2027-ൽ സൗദിയിലേക്ക് യോഗ്യത നേടാൻ എല്ലാ ശ്രമങ്ങളും നടത്തും: മാർക്വേസ്
ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ മുഖ്യ പരിശീലകൻ എന്ന നിലയിൽ തനിക്കുള്ള ഉത്തരവാദിത്തങ്ങളെക്കുറിച്ചും, 2027-ലെ AFC ഏഷ്യൻ കപ്പിന് യോഗ്യത നേടുന്നതിനെ കുറിച്ചും മാർക്വേസ് സംസാരിച്ചു.

"യാഥാർത്ഥ്യമായ ഒരു സ്വപ്നം" — ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീമിന്റെ മുഖ്യ പരിശീലകനായി 2024-ൽ നിയമിതനായ നിമിഷത്തെ മനോലോ മാർക്വേസ് വിശേഷിപ്പിച്ചത് ഇങ്ങനെയാണ്. നിലവിൽ ബ്ലൂ ടൈഗേഴ്സിന്റെ അമരക്കാരനായ ഈ സ്പാനിഷ് പരിശീലകൻ, 2027-ൽ സൗദി അറേബ്യയിൽ നടക്കുന്ന എ.എഫ്.സി ഏഷ്യൻ കപ്പിന് യോഗ്യത നേടുന്നതിനായി ദേശീയ ടീമിനെ ഒരുക്കുന്ന ശ്രമത്തിലാണ്. ഈ ലക്ഷ്യം നേടുന്നതിൽ തൻ്റെ ടീം യാതൊരു വിട്ടുവീഴ്ചയും നടത്തില്ലെന്ന് അദ്ദേഹം ഉറപ്പുനൽകുന്നു.
ഇന്ത്യൻ ഫുട്ബോളിൽ സുപരിചിതനായ മാർക്വേസിനെ ഇന്ത്യൻ സൂപ്പർ ലീഗ് (ഐ.എസ്.എൽ) ആരാധകർക്ക് നന്നായി അറിയാം. 2020-ൽ ഇന്ത്യയിലെത്തിയ ശേഷം ഹൈദരാബാദ് എഫ്‌സിയോടൊപ്പവും എഫ്‌സി ഗോവയോടൊപ്പവും സ്വന്തമാക്കിയത് സുവർണ നേട്ടങ്ങൾ. ഹൈദരാബാദ് എഫ്‌സിയോടൊപ്പമുള്ള അദ്ദേഹത്തിൻ്റെ സമയം എടുത്തു പറയേണ്ടതാണ്; 2021-22 സീസണിൽ ക്ലബ്ബിന് അവരുടെ ആദ്യ ഐ.എസ്.എൽ കിരീടം നേടിക്കൊടുത്തത് അദ്ദേഹമാണ്.
2025-ൽ എഫ്‌സി ഗോവയെ കലിംഗ സൂപ്പർ കപ്പ് കിരീടത്തിലേക്ക് നയിച്ചുകൊണ്ട് അദ്ദേഹം തൻ്റെ തൊപ്പിയിൽ മറ്റൊരു പൊൻതൂവൽ കൂടിചേർത്തു. ഗൗർസിനൊപ്പമുള്ള രണ്ട് സീസണുകളിലും അദ്ദേഹം ടീമിനെ പ്ലേഓഫുകളിലേക്ക് നയിച്ചു. 116 ഐ.എസ്.എൽ മത്സരങ്ങളിൽ നിന്ന് 60 വിജയങ്ങൾ നേടി, 51.27% എന്ന മികച്ച വിജയശതമാനം സ്വന്തമാക്കി മാർക്വേസ്.
