ്ഞ കളിക്കാരെ നമുക്ക് പരിചയപ്പെടാം.
ഇയാൻ ഹ്യൂം (എടികെ )
ഇന്ത്യൻ സൂപ്പർ ലീഗിന്റെ (ഐഎസ്എൽ) ചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ കൂടുമാറ്റങ്ങളിലൊന്നാണ് ഇയാൻ ഹ്യൂമിന്റേത്. 2014-ലെ ആദ്യ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിനൊപ്പം കളിതുടങ്ങിയ ഹ്യൂം, വളരെപ്പെട്ടെന്ന് തന്നെ ആരാധകരുടെ പ്രിയങ്കരനായ ഹ്യൂമേട്ടനായി മാറി. ആ സീസണിൽ ലീഗിലെ മികച്ച താരത്തിനുള്ള ഗോൾഡൻ ബോൾ നേടിയെടുത്ത് ബ്ലാസ്റ്റേഴ്സിനെ ഫൈനലിലെത്തിക്കുന്നതിൽ നിർണായക പങ്കുവഹിച്ചു. എന്നാൽ ഫൈനലിൽ ബ്ലാസ്റ്റേഴ്‌സ്, എടികെയോട് തോൽവി വഴങ്ങി. എന്നാൽ തൊട്ടടുത്ത സീസണിൽ, എടികെയിലേക്ക് ഹ്യൂം ചേക്കേറിയത് ആരാധകരെ ഞെട്ടിച്ചു.
2015-ൽ എടികെയ്ക്ക് വേണ്ടി ഹാട്രിക്കോടെ ഗോളടി ആരംഭിച്ച അദ്ദേഹം ആ സീസണിൽ ഐഎസ്എൽ കിരീടത്തിൽ മുത്തമിട്ടു. ടൂർണമെന്റിലുടനീളം എടികെയുടെ മുന്നേറ്റം ഉറപ്പാക്കിയ നിർണായക ഗോളുകൾ അദ്ദേഹത്തിന്റെ ബൂട്ടിൽ നിന്നും ഉതിർന്നു. പതിനൊന്ന് ഗോളുമായി ഗോൾഡൻ ബൂട്ട് ജേതാവ് സ്റ്റീഫൻ മെൻഡോസക്ക് താഴെ രണ്ടാമതായി സീസണും അവസാനിപ്പിച്ചു. ഒരു സീസൺ കൂടി കൊൽക്കത്ത ക്ലബ്ബിൽ ചെലവഴിച്ചതിനു ശേഷം 2017-18ൽ അദ്ദേഹം ബ്ലാസ്റ്റേഴ്സിലേക്ക് തിരിച്ചെത്തിയത് ആരാധകരെ വൈകാരികമായി സ്വാധീനിച്ചു. ആ വരവ് അദ്ദേഹത്തിന് ക്ലബ്ബിലെ ഐക്കണിക് പദവി ഉറപ്പിച്ചു.
സ്റ്റീഫൻ പിയേഴ്സൺ (എടികെ)
2014-ലെ ആദ്യ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ മധ്യനിരയിലെ പ്രധാന കളിക്കാരനായിരുന്നു സ്കോട്ടിഷ് താരമായ സ്റ്റീഫൻ പിയേഴ്സൺ. അദ്ദേഹത്തിന്റെ പന്തിലെ നിയന്ത്രണവും കളിക്കളത്തിലെ അനുഭവസമ്പത്തും ടീമിന് മികച്ച പ്രകടനം കാഴ്ചവെക്കാൻ സഹായിച്ചു. മഞ്ഞക്കുപ്പായത്തിൽ എല്ലാ മത്സരങ്ങളിലും കളത്തിലിറങ്ങിയ അദ്ദേഹം ചെന്നൈയിൻ എഫ്‌സിക്കെതിരായ സെമി ഫൈനൽ മത്സരത്തിന്റെ രണ്ടാം പാദത്തിൽ 117-ാം മിനിറ്റിൽ നേടിയ വിജയഗോളിൽ ബ്ലാസ്‌റ്റേഴ്‌സിനെ ഫൈനലിലേക്കെത്തിച്ചു.
