ഹീറോ ഇന്ത്യൻ സൂപ്പർലീഗ് 2017 -18 അവസാനിച്ചപ്പോൾ ചെന്നൈയിൻ എഫ് സി, ലീഗ് ചരിത്രത്തിൽ തന്നെ രണ്ടാം തവണ കിരീടം നേടുന്ന രണ്ടാമത്തെ ടീമായി മാറി. സീസണിലെ ശ്രദ്ധേയമായ പ്രകടനം കാഴ്ച വെച്ച കളിക്കാർക്കെല്ലാം അവരുടെ നേട്ടങ്ങൾക്കു അർഹമായ അംഗീകാരവും തുടർന്ന് നൽകപ്പെട്ടു. ഈ സീസണിലെ അവാർഡ് ജേതാക്കളെയും അവരുടെ സംഭവനകളെയും കുറിച്ച് ഒരു അവലോകനം.

സുവർണ്ണ പാദുകം അവാർഡ്: ഫെറൻ കോറോമിനാസ് (എഫ് സി ഗോവ)

ഹീറോ ഇന്ത്യൻ സൂപ്പർ ലീഗ് ചരിത്രത്തിൽ തന്നെ വെച്ച് ഏറ്റവും കൂടുതൽ ഗോളുകൾ ഒരു സീസണിൽ നേടുക എന്ന ബഹുമതിയാണ് 18 ഗോളുകൾ നേടിക്കൊണ്ട് ഈ സ്പാനിഷ് കളിക്കാരൻ സ്വന്തമാക്കിയത്. എതിരാളികളെ തൻറെ വേഗതയേറിയ പ്രകടനം കൊണ്ട് സ്തബ്ദരാക്കാൻ ഇദ്ദേഹത്തിന് കഴിയും. ലീഗിലെ തുടർച്ചയായ ഹാട്രിക്ക് ഗോളുകൾ സ്വന്തമാക്കാനും അദ്ദേഹത്തിനായി. മറ്റൊരു സ്പാനിഷ് കളിക്കാരനായ മാനുവേൽ ലാൻസറോട്ടയുമായി ഉള്ള തന്റെ കോമ്പിനേഷൻ എതിരാളികളെ വെള്ളം കുടിപ്പിച്ചു, പാസുകൾ പിടിച്ചെടുക്കാനും അസ്സിസ്റ് ചെയ്യാനും ഒരുപോലെ കഴിവുള്ള ഈ മുപ്പത്തിയഞ്ചുകാരൻ 5 അസിസ്റ്റുകളും നേടിയെടുത്തു.

ഗോൾഡൻ ഗ്ലോവ് അവാർഡ്: സുബ്രത പോൾ (ജംഷഡ്‌പൂർ എഫ് സി)

ജംഷഡ്‌പൂർ എഫ് സി ക്കു സെമി മത്സരങ്ങൾ നഷ്ടപ്പെട്ടത് നിരാശാജനകമായ ഒരു കാര്യമായി അവസാനം വരെ തോന്നിയിരുന്നു. എന്നാൽ അവർ വിജയിച്ച അവരുടെ മത്സരങ്ങളിൽ എല്ലാം തന്റെ കയ്യൊപ്പു പതിപ്പിക്കാൻ അവരുടെ "സ്‌പൈഡർമാൻ " ആയ സുബ്രത പോളിന് സാധിച്ചു. ഏഴു ക്ലീൻ ഷീറ്റുകൾ നൽകിക്കൊണ്ട് 102 .47 മിനിറ്റ്-പെർ-ഗോൾ എന്ന അനുപാതത്തിൽ അദ്ദേഹം വല കാത്തതിനാണ് ഈ മുപ്പത്തിയൊന്നുകാരന് സുവർണ്ണ കയ്യുറ അവാർഡ് ലഭിച്ചത്. പ്രതിരോധത്തിൽ പതറിയ ജംഷഡ്‌പൂർ എഫ് സി യെ പല കളികളിലും രക്ഷിച്ചത് ഇദ്ദേഹത്തിന്റെ കൈകളാണ്. അവസാന മത്സരത്തിൽ ഗോവക്കെതിരെ പായലിനു കളിയ്ക്കാൻ കഴിയാതെ വന്നപ്പോൾ ജംഷഡ്‌പൂറിനു 3 -0 എന്ന നിലയിൽ തോൽവി സമ്മതിച്ചു സെമി കാണാതെ പുറത്താവേണ്ടി വന്നു.