സുയാഷ് ഉപാധ്യായ ഹോസ്റ്റ് ചെയ്യുന്ന 'ഇൻ ദി സ്റ്റാൻഡ്സ്' എന്ന പരിപാടിയുടെ ഏറ്റവും പുതിയ എപ്പിസോഡിൽ, മാർക്വേസ് ദേശീയ ടീമുമായുള്ള തന്റെ ആദ്യ അനുഭവങ്ങളെക്കുറിച്ചും വരാനിരിക്കുന്ന എ.എഫ്.സി ഏഷ്യൻ കപ്പ് യോഗ്യതാ മത്സരങ്ങളിലെ ലക്ഷ്യങ്ങളെക്കുറിച്ചും വിശദീകരിച്ചു.
ബ്ലൂ ടൈഗേഴ്സിന്റെ പരിശീലകൻ
ഐ.എസ്.എല്ലിലെ തൻ്റെ കാലയളവിൽ തന്ത്രങ്ങൾ മെനഞ്ഞുകൊണ്ട് മാർക്വേസ് ലീഗിൽ മികച്ച നേട്ടങ്ങൾ കൈവരിച്ചു. ബ്ലൂ ടൈഗേഴ്സിന്റെ പരിശീലകസ്ഥാനം ഏറ്റെടുത്തത് ഈ സ്പാനിഷ് പരിശീലകന് അഭിമാന നിമിഷങ്ങളിൽ ഒന്നായിരുന്നു. രാജ്യത്തെ ജയങ്ങളിലേക്ക് നയിക്കാനുള്ള ഈ അവസരത്തിൽ അദ്ദേഹം ആഹ്ലാദം പ്രകടിപ്പിച്ചു.
"ഇന്ത്യയിൽ ഏതാനും വർഷങ്ങൾ പരിശീലകനായിരുന്ന ശേഷം, ഈ രാജ്യത്ത് ഞാൻ വളരെ സന്തുഷ്ടനാണ്. നിരവധി മികച്ച ഇന്ത്യൻ കളിക്കാർക്കൊപ്പം, യുവതാരങ്ങൾക്കും പരിചയസമ്പന്നരായ കളിക്കാർക്കുമൊപ്പം ഞാൻ പ്രവർത്തിച്ചിട്ടുണ്ട്. ദേശീയ ടീം പരിശീലകനായി അവർ എന്നെ തിരഞ്ഞെടുത്തത് ഒരു വലിയ അംഗീകാരമാണ്. അത് എനിക്ക് ഏറെ സന്തോഷം നൽകിയ വാർത്തയായിരുന്നു," അദ്ദേഹം പറഞ്ഞു.
ഓരോ എതിരാളിയെയും അവരുടെ ഏറ്റവും മികച്ച ഫോമിൽ നേരിടാൻ തയ്യാറെടുക്കേണ്ടതിൻ്റെ പ്രാധാന്യം ഇന്ത്യൻ മുഖ്യ പരിശീലകൻ വ്യക്തമാക്കി. ഒരു ക്ലബ്ബിനെ പരിശീലിപ്പിക്കുകയാണെങ്കിലും ദേശീയ ടീമിനെ പരിശീലിപ്പിക്കുകയാണെങ്കിലും തന്റെ തന്ത്രങ്ങളുടെ കേന്ദ്രത്തിൽ വലിയ മാറ്റങ്ങളില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പകരം, എതിരാളികളെ സൂക്ഷ്മമായി വിശകലനം ചെയ്ത് അവരെ മറികടന്ന് മികച്ച ഫലം നേടുന്നതിലാണ് അദ്ദേഹത്തിന്റെ സമീപനം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
"ക്ലബ്ബിലായാലും ദേശീയ ടീമിലായാലും, ഈ കാര്യത്തിൽ എൻ്റെ സമീപനത്തിന് മാറ്റമില്ല. എതിരാളിയെക്കുറിച്ച് സംസാരിക്കുമ്പോൾ ഒരു കാര്യം ശ്രദ്ധിക്കേണ്ടത്, അവരുടെ ഏറ്റവും മികച്ച പ്രകടനം നമ്മൾ പ്രതീക്ഷിക്കണം എന്നതാണ്," അദ്ദേഹം പറഞ്ഞു.