2016-ൽ ഹ്യൂമിന്റെ പാത പിന്തുടർന്ന് അദ്ദേഹം എടികെയുടെ തട്ടകത്തിലെത്തി. എന്നാൽ, കളിക്കളത്തിലെ മിനിറ്റുകളുടെ ദൗർലഭ്യം കാരണം ബ്ലാസ്റ്റേഴ്സിൽ കാഴ്ചവെച്ച പ്രകടനം കൊൽക്കത്തൻ ക്ലബ്ബിൽ നിലനിർത്താൻ അദ്ദേഹത്തിന് സാധിച്ചില്ല. 11 മത്സരങ്ങളിൽ 778 മിനിറ്റുകൾ കളിച്ച് 2 ഗോളുകൾ നേടിയെങ്കിലും ഗോളിലേക്കുള്ള അവസരങ്ങൾ രൂപപ്പെടുത്തുന്നതിലും പ്രതിരോധപരമായ ചുമതലകൾ നിർവഹിക്കുന്നതിലും പുറകിലേക്ക് പോയി.
സന്ദേശ് ജിങ്കൻ (മോഹൻ ബഗാൻ സൂപ്പർ ജയന്റ്, ബെംഗളൂരു എഫ്‌സി)
ആദ്യ സീസണുകളിൽ ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധത്തിലെ ഉരുക്കുകോട്ടയും കളിക്കളത്തിലെ നേതാവുമായിരുന്നു നിലവിൽ എഫ്‌സി ഗോവയ്ക്കായി ബൂട്ടണിയുന്ന സന്ദേശ് ജിങ്കൻ. 2014 ൽ 21-ാം വയസിലാണ് അദ്ദേഹം കേരള ബ്ലാസ്റ്റേഴ്സിലേക്ക് എത്തുന്നത്. ആദ്യ സീസണിൽ തന്നെ ടീമിന്റെ പ്രതിരോധത്തിലെ നെടുംതൂണായി മാറിയ താരം, ഏറ്റവും മികച്ച യുവതാരത്തിനുള്ള അവാർഡും നേടി. തൊട്ടടുത്ത വർഷം ഇന്ത്യൻ ദേശീയ ടീമിലും ഇടം പിടിച്ചു.
2017 ൽ ഐ ലീഗിൽ ബെംഗളൂരു എഫ്‌സിക്ക് വേണ്ടി ലോൺ അടിസ്ഥാനത്തിൽ കളിച്ചെങ്കിലും അന്ന് ഇരു ക്ലബ്ബുകളും തമ്മിലുള്ള വൈര്യം രൂപപ്പെട്ടിരുന്നില്ല എന്നതാണ് വാസ്തവം. ആറു വർഷത്തോളം ബ്ലാസ്റ്റേഴ്സിനായി കളിച്ച ജിങ്കന്റെ കരിയറിലെ ഏറ്റവും വലിയ കൂടുമാറ്റമായിരുന്നു 2020-ൽ വൈരികളായ മോഹൻ ബഗാൻ സൂപ്പർ ജയന്റിലേക്കുള്ള നീക്കം. ശേഷം, ഒരു വർഷത്തെ കരാറിൽ സതേൺ റൈവലുകളായ ബെംഗളൂരു എഫ്‌സിയിലേക്ക് രണ്ടാമതും നീങ്ങി.
