സൗഹൃദ മത്സരത്തിൽ തായ്ലൻഡിനോട് തോൽവി വഴങ്ങി ഇന്ത്യ
അടുത്ത ആഴ്ച നിർണായക മത്സരത്തിന് ഇറങ്ങുന്ന ഇന്ത്യക്ക് ഒട്ടും ശുഭകരമല്ല ഇന്നത്തെ മത്സരത്തിലെ തോൽവി

തായ്ലൻഡിനെതിരായ സൗഹൃദ മത്സരത്തിൽ ഇന്ത്യൻ സീനിയർ പുരുഷ ഫുട്ബോൾ ടീമിന് തോൽവി. തായ്ലൻഡിലെ തമ്മാസത് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആതിഥേയർ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് വിജയിച്ചു. നിരവധി അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും ഗോളാക്കി മാറ്റാൻ കഴിയാതിരുന്നത് ഇന്ത്യക്ക് നിരാശയായി. 2027ലെ എ.എഫ്.സി ഏഷ്യൻ കപ്പ് യോഗ്യതാ റൗണ്ടിലെ ഹോങ്കോങ്ങിനെതിരായ നിർണായക മത്സരത്തിനായുള്ള തയ്യാറെടുപ്പിന്റെ ഭാഗമായിരുന്നു ഈ മത്സരം.
തായ്ലൻഡിനായി ബെഞ്ചമിൻ ഡേവിസ് (8'), പൊരാമെത് ആർജ്വിറായി (59') എന്നിവർ ഗോളുകൾ നേടി. ഇന്ത്യക്കായി അഭിഷേക് സിംഗ്, നിഖിൽ പ്രഭു, സുഹൈൽ ഭട്ട് എന്നിവർ നീലക്കുപ്പായത്തിൽ അരങ്ങേറ്റം കുറിച്ചു. അടുത്ത ആഴ്ച നിർണായക മത്സരത്തിന് ഇറങ്ങുന്ന ഇന്ത്യക്ക് ഒട്ടും ശുഭകരമല്ല ഇന്നത്തെ മത്സരത്തിലെ തോൽവി.
ടീം ലൈനപ്പ്:
ഇന്ത്യ: വിശാൽ കൈത് (ജികെ), അൻവർ അലി, സന്ദേശ് ജിംഗൻ (സി), ലിസ്റ്റൻ കൊളാസൊ, മൻവീർ സിംഗ്, സുനിൽ ഛേത്രി, ആയുഷ് ഛേത്രി, ലാലെങ്മാവിയ, ആഷിഖ് കുരുണിയൻ, ആശിഷ് റായ്, അഭിഷേക് സിംഗ്.
തായ്ലൻഡ്: അനുയിൻ, തമ്മ, ബല്ലിനി, ക്രൈക്രുവാൻ, പ്രോംസ്രികെവ്, ഡേവിസ്, ആർജ്വിറായി, ഖംയോക്ക്, ടാസ, സൂക്ജിത്തമ്മാകുൽ (സി), ചങ്ങോം.
പതിഞ്ഞ താളത്തിൽ തുടങ്ങിയ മത്സരത്തിന്റെ ആക്കം വർധിക്കാൻ അധിക സമയം വേണ്ടി വന്നില്ല. ആദ്യ മിനിറ്റുകളിൽ ഫ്രീകിക്കുകളിലൂടെ ഇന്ത്യ സാന്നിധ്യമറിയിച്ചെങ്കിലും ആധിപത്യം നിലനിർത്താനായില്ല. അഞ്ചാം മിനിറ്റിൽ തായ്ലൻഡിന്റെ ആദ്യ മുന്നേറ്റം പ്രതിരോധിച്ചെങ്കിലും, അടുത്ത നീക്കത്തിൽ ഇന്ത്യൻ പ്രതിരോധം പതറി.