"അവർ മോശമായി കളിച്ചാൽ, അത് നല്ലതാണ്. പക്ഷേ, കുറഞ്ഞപക്ഷം അവർക്ക് എന്തുചെയ്യാൻ കഴിയുമെന്നും കഴിയില്ലെന്നും അവരുടെ ശക്തിദൗർബല്യങ്ങൾ എന്തൊക്കെയാണെന്നും നമുക്ക് അറിവുണ്ടായിരിക്കണം," അദ്ദേഹം കൂട്ടിച്ചേർത്തു.
ദേശീയ ടീമിലേക്കുള്ള തിരഞ്ഞെടുപ്പിൽ പ്രകടനം തന്നെയാണ് പ്രധാന മാനദണ്ഡമെന്ന് മാർക്വേസ് വെളിപ്പെടുത്തി. കളിക്കളത്തിൽ ഇറങ്ങുമ്പോഴെല്ലാം തങ്ങളുടെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാനും സ്ഥിരത പുലർത്താനും മികച്ച ഫോം തുടരാനും അദ്ദേഹം കളിക്കാരോട് ആവശ്യപ്പെട്ടു.
"കളിക്കാരുടെ ഒരു കൂട്ടത്തെ തിരഞ്ഞെടുക്കാനാണ് ഞാൻ ശ്രമിക്കുന്നത്. മികച്ച പ്രകടനം കാഴ്ചവെക്കുന്ന കളിക്കാർ, പ്രത്യേകിച്ചും ഐഎസ്എല്ലിലുണ്ട്, കാരണം ശക്തരായ എതിരാളികൾക്കെതിരെ നിങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കേണ്ടതുണ്ട്," അദ്ദേഹം അഭിപ്രായപ്പെട്ടു.
"എന്നാൽ ചില സന്ദർഭങ്ങളിൽ, മികച്ച ഫോമിലല്ലാത്ത കളിക്കാരെയും ഞാൻ എടുക്കാറുണ്ട്. അവർ ആ കളിയിലും അടുത്ത മത്സരത്തിലും പ്രധാനപ്പെട്ടവരാകുമെന്ന് നിങ്ങൾക്കറിയാമല്ലോ. ഉദാഹരണത്തിന്, ഒരു കളിക്കാരൻ മറ്റൊരാളെക്കാൾ മികച്ച ഫോമിലാണെങ്കിലും, തന്ത്രപരമായ കാരണങ്ങളാൽ ഞാൻ രണ്ടാമത്തെയാളെ തിരഞ്ഞെടുത്തേക്കാം. ഇപ്പോൾ ഞാൻ ഉദാന്ത സിംഗിനെ തിരിച്ചുവിളിച്ചത്, മൂന്ന് ദിവസത്തിനുള്ളിൽ നടക്കാനിരിക്കുന്ന മത്സരത്തിൽ എനിക്ക് എന്താണ് വേണ്ടതെന്ന് കൃത്യമായി അറിയാവുന്ന ഒരാൾ എന്ന നിലയ്ക്കാണ്. ഇങ്ങനെ ഓരോ തിരഞ്ഞെടുപ്പിനും പിന്നിൽ പലപ്പോഴും വ്യത്യസ്ത കാരണങ്ങളുണ്ടാകാം," അദ്ദേഹം തുടർന്നു.