രാഹുൽ ഭേക്കെ (ബെംഗളൂരു എഫ്‌സി)
2015ൽ ദൈർഘ്യം കുറഞ്ഞ ഒരു വായ്‌പ കരാറിലാണ് രാഹുൽ ഭേകെ കേരള ബ്ലാസ്റ്റേഴ്സിൽ എത്തുന്നത്. 12 മത്സരങ്ങൾ കളിച്ച താരം നേടിയത് 2 ക്ലീൻ ഷീറ്റുകൾ. 17 ഇന്റർസെപ്ഷനുകളും 35 റിക്കവരികളും നടത്തി 9 അവസരങ്ങളും രൂപപെടുത്തി. വളരെ കുറഞ്ഞ സമയത്തിൽ ക്ലബ്ബിൽ തന്റേതായ സ്വാധീനം അദ്ദേഹം കണ്ടെത്തി.
ശേഷം 2017ൽ വൈരികളായ ബെംഗളൂരു എഫ്‌സിയിലേക്ക്. ബ്ലൂസിനൊപ്പം നാല് സീസണുകളോളം കളിച്ച അദ്ദേഹം, ടീമിന്റെ പ്രധാന താരമായി മാറി. 2018-19 സീസണിൽ ബെംഗളൂരുവിന് ഐ.എസ്.എൽ കിരീടം നേടിക്കൊടുക്കുന്നതിൽ ഭേക്കെ നിർണായക പങ്ക് വഹിച്ചു. 2021-22 സീസണിന് മുന്നോടിയായി മുംബൈ സിറ്റി എഫ്‌സിയിലേക്ക് ചേക്കേറിയ താരം 2024-ൽ അദ്ദേഹം വീണ്ടും ബെംഗളൂരു ടീമിൽ തിരിച്ചെത്തി.
സഹൽ അബ്ദുൾ സമദ് (മോഹൻ ബഗാൻ സൂപ്പർ ജയന്റ്)
ഇന്ത്യൻ ഫുട്ബാൾ സാക്ഷ്യം വഹിച്ച ഏറ്റവും വലിയ കൈമാറ്റങ്ങളിൽ ഒന്നായിരുന്നു സഹൽ അബ്ദുൽ സമദിന്റെ മോഹൻ ബഗാൻ സൂപ്പർ ജയന്റിലേക്കുള്ള കൂടുമാറ്റം. കേരള ബ്ലാസ്റ്റേഴ്‌സ് സ്‌കൗട്ടിങ്ങിലൂടെ കണ്ടെത്തി, റിസർവ് നിരയിലേക്ക് എത്തിച്ച്, അവിടെ നിന്ന് സീനിയർ ടീമിന്റെ നട്ടെല്ലായി വളർന്ന താരമാണ് സഹൽ. 2018-19 സീസണിൽ ഐഎസ്എല്ലിൽ ഏറ്റവും മികച്ച യുവതാരത്തിനുള്ള അവാർഡ് നേടിയ സഹൽ വളരെവേഗം ക്ലബ്ബിന്റെ പോസ്റ്റർ ബോയ് ആയി മാറി. അദ്ദേഹത്തിന്റെ കഴിവും, വീക്ഷണവും, ആരാധകരുമായുള്ള ബന്ധവും താരത്തെ ക്ലബ്ബിന്റെ വ്യക്തിത്വത്തിന്റെ പ്രതീകമാക്കി മാറ്റി.
2023 ജൂലൈ പതിനാലിന് സഹൽ അബ്ദുൽ സമദ് മോഹൻ ബഗാൻ സൂപ്പർ ജയന്റിലേക്ക് ചേക്കേറി. ആ സീസണിൽ 15 മത്സരങ്ങൾ കളിച്ച താരം 2 ഗോളുകൾ നേടി നാലെണ്ണത്തിന് വഴിയുമൊരുക്കി. ക്ലബിനൊപ്പം ഷീൽഡ് നേടി തന്റെ കരിയറിലെ ആദ്യ ഐഎസ്എൽ ട്രോഫിയിൽ മുത്തമിട്ടു. കഴിഞ്ഞു പോയ 2024-25 സീസണിൽ ടീമിനൊപ്പം ലീഗ് ടേബിളും നേടി ചരിത്രത്തിന്റെ ഭാഗവുമായി.