ഹീറോ ഓഫ് ദി ലീഗ്: സുനിൽ ഛേത്രി(ബെംഗളൂരു എഫ് സി)

മിന്നുന്ന പ്രകടനമാണ് ബെംഗളൂരു ക്യാപ്റ്റൻ ഈ സീസണിൽ കാഴ്ച വെച്ചത്. ഹാട്രിക്ക് നേടാനായ രണ്ടു ഇന്ത്യക്കാരിൽ ഒന്ന് ഛേത്രിയാണ്. എഫ് സി പുണെക്കെതിരായ നിർണായകമായ രണ്ടാംപാദ സെമിയിൽ ആണ് ഛേത്രി ഹാട്രിക്ക് നേടിയത്. ലീഗ് ചരിത്രത്തിൽ തന്നെ രണ്ടു തവണ ഹാട്രിക് നേടിയ ഏക ഇന്ത്യക്കാരൻ എന്ന ബഹുമതിയും പതിനാല് ഗോളുകളോടെ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന ഇന്ത്യക്കാരൻ എന്ന ബഹുമതിയും ഛേത്രി സ്വന്തമാക്കി. ഫൈനലിൽ ഗോൾ നേടിയിട്ടും കപ്പ് നേടുന്നതിൽ നിന്നും തലനാരിഴക്ക് തൊട്ടുപോവേണ്ടിവന്നതിലും നിർണായക കടുത്ത നിരാശയാണ് ഇദ്ദേഹത്തിനുള്ളത്.

എമേർജിങ് പ്ലയെർ ഓഫ് ദി ലീഗ്: ലാൽരുത്തര (കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി)

ഒരേ സമയം പ്രതിരോധത്തിലൂന്നി കളിയ്ക്കാൻ ഉള്ള കഴിവും മികച്ച ഫോർവേഡ് പാസ്സുകളിലൂടെ മുന്നേറാനുള്ള കഴിവും ആണ് ഈ ഇരുപത്തിമൂന്നുകാരനെ വ്യത്യസ്തനാക്കുന്നത്. വേഗതയോടെയും ശക്തവുമായി മുന്നേറിയ ലാൽരുത്തര ഒട്ടേറെ നിർണായക ടാക്കിളുകൾ നടത്തുകയും, എതിരാളികളുടെ മുന്നേറ്റങ്ങളെ തടസപ്പെടുത്തുകയും ചെയ്തിരുന്നു. രാജ്യത്തിനും തന്റെ ക്ലബ്ബിനും ഒരുപോലെ മികച്ച ഒരു വാഗ്ദാനം ആവാൻ ഈ സീസണിൽ തന്നെ 85 ടാക്കിളുകൾ സ്വന്തം പേരിൽ ആക്കിയ ഇദ്ദേഹത്തിന് കഴിയും,

ഫിറ്റസ്റ് പ്ലയെർ ഓഫ് ദി സീസൺ: ഇനിഗോ കാൽഡറോൺ (ചെന്നൈയിൻ എഫ് സി)

ചെന്നൈയെ പിന്നിൽ നിന്ന് നയിക്കുന്ന ഈ സ്പാനിഷ് കളിക്കാരൻ ലീഗിലെ തന്നെ ഏറ്റവും കരുത്തുറ്റ ഒരു പ്ലയെർ ആണ്. പ്രതിരോധത്തെ നയിക്കുന്നതോടൊപ്പം തന്നെ തന്റെ എതിരാളികളുടെ മുന്നേറ്റങ്ങളെ താഴേക്ക് പൂട്ടാനും അദ്ദേഹത്തിനായി. മുപ്പത്തിയാറു വയസ്സായെങ്കിലും കാൾഡറോൺ തന്റെ അക്ഷീണവും വേഗതയും ആർന്ന നീക്കങ്ങൾ കൊണ്ട് തന്റെ നേർക്ക് വരുന്ന ഒരു പാസ് പോലും പാഴാക്കിയിരുന്നില്ല, മൂന്നു ഗോളുകളും അമ്പതു ടാക്കിളുകളും ആണ് അദ്ദേഹം ഈ സീസണിൽ നേടിയത്.

വിന്നിങ് പാസ് ഓഫ് ദി സീസൺ: ഉഡാന്റ സിംഗ് (ബെംഗളൂരു എഫ് സി)

വേഗതയേറിയ ഈ ബെംഗളൂരു കളിക്കാരൻ തൻറെ മികച്ച വേഗവും ഡ്രിബിബ്ളിങ് മികവും കൊണ്ട് എതിരാളികകുടെ പ്രതിരോധത്തിന് ഒരു തീരാ തലവേദനയാണ്. ഉഡാന്റയുടെ മികകാത്ത ഫോർവേഡ് പാസുകളും പന്തിന്റെ ചലനത്തെ മുൻകൂട്ടി കാണാനുള്ള കഴിവും വേറിട്ട് നിൽക്കുന്നത് തന്നെയാണ്. ബോക്സിനു അകത്തേക്ക് മികച്ച ഷോട്ടുകൾ തട്ടിയിടുന്നതിലുള്ള സ്ഥിരതയാർന്ന പ്രകടനം അദ്ദേഹത്തിന്റെ ഭാവി സുസ്ഥിരമാക്കുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. ഏഴു മികച്ച അസിസ്റ്റുകളും ഒരു ഗോളും അദ്ദേഹം നേടി. ഫൈനലിൽ ഛേത്രിയുടെ ഹെഡർ ഗോളിന് കാരണമായ, വലതു വിങ്ങിലൂടെ അദ്ദേഹം നൽകിയ ഗോൾ ആണ് ഉഡാന്റയെ ഈ അവാർഡിന് അർഹനാക്കിയത്.