എ.എഫ്.സി ഏഷ്യൻ കപ്പ് എന്ന ലക്ഷ്യം
2023-ലെ എ.എഫ്.സി ഏഷ്യൻ കപ്പിൽ ഇന്ത്യ നിരാശാജനകമായ പ്രകടനമാണ് കാഴ്ചവെച്ചത്. ഒരു പോയിൻ്റ് പോലും നേടാനാവാതെയാണ് ടീം ടൂർണമെൻ്റ് അവസാനിപ്പിച്ചത്. ഓസ്ട്രേലിയ, ഉസ്ബെക്കിസ്ഥാൻ, സിറിയ എന്നിവർക്കൊപ്പം ഗ്രൂപ്പ് ബിയിൽ ഉൾപ്പെട്ടിരുന്ന ഇന്ത്യക്ക് മൂന്ന് മത്സരങ്ങളിലും തോൽവി ഏറ്റുവാങ്ങേണ്ടി വന്നു, ഈ മത്സരങ്ങളിലൊന്നിൽ പോലും ഗോൾ നേടാനും കഴിഞ്ഞില്ല.
വരാനിരിക്കുന്ന ഈ ടൂർണമെൻ്റിനുള്ള യോഗ്യതാ മത്സരങ്ങളിലും ബ്ലൂ ടൈഗേഴ്സിന് ലഭിച്ചത് കടുപ്പമേറിയ തുടക്കം. എ.എഫ്.സി ഏഷ്യൻ കപ്പ് യോഗ്യതാ മത്സരങ്ങളുടെ മൂന്നാം റൗണ്ടിലെ ആദ്യ മത്സരത്തിൽ ബംഗ്ലാദേശുമായി ഗോൾരഹിത സമനില വഴങ്ങേണ്ടി വന്നെങ്കിലും, അടുത്ത റൗണ്ടിലേക്ക് ടീമിനെ സജ്ജരാക്കുന്നതിൽ മാർക്വേസ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നു.
"എന്നെ സംബന്ധിച്ചിടത്തോളം അത് വളരെ പ്രധാനമാണ്, എന്നാൽ അതുമാത്രമല്ല മുഖ്യം. തീർച്ചയായും, ഞങ്ങൾ യോഗ്യത നേടാൻ തന്നെയാണ് ഇവിടെയുള്ളത്, അതിനായി ആഗ്രഹിക്കുന്നു. 2027-ൽ സൗദിയിൽ എത്താൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തും. എന്നാൽ, അതിലും പ്രധാനമായി ഞാൻ കാണുന്നത് ഭാവി തലമുറയെ വാർത്തെടുക്കുന്നതിലാണ്," മുഖ്യ പരിശീലകൻ പറഞ്ഞു.
ഇന്ത്യയിലെ ഫുട്ബോൾ ഘടന ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും ഭാവിയിൽ ദേശീയ ടീമിനായി കളിക്കാൻ സാധ്യതയുള്ള യുവ പ്രതിഭകളെ പരിപോഷിപ്പിക്കുന്നതിനെക്കുറിച്ചും മാർക്വേസ് തന്റെ കാഴ്ചപ്പാടുകൾ പങ്കുവെച്ചു. വിവിധ പ്രായപരിധിയിലുള്ള ടീമുകളിൽ മികച്ച താരങ്ങളെ വളർത്തിയെടുക്കേണ്ടതിൻ്റെ പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു. കാലക്രമേണ അവരുടെ പ്രകടനം മെച്ചപ്പെടുത്തുന്നതിന് ശരിയായ പിന്തുണ നൽകേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
"ഞങ്ങൾ ദേശീയ ടീമാണ്, അതുകൊണ്ടുതന്നെ ഞങ്ങൾക്ക് എത്രയും പെട്ടെന്ന് ഫലങ്ങൾ ആവശ്യമുണ്ട്. എന്നിരുന്നാലും, ഈ നിമിഷം ഏറ്റവും പ്രാധ്യാന്യം കുറഞ്ഞ ടീമാണ് സീനിയർ ടീം എന്ന് ഞാൻ പലപ്പോഴും പറയാറുണ്ട്. ഏറ്റവും പ്രധാനം, താഴെത്തട്ടിൽ നിന്ന്, അണ്ടർ 17, അണ്ടർ 20 തലങ്ങളിൽ നിന്ന് തുടങ്ങി ഭാവിക്കായി ശക്തമായ ഒരു അടിത്തറ കെട്ടിപ്പടുക്കുക എന്നതാണ്."