ജെസൽ കാർനെയ്റോ (ബെംഗളൂരു എഫ്‌സി)
2019-ൽ കേരള ബ്ലാസ്റ്റേഴ്സിലെത്തിയ ഗോവൻ താരം ജെസൽ കാർനെയ്റോ വളരെ പതിയെയാണ് ആരാധകരുടെ മനസ്സിൽ സ്ഥാനം കണ്ടെത്തിയത്. ഫുൾ ബാക്ക് പൊസിഷനുകൾ എന്നും ഒരു ദൗർബല്യമായ ക്ലബിന് അദ്ദേഹത്തിന്റെ പ്രകടനം നാല് വർഷത്തോളം ആ പൊസിഷനിൽ സ്ഥിരത നൽകി. വൈസ് ക്യാപ്റ്റനായി നിയമിതനായ ജെസൽ, സെർജിയോ സിദോഞ്ചയുടെ അഭാവത്തിൽ ക്യാപ്റ്റൻ ബാൻഡ് അണിഞ്ഞു. 2021-22 സ്ഥിരം ക്യാപ്റ്റനായും നിയമിതനായി.
2023-ൽ കരാർ പൂർത്തിയാക്കി ക്ലബ് വിട്ട അദ്ദേഹം ചെന്നെത്തിയത് ചിരവൈരികളായ ബെംഗളൂരു എഫ്‌സിയുടെ തട്ടകത്തിൽ. എന്നാൽ ആ സീസണിൽ ടീമിനൊപ്പം എട്ട് മത്സരങ്ങളിലായി 483 മിനിറ്റുകൾ മാത്രമാണ് അദ്ദേഹത്തിന് കളിക്കാൻ സാധിച്ചത്. 2024-25 സീസണിൽ ക്ലബ്ബിനായി ഒരു മത്സരം പോലും കളിക്കാതിരുന്ന ജെസൽ, കരാർ പൂർത്തിയതിനെ തുടർന്ന് സീസണിന്റെ അവസാനം ബ്ലൂസിൽ നിന്നും പടിയിറങ്ങി.
പ്രശാന്ത് കെ (ചെന്നൈയിൻ എഫ്‌സി)
എഐഎഫ്എഫിന്റെ എലൈറ്റ് അക്കാദമിയിലൂടെയാണ് മലയാളിയായ പ്രശാന്ത് പ്രൊഫഷണൽ ഫുട്ബോളിലേക്ക് എത്തുന്നത്. അവിടെ നിന്നും 2016ൽ സ്വന്തം ജന്മനാട്ടിലെ ക്ലബായ കേരള ബ്ലാസ്റ്റേഴ്സിലേക്ക്. ആദ്യ സീസണിൽ ബെഞ്ചിൽ ഇടം നേടിയെങ്കിലും കളത്തിൽ ഇറങ്ങിയില്ല. തുടർന്ന് അഞ്ച് വർഷത്തോളം കേരള ബ്ലാസ്റ്റേഴ്സിനായി ഐഎസ്എല്ലിൽ ബൂട്ടണിഞ്ഞു. ടീമിനായി 61 മത്സരങ്ങളിൽ നിന്നും ഒരു ഗോളും മൂന്ന് അസിസ്റ്റുകളും നേടി.
സ്പോർട്സ് കരിയറിന്റെ തുടക്കത്തിൽ അത്ലറ്റായിരുന്ന പ്രശാന്തിന്റെ വേഗതയായിരുന്നു അദ്ദേഹത്തിന്റെ കരുത്ത്. വിങ്ങുകളിലൂടെ ഓടിയടക്കുന്ന താരം എതിർനിരകൾക്ക് പേടിസ്വപ്നമായിരുന്നു. 2021-22 സീസണിനൊടുവിൽ കേരള ബ്ലാസ്റ്റേഴ്‌സുമായി വഴിപിരിഞ്ഞ താരം സതേൺ റൈവലുകളായ ചെന്നൈയിൻ എഫ്‌സിയിലേക്ക് ചേക്കേറി. രണ്ട് സീസണായി ക്ലബ്ബിൽ കളിച്ച വിങ്ങർ, ഒരു ഗോളും ഒരു അസിസ്റ്റും തന്റെ പേരിൽ രേഖപ്പെടുത്തി.
