ഹോങ്കോങിനെതിരായ എഎഫ്സി ഏഷ്യൻ കപ്പ് 2027 യോഗ്യത മത്സരത്തിനുള്ള ഇന്ത്യൻ പുരുഷ സീനിയർ ടീമിന്റെ സ്ക്വാഡ് നിർണയിക്കപ്പെട്ടതായി അറിയിച്ച് അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ (എഐഎഫ്എഫ്). തായ്ലൻഡിനെതിരായ ഫിഫ സൗഹൃദ മത്സരം കളിച്ച ഇന്ത്യയുടെ 28 അംഗ സ്ക്വാഡിൽ നിന്നും മൂന്ന് താരങ്ങളെയാണ് ഒഴിവാക്കിയാണ് അവസാന സ്ക്വാഡിനെ തീരുമാനിച്ചത്. 25 അംഗ ടീം മുഖ്യ പരിശീലകൻ മനോലോ മാർക്വേസിന്റെ കീഴിൽ ജൂൺ 10ന് ഹോങ്കോങ്ങിൽ നടക്കുന്ന മത്സരം കളിക്കാനായി ബാങ്കോക്കിൽ നിന്നും യാത്ര തിരിച്ചു.

തായ്ലൻഡിനെതിരായ മത്സരത്തിലേക്കായി തിരഞ്ഞെടുത്ത ക്യാമ്പിൽ നിന്നും പ്രതിരോധ താരങ്ങളായ സുഭാശിഷ് ബോസ്, മെഹ്താബ് സിംഗ്, ഗോൾകീപ്പർ ഹൃതിക് തിവാരി എന്നിവരെയാണ് ഒഴിവാക്കിയത്. തായ്ലൻഡിൽ നിന്നും താരങ്ങൾ ഉടൻ തന്നെ ഇന്ത്യയിലേക്ക് തിരിക്കും.

ഹോങ്കോങിനെതിരായ മത്സരത്തിന് മുന്നോടിയായി ഇന്നലെ തായ്ലൻഡിനെതിരെ സൗഹൃദ മത്സരത്തിന് ഇറങ്ങിയ ഇന്ത്യൻ നിര എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തോൽവി നേരിട്ടിരുന്നു. തായ്ലൻഡിലെ തമ്മാസത് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആതിഥേയരായ തായ്‌ലൻഡിനായി ബെഞ്ചമിൻ ഡേവിസ് (8'), പൊരാമെത് ആർജ്വിറായി (59') എന്നിവർ ഗോളുകൾ നേടി. ഇന്ത്യക്ക് നിരവധി അവസരങ്ങൾ ലഭിച്ചെങ്കിലും അവ ഗോളാക്കി മാറ്റാൻ സാധിക്കാത്തത് നിരാശയായി. അഭിഷേക് സിംഗ്, നിഖിൽ പ്രഭു, സുഹൈൽ ഭട്ട് എന്നിവർ ഇന്ത്യൻ ദേശീയ ടീമിനായി അരങ്ങേറ്റം കുറിച്ചു.

മത്സരത്തിൽ ഇന്ത്യക്ക് താളം കണ്ടെത്താൻ കഴിഞ്ഞില്ല. ആദ്യ പകുതിയിൽ സുനിൽ ഛേത്രിയുടെയും ലിസ്റ്റൺ കൊളാസോയുടെയും മികച്ച ശ്രമങ്ങൾ തായ് ഗോൾകീപ്പർ തട്ടിയകറ്റി. രണ്ടാം പകുതിയിൽ ഇന്ത്യ സമനില ഗോളിനായി ശ്രമിക്കുന്നതിനിടെയാണ് തായ്ലൻഡ് രണ്ടാം ഗോൾ നേടിയത്. ബോക്സിനുള്ളിൽ സുനിൽ ഛേത്രിയെ ഫൗൾ ചെയ്തെങ്കിലും റഫറി പെനാൽറ്റി നിഷേധിച്ചത് ഇന്ത്യക്ക് തിരിച്ചടിയായി. ജൂൺ 10ന് നടക്കുന്ന 2027 എഎഫ്സി ഏഷ്യൻ കപ്പ് യോഗ്യതാ റൗണ്ടിലെ ഹോങ്കോങ്ങിനെതിരായ അടുത്ത മത്സരം ഇന്ത്യൻ ടീമിന് ഏറെ നിർണായകമാണ്.

ഹോങ്കോങിനെതിരായ എഎഫ്സി ഏഷ്യൻ കപ്പ് യോഗ്യത മത്സരത്തിനുള്ള ഇന്ത്യയുടെ സ്ക്വാഡ്:

ഗോൾകീപ്പർമാർ: വിശാൽ കെയ്ത്ത്, ഗുർമീത് സിംഗ്, അമരീന്ദർ സിംഗ്.

പ്രതിരോധനിര: നവോറം റോഷൻ സിംഗ്, രാഹുൽ ഭേകെ, ചിംഗ്ലെൻസന സിംഗ് കോൺഷാം, അൻവർ അലി, ബോറിസ് സിംഗ് താംഗ്ജാം, സന്ദേശ് ജിങ്കൻ, ആശിഷ് റായ്, അഭിഷേക് സിംഗ് ടെക്ചാം.

മധ്യനിര: സുരേഷ് സിംഗ് വാങ്ജാം, മഹേഷ് സിംഗ് നവോറം, ആയുഷ് ദേവ് ഛേത്രി, ഉദാന്ത സിംഗ് കുമാം, ലലെങ്മാവിയ റാൾട്ടെ, ലിസ്റ്റൺ കൊളാക്കോ, ആഷിഖ് കുരുണിയൻ, ബ്രാൻഡൻ ഫെർണാണ്ടസ്, നിഖിൽ പ്രഭു.

മുന്നേറ്റനിര: സുനിൽ ഛേത്രി, എഡ്മണ്ട് ലാൽറിൻഡിക, മൻവീർ സിംഗ്, സുഹൈൽ അഹമ്മദ് ഭട്ട്, ലാൽലിയൻസുവാല ചാങ്തെ.