ഗോയലിന്റെ കീഴിൽ രണ്ടാം വിജയം സ്വന്തമാക്കി ചെന്നൈ! നാലു സമനിലക്കപ്പുറം തോൽവി വഴങ്ങി ബ്ലാസ്റ്റേഴ്‌സ്!
ചെന്നൈയും കേരളാബ്ലാസ്റ്റേഴ്സും തമ്മിലുള്ള മത്സരം ഇന്ന് വൈകിട്ട് ചെന്നൈ ജവാഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ വച്ചരങ്ങേറി.


ചെന്നൈയും കേരളാബ്ലാസ്റ്റേഴ്സും തമ്മിലുള്ള മത്സരം ഇന്ന് വൈകിട്ട് ചെന്നൈ ജവാഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ വച്ചരങ്ങേറി. ഈ സീസണിലെ രണ്ടാം ജയമാണ് ചെന്നൈ നേടിയത്. നാലു സമനിലകൾക്കപ്പുറം രണ്ടാം വിജയത്തിനായി കളത്തിലിറങ്ങിയ കേരളാബ്ലാസ്റ്റേഴ്‌സ് താരങ്ങളെ നിഷ്പ്രഭരാക്കിയ പ്രകടനമാണ് ചെന്നൈ ടീം കാഴ്ചവച്ചത്. പരിക്കിന്റെ വിഷമതകളിൽ നിന്ന് മുക്തനായി ബ്ലാസ്റ്റേഴ്‌സ് ക്യാപ്റ്റൻ ആദ്യ പതിനൊന്നിൽ ഇടം പിടിച്ചിരുന്നു. രണ്ടു മഞ്ഞക്കാർഡുകൾ നേടിയ ബ്ലാസ്റ്റേഴ്‌സ് ടീം മുഖ്യ പരിശീലകൻ എൽകോ ഷറ്റോരി ഗ്രൗണ്ടിൽ സന്നിഹിതനായിരുന്നില്ല.
നാടകീയ രംഗങ്ങൾക്ക് സാക്ഷ്യം വഹിച്ച ഇന്നത്തെ രാത്രി, ചെന്നൈയിൻ എഫ്‌സിയുടേതായിരുന്നുവെന്ന് നിസംശയം പറയാൻ സാധിക്കും. ആന്ദ്രെ സ്‌കെംബ്രി (4 '), ലാലിയാൻസുവാല ചാങ്‌തെ (30'), നെറിജസ് വാൽസ്കിസ് (40 ') എന്നിവർ ആതിഥേയർക്കായി ഗോൾ നേടിയപ്പോൾ കേരളാബ്ലാസ്റ്റേഴ്‌സ് ക്യാപ്റ്റൻ ബർത്തലോമി ഓഗ്‌ബെച്ചേ ടീമിനായി ഒരു ഗോൾ നേടി. ഈ സീസണിൽ ആദ്യമായി, അനുവദിച്ച ഗോൾ റെഫറിക്ക് പിൻവലിക്കേണ്ടിവന്നു. ഇരുപത്തിയഞ്ചാം മിനിറ്റിൽ റഫറി ചെന്നൈയ്ക്കനുവദിച്ച ഫ്രീകിക്കിൽ പിറന്ന ഗോളാണ് കളിക്കാരുടെയും കോച്ചിംഗ് സ്റ്റാഫിന്റെയും അഞ്ച് മിനിറ്റ് പ്രതിഷേധത്തിന് ശേഷം റഫറി പിൻവലിച്ചത്. നാടകീയരംഗങ്ങളിൽ ആശയക്കുഴപ്പത്തിലായ ചെന്നൈ ആരാധകർ ആവേശം വെടിഞ്ഞു. എന്നാൽ വീണ്ടും അവരെ ആവേശഭരിതരാക്കി, ഏതാനും മിനിറ്റുകൾക്കുള്ളിൽ ചാങ്‌തെ നേടിയ ഗോൾ ചെന്നൈയിൻ എഫ്‌സിയെ വീണ്ടും ഒരു ഗോളിന്റെ ലീഡിലേക്ക് തിരിച്ചുകൊണ്ടുവന്നു. ആദ്യ പകുതി അവസാനിക്കും മുൻപ് ചെന്നൈയുടെ വാൽസ്കിസ് വീണ്ടും ഗോൾ നേടി. വലയിലേക്ക് പാഞ്ഞ പന്ത് വ്ലാട്കോ തട്ടിയകറ്റിയെങ്കിലും കേരളാബ്ലാസ്റ്റേഴ്‌സ് ഗോൾകീപ്പറുടെയും മറ്റു താരങ്ങളുടെയും ബോക്സിലുള്ള അഭാവം മുതലെടുത്ത് അനായാസകരമായി വാൽസ്കിസ് പന്ത് വലയിലാക്കുകയായിരുന്നു.