വിൻസി ബാരെറ്റോ (ചെന്നൈയിൻ എഫ്‌സി)
റൈവൽ ക്ലബ്ബുകളുടെ കൈമാറ്റത്തിൽ ഉൾപ്പെട്ട ഏറ്റവും പ്രതിഭാധനനായ താരം, അതാണ് ഗോവൻ വിങ്ങർ വിൻസി ബാരെറ്റോ. 2021-ൽ മൂന്ന് വർഷത്തെ കരാറിലാണ് അദ്ദേഹം കേരള ബ്ലാസ്റ്റേഴ്സിൽ എത്തുന്നത്. എന്നാൽ ഒരു വർഷം മാത്രമായിരുന്നു ഈ വിങ്ങർ ടീമിലുണ്ടായിരുന്നത്. ആ സീസണിൽ 17 മത്സരങ്ങളിൽ നിന്നും രണ്ട് ഗോളുകൾ നേടി. ഹൈദരാബാദിനെതിരെ മത്സരത്തിൽ ഇടം കാലുകൊണ്ട് നേടിയ ലോങ്ങ് റേഞ്ച് ഗോൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
2022-ൽ ചെന്നൈയിൻ എഫ്‌സി അന്ന് 22 വയസ് മാത്രം പ്രായമുണ്ടായിരുന്ന ഈ യുവതാരത്തെ സ്വന്തമാക്കി. ക്ലബിനൊപ്പം മൂന്ന് വർഷത്തിൽ അഞ്ച് ഗോളുകൾ താരം നേടുകയും രണ്ടെണ്ണത്തിന് വഴിയൊരുക്കുകയും ചെയ്തു.
മുഹമ്മദ് റാഫി (ചെന്നൈയിൻ എഫ്‌സി)
മലയാളി സ്ട്രൈക്കർ മുഹമ്മദ് റാഫിയുടെ കരിയർ പല ക്ലബ്ബുകളിലൂടെയാണ് കടന്നുപോയത്. 2014-ലെ അരങ്ങേറ്റ സീസണിൽ എടികെയ്ക്കൊപ്പം ചേർന്ന റാഫി ഫൈനലിൽ കേരള ബ്ലാസ്‌റ്റേഴ്‌സിനെ പരാജയപ്പെടുത്തി ഐഎസ്എൽ കിരീടം നേടി. ശേഷമാണ് തൊട്ടടുത്ത വർഷം സ്വന്തം നാട്ടിലെ ക്ലബായ ബ്ലാസ്റ്റേഴ്സിലെത്തിയത്.
2016-ലെ ഫൈനലിൽ തന്റെ പഴയ ടീമായ എടികെയ്ക്കെതിരെ ഗോൾ നേടിയെങ്കിലും, പെനാൽറ്റിയിൽ ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടു. ഉയർന്നു വരുന്ന പന്തുകളെ തലകൊണ്ട് വലയിലേക്ക് ചെത്തിയിടാനുള്ള കഴിവ് അദ്ദേഹത്തിന് ആരാധകർക്കിടയിൽ ഹെഡ് മാസ്റ്റർ എന്ന വിളിപ്പേര് നൽകി.
പിന്നീട് 2017-18 സീസണിൽ ചെന്നൈയിൻ എഫ്‌സിയിലേക്ക് ചേക്കേറിയ താരം തന്റെ കരിയറിൽ രണ്ടാമത്തെ ഐഎസ്എൽ കിരീടം നേടി. തുടർന്ന് 2019 ൽ റാഫി കേരള ബ്ലാസ്റ്റേഴ്സിലേക്ക് മടങ്ങിയെത്തി. 2020-ൽ ക്ലബ് വിട്ടു.