എട്ടാം മിനിറ്റിൽ ഇന്ത്യൻ പ്രതിരോധത്തിന്റെ പിഴവ് മുതലെടുത്ത് തായ്ലൻഡ് ആദ്യ ഗോൾ നേടി. ബോക്സിന് പുറത്ത് നന്ന് ടാസ നൽകിയ പാസ് സ്വീകരിച്ച ബെഞ്ചമിൻ ഡേവിസ്, ഗോൾകീപ്പർ വിശാൽ കൈത്തിനെ മറികടന്ന് പന്ത് വലയിലെത്തിച്ചു. (സ്കോർ 1-0).
ഗോൾ വഴങ്ങിയതോടെ ഇന്ത്യ കളിയുടെ വേഗത കുറച്ച് മത്സരത്തിൽ താളം കണ്ടെത്താൻ ശ്രമിച്ചു. ഇന്ത്യക്ക് സ്വന്തം പകുതിയിൽ പന്ത് കൈവശം വെക്കാൻ തായ്ലൻഡ് അനുവദിച്ചെങ്കിലും, അന്തിമഘട്ടത്തിൽ അവരുടെ ശക്തമായ പ്രതിരോധം ഭേദിക്കാൻ ഇന്ത്യൻ മുന്നേറ്റനിരക്ക് കഴിഞ്ഞില്ല.
19-ാം മിനിറ്റിൽ ഒരു ഫ്രീകിക്കിലൂടെ തായ്ലൻഡ് വീണ്ടും ഇന്ത്യൻ ഗോൾമുഖം വിറപ്പിച്ചു. ഇടതുവിങ്ങിൽ നിന്ന് വന്ന പന്ത് പ്രതിരോധിക്കുന്നതിൽ ഇന്ത്യൻ താരങ്ങൾ പരാജയപ്പെട്ടു. ടാസ തൊടുത്ത കർളിംഗ് ഷോട്ട് നേരിയ വ്യത്യാസത്തിൽ പുറത്തേക്ക് പോയി.
24-ാം മിനിറ്റിൽ ഇന്ത്യക്ക് മികച്ചൊരവസരം ലഭിച്ചു. ലിസ്റ്റൺ കൊളാസോയുടെ ഫ്രീകിക്കിൽ നിന്ന് സുനിൽ ഛേത്രിയുടെ ഹെഡ്ഡർ തായ് ഗോൾകീപ്പർ അനുയിൻ അത്ഭുതകരമായി രക്ഷപ്പെടുത്തി. ഇതിനെത്തുടർന്ന് ഇന്ത്യ ആക്രമണങ്ങൾ ശക്തമാക്കി. തായ്ലൻഡ് ബോക്സിൽ തുടർച്ചയായി സമ്മർദ്ദം ചെലുത്തിയെങ്കിലും ഗോൾ മാത്രം അകന്നുനിന്നു. ആഷിഖ് കുരുണിയന്റെ ക്രോസ് ഛേത്രിക്ക് ലഭിച്ചെങ്കിലും ലക്ഷ്യത്തിലെത്തിക്കാനായില്ല. പിന്നീട് അഭിഷേക് സിങ്ങിന്റെ ഷോട്ടും പുറത്തേക്ക് പോയി.
ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ സമനില നേടാനുള്ള സുവർണ്ണാവസരം ഇന്ത്യ പാഴാക്കി. സുനിൽ ഛേത്രിയുടെ പാസിൽ നിന്ന് പന്തുമായി മുന്നേറിയ ലിസ്റ്റൺ കൊളാസോയുടെ ഷോട്ട് തായ് ഗോൾകീപ്പർ തട്ടിയകറ്റി. ഇതോടെ ആദ്യ പകുതിക്ക് വിരാമമായി.