"നിലവിലെ കളിക്കാർ ഇന്ത്യൻ ഫുട്ബോളിലെ മികച്ച പ്രതിഭകളാണ്, എന്നാൽ നാം താഴെത്തട്ടിൽ നിന്ന് ഒരു മികച്ച നിരയെ വാർത്തെടുക്കണം. വരും തലമുറയിലെ കളിക്കാർക്കൊപ്പം പ്രവർത്തിക്കുക എന്നതാണ് ഏറ്റവും പ്രധാനം," അദ്ദേഹം കൂട്ടിച്ചേർത്തു.
സന്ദേശ് ജിങ്കന്റെ സ്വാധീനം!
രാജ്യത്തിനും ക്ലബ്ബായ എഫ്‌സി ഗോവയ്ക്കുംവേണ്ടി പ്രതിരോധത്തിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന പരിചയസമ്പന്നനായ സന്ദേശ് ജിങ്കനെ മാർക്വേസ് പ്രശംസകൾകൊണ്ട് മൂടി.
2024-25 സീസണിൽ ഏതാനും മത്സരങ്ങൾ നഷ്ടമായിട്ടും, ജിങ്കൻ ഗൗർസിനൊപ്പം ഐ.എസ്.എല്ലിൽ ഗംഭീരമായ തിരിച്ചുവരവ് നടത്തിയിരുന്നു. ക്ലബ്ബിൽ അദ്ദേഹത്തിന്റെ സ്വാധീനം വലുതായിരുന്നു. ഈ സീസണിൽ ഈ ഇന്ത്യൻ താരം കളിയൊച്ച 20 ഐ.എസ്.എൽ മത്സരങ്ങളിൽ 19ലും ഗോൾ വഴങ്ങുന്ന പിഴവുകൾ വരുത്താതിരിക്കാൻ എഫ്‌സി ഗോവക്ക് സാധിച്ചു.
അനുഭവസമ്പത്തും മികച്ച നേതൃത്വപാടവവുമുള്ള ഒരു കളിക്കാരൻ ടീമിലുണ്ടാകേണ്ടതിൻ്റെ പ്രാധാന്യം ഈ സ്പാനിഷ് പരിശീലകൻ ഊന്നിപ്പറഞ്ഞു. ഈ പരിചയസമ്പന്നനായ പ്രതിരോധതാരം തൻ്റെ കഴിവ് വീണ്ടും വീണ്ടും തെളിയിച്ചുകൊണ്ടിരിക്കുകയാണെന്നും ദേശീയ ടീമിൻ്റെ അവിഭാജ്യ ഘടകമായി മാറിക്കഴിഞ്ഞെന്നും മാർക്വേസ് അഭിപ്രായപ്പെട്ടു.
"അദ്ദേഹം (ജിങ്കൻ) ഒരു മികച്ച പ്രൊഫഷണൽ താരമാണ്, ഒരു മികച്ച വ്യക്തിത്വത്തിനുടമയാണ്. അദ്ദേഹത്തിൻ്റെ പ്രതിബദ്ധത അവിശ്വസനീയമാണ്. ദേശീയ ടീമിനൊപ്പം എ.എഫ്.സി ഏഷ്യൻ കപ്പിൽ എ.സി.എൽ പരിക്ക് പറ്റിയപ്പോഴും, അതിൽനിന്ന് പുറത്തുവരാൻ അദ്ദേഹം ഓരോ ദിവസവും കഠിനാധ്വാനം ചെയ്തു. അദ്ദേഹം തികഞ്ഞ പ്രൊഫഷണലും മികച്ച നേതാവുമാണ്," അദ്ദേഹം പറഞ്ഞു