മുൻ സീസണുകളിൽ ടീമിന്റെ ഭാഗമായിരുന്ന പരിശീലകരോടും