രണ്ടാം പകുതിയുടെ തുടക്കത്തിൽ ലാലെങ്മാവിയക്ക് പകരം സുരേഷ് സിംഗ് വാങ്ജം കളത്തിലിറങ്ങി. തുടക്കത്തിൽ ടാസയുടെ ഒരു ശ്രമം വിശാൽ കൈത്ത് തടഞ്ഞു. പിന്നീട് ഇന്ത്യ തുടർച്ചയായി ആക്രമണങ്ങൾ നടത്തി. ബോക്സിനുള്ളിൽ സുനിൽ ഛേത്രിയെ ബല്ലിനി ഫൗൾ ചെയ്തെങ്കിലും റഫറി പെനാൽറ്റി നിഷേധിച്ചു. തൊട്ടടുത്ത മിനിറ്റിൽ വലതുവിങ്ങിൽ നിന്നുള്ള ക്രോസിൽ അൻവർ അലിയുടെ ഹെഡ്ഡർ തായ് ഗോൾകീപ്പർ രക്ഷപ്പെടുത്തി, പക്ഷെ റഫറി ഓഫ്സൈഡ് വിളിച്ചിരുന്നു.
മത്സരത്തിന്റെ ആക്കം തിരിച്ചുപിടിച്ച് സമനില ഗോൾ കണ്ടെത്താനുള്ള ഇന്ത്യയുടെ ശ്രമങ്ങൾക്ക് 59-ാം മിനിറ്റിൽ കരിനിഴൽ വീണു. സമനില ഗോളിന് വേണ്ടിയുള്ള ശ്രമത്തിൽ ആക്രമണത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചത്, ബാക്ലൈനിൽ ധാരാളം സ്പേസുകൾ ഉണ്ടാക്കി. അത് മുതലെടുത്ത് ബെഞ്ചമിൻ ഡേവിസിന്റെ പാസിൽ നിന്ന് പൊരാമെത് ആർജ്വിറായി, അഭിഷേക് സിങ്ങിനെ വെട്ടിച്ച് തൊടുത്ത ഷോട്ട് ക്രോസ്ബാറിൽ തട്ടി വലയിൽ പതിച്ചു. (സ്കോർ 2-0).
68-ാം മിനിറ്റിൽ ഇന്ത്യ മൻവീർ സിങ്ങിനും ആയുഷ് ഛേത്രിക്കും പകരക്കാരനായി ചാങ്തെയെയും നിഖിൽ പ്രഭുവിനെയും മൈതാനത്ത് നിയോഗിച്ചു. നിഖിന്റെ ദേശീയ ടീമിലെ അരങ്ങേറ്റം കൂടിയായിരുന്നു അത്. രണ്ടാം പകുതിയുടെ തുടക്കത്തിൽ ഒരു പിടി അവസരങ്ങൾ സൃഷ്ടിച്ച ഇന്ത്യ രണ്ടാം ഗോൾ വഴങ്ങിയതോടെ, താളം നഷ്ടപ്പെടുത്തി. പിന്നീട് സുനിൽ ഛേത്രിക്ക് പകരം ബ്രണ്ടൻ ഫെർണാണ്ടസും ആഷിഖ് കുരുണിയന് പകരം സുഹൈൽ ഭട്ടും കളത്തിലെത്തി. സുഹൈൽ ഭട്ടിനും ഇത് അരങ്ങേറ്റ മത്സരമായിരുന്നു.
എൺപതാം മിനിറ്റിൽ മത്സരത്തിന്റെ ഗതി മാറ്റാൻ സാധിക്കുമായിരുന്ന അവസരം ഇന്ത്യക്ക് ലഭിച്ചു. ആഷിഖ് നൽകിയ പാസ് സ്വീകരിച്ച് ബോക്സിനുള്ളിലേക്ക് കുതിച്ച ചാങ്തെ, തായ്ലൻഡ് കീപ്പറെ മറികടന്ന് പന്ത് വലയിലെത്തിക്കാൻ ശ്രമിച്ചെങ്കിലും ലക്ഷ്യം കണ്ടില്ല എന്നത് നിരാശയായി.
ജൂൺ 10ന് 2027 എ.എഫ്.സി ഏഷ്യൻ കപ്പ് യോഗ്യതാ റൗണ്ടിൽ ഇന്ത്യൻ നീലക്കടുവകൾ ഹോങ്കോങ്ങിനെ നേരിടും. ഈ മത്സരം ഇന്ത്യൻ ടീമിന് ഏറെ നിർണായകമാണ്.