കളി തുടർന്നുകൊണ്ടിരിക്കെ കളിയിലേക്ക് പ്രവേശിച്ച സഹലിനും ടീമിനനുകൂലമായ കാര്യമായ മാറ്റങ്ങൾ കളിയിൽ കൊണ്ടുവരാനായില്ല. എഴുപത്തിനാലാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സിന്റെ ഒരത്യഗ്രൻ ഗോൾ ശ്രമം നിർഭാഗ്യവശാലാണ് പാഴായത്. രണ്ടാം പകുതിയിൽ ആദ്യപകുതിയെ അപേക്ഷിച്ച് ബ്ലാസ്റ്റേഴ്‌സ് ടീമിന് മികച്ച പ്രകടനം കാഴ്ചവെക്കാനായെങ്കിലും ചെന്നൈയുടെ ശ്കതമായ പ്രധിരോധ നിറയെ മറികടന്ന് ഗോൾ നേടാനായില്ല. ചെന്നൈയിൻ എഫ്‌സി അവരുടെ പുതിയ ഹെഡ് കോച്ച് ഓവൻ കോയിലിന്റെ പരിശീലനത്തിന് കീഴിൽ വിസ്മയകരമായ തിരിച്ചുവരവാണ് നടത്തിയത്.
ഇതോടുകൂടി ഒൻപതുകളികളിൽ നിന്ന് ഏഴു പോയിന്റുമായി കേരളബ്ലാസ്റ്റേഴ്‌സ് ഒൻപതാം സ്ഥാനത്താണ്. എട്ടുകളികളിൽ നിന്ന് ഒൻപതു പോയിന്റുകൾ നേടി ചെന്നൈയിൻ എഫ്‌സി എട്ടാം സ്ഥാനത്തേക്കുയർന്നു. ഇന്നത്തെ കളിയിലെ മൂന്നു പോയിന്റുകൾ രണ്ടു സ്ഥാനം മെച്ചപ്പെടുത്താൻ ചെന്നൈയിൻ എഫ്‌സിയെ സഹായിച്ചു.
രണ്ടാം വിജയം എന്ന സ്വപ്നം നേടാനായി കേരളബ്ലാസ്റ്റേഴ്‌സ് എഫ്‌സി ഡിസംബർ 28ന് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സിയെ കൊച്ചി ജവാഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നേരിടും.
അവാർഡുകൾ
ക്ലബ് അവാർഡ് - ചെന്നൈയിൻ എഫ്.സി.
മാരുതി സുസുക്കി ലിമിറ്റ് ലെസ്സ് പ്ലേയർ - നെറിജസ് വാൽസ്കിസ്
ഡിഎച്ച്എൽ വിന്നിംഗ് പാസ് ഓഫ് ദി മാച്ച് - റാഫേൽ ക്രിവെല്ലാരോ
ഐഎസ്‌എൽ എമർജിംഗ് പ്ലെയർ ഓഫ് ദ മാച്ച് - ലാലിയാൻസുവാല ചാങ്‌ടെ
ഹീറോ ഓഫ് ദ മാച്ച് - ലാലിയാൻസുവാല ചാങ്‌തെ