ആയിരക്കണക്കിന് ആരാധകരുടെ പ്രാർത്ഥനകൾ വിഫലം!

ഇന്ത്യൻ സൂപ്പർ ലീഗ് എട്ടാം സീസൺ ഫൈനലിൽ പെനാലിറ്റി ഷൂട്ട്ഔട്ടിൽ കേരളാ ബ്ലാസ്‌റ്റേഴ്‌സിനെ തളച്ച് ഹൈദരാബാദ് എഫ്‌സി. ബ്ലാസ്റ്റേഴ്‌സ് താരളായ ലെസ്‌കോവിച്ച്, നിഷു കുമാര്‍, ജീക്ക്‌സണ്‍ സിങ് എന്നിവരുടെ മൂന്നു പെനാലിറ്റി കിക്കുകളും തടഞ്ഞ ഹൈദരാബാദ് എഫ്‌സി ഗോൾ കീപ്പർ ലക്ഷ്മികാന്ത് കട്ടിമണി ടീമിന്റെ വിജയത്തിൽ മുഖ്യ പങ്കുവഹിച്ചു. പെനാലിറ്റി കിക്കിൽ ആയുഷ് അധികാരി മാത്രമാണ് ലക്‌ഷ്യം കണ്ടത്. അനുവദിച്ച സമയത്തിനുള്ളിൽ ഇരു ടീമുകളും ഓരോ ഗോളുകൾ വീതം വഴങ്ങിയതിനാലാണ് മത്സരം പെനാലിറ്റി ഷൂട്ട്ഔട്ടിലേക്ക് നീങ്ങിയത്.

കേരളാ ബ്ലാസ്റ്റേഴ്‌സ് എഫ്‌സി സ്റ്റാർട്ടിങ് XI

പ്രഭ്സുഖൻ ഗിൽ (ജികെ), സന്ദീപ് സിംഗ്, റൂയിവ ഹോർമിപാം, മാർക്കോ ലെസ്‌കോവിച്ച്, ലാൽതതംഗ ഖൗൾഹിംഗ്, ഹർമൻജോത് ഖബ്ര, അഡ്രിയാൻ ലൂണ (സി), ജീക്‌സൺ സിംഗ്, രാഹുൽ കെപി, ജോർജ് ഡയസ്, അൽവാരോ വാസ്‌ക്വസ്.

ഹൈദരാബാദ് എഫ്‌സി സ്റ്റാർട്ടിങ് XI

ലക്ഷ്മികാന്ത് കട്ടിമണി (ജികെ), ചിൻഗ്ലെൻസാന സിംഗ്, ജുവാനൻ, ആകാശ് മിശ്ര, ആശിഷ് റായ്, ജോവോ വിക്ടർ (സി), അനികേത് ജാദവ്, യാസിർ മുഹമ്മദ്, സൗവിക് ചക്രബർത്തി, ജോയൽ ചിയാനീസ്, ബർത്തലോമിവ് ഒഗ്ബെച്ചെ.

പ്രധാന നിമിഷങ്ങൾ

തുടക്കം മുതൽ തന്നെ മികച്ച പ്രകടനമാണ് കേരളാ ബ്ലാസ്റ്റേഴ്‌സ് കാഴ്ചവച്ചത്. പന്ത് കൈവശം വയ്ക്കുന്നതിലും ബ്ലാസ്റ്റേഴ്‌സ് ആയിരുന്നു മുന്നിൽ. മത്സരത്തിന്റെ പതിനാലാം മിനിറ്റിൽ ഖബ്ര നൽകിയ ഷോട്ട് പെരേര ഡയസിനു കൃത്യമായി വിനയോഗിക്കാൻ കഴിഞ്ഞില്ല. ഇരുപതിമ്മൂന്നാം മിനിറ്റില്‍ പുട്ടിയ അൽവാരോ വാസ്‌ക്വസിന് നല്‍കിയ ത്രൂ ബോള്‍ ഹൈദരാബാദ് താരം ആകാശ് മിശ്ര സ്ലൈഡ് ചെയ്ത് രക്ഷപ്പെടുത്തി. മത്സരത്തിന്റെ മുപ്പത്തിയൊമ്പതാം മിനിറ്റിൽ അൽവാരോ വാസ്‌ക്കസിന്റെ ഷോട്ട് ഗോൾ പോസ്റ്റിലിടിച്ചു മടങ്ങി. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ ഹൈദരാബാദിനാനുകൂലമായി ലഭിച്ച ഫ്രീകിക് പ്രഭാസുഖൻ സിംഗ് രക്ഷപെടുത്തി.

ഗോൾ രഹിതമായി അവസാനിച്ച ആദ്യ പകുതിക്കു ശേഷം നാല്പത്തിയൊമ്പതാം മിനിറ്റില്‍ ജാവോ വിക്ടറിന്റെ ഗോളെന്നുറച്ച ഷോട്ട് വീണ്ടും പ്രഭ്സുഖൻ ഗില്‍ തടഞ്ഞു. അൻപത്തിയഞ്ചാം മിനിറ്റിൽ ഗോളെന്നുറപ്പിച്ച ഓഗ്‌ബെച്ചെയുടെ ഷോട്ട് ക്രോസ്സ് ബാറിന് മുകളിലൂടെ പുറത്തേക്കു തെറിച്ചു. രണ്ടാം പകുതിയിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് താരം രാഹുൽ കെപിയാണ് ബ്ലാസ്റ്റേഴ്സിനായി മത്സരത്തിന്റെ ആദ്യ ഗോൾ നേടിയത്. തുടർന്ന് മത്സരമവസാനിക്കാൻ വെറും രണ്ടു മിനിറ്റുകൾ മാത്രം ബാക്കിനിൽക്കെ സഹിൽ ടവോരയിലൂടെ ഹൈദരാബാദ് സമനില ഗോൾ നേടുകയായിരുന്നു.

ഇഞ്ചുറി ടൈമിൽ മത്സരത്തിന്റെ നൂറ്റിപ്പത്താം മിനിറ്റില്‍ ഓഗ്‌ബെച്ചെയുടെ ഷോട്ട് ഗോള്‍ ലൈനില്‍ വെച്ച് ലെസ്‌കോവിച്ച് രക്ഷപെടുത്തി. മത്സരത്തിന്റെ നിശ്ചിത സമയം അവസാനിക്കുമ്പോൾ ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി സമനിലയിൽ കലാശിച്ചതിനാൽ മത്സരം പെനാലിറ്റി ഷൂട്ട്ഔട്ടിലേക്ക് കടന്നു. പെനാലിറ്റി ഷൂട്ട് ഔട്ടിൽ രണ്ടു ഗോളിന്റെ ലീഡ് നേടിയ ഹൈദരാബാദ് ടീം ഇന്ത്യൻ സൂപ്പർ ലീഗ് എട്ടാം സീസൺ കിരീടം സ്വന്തമാക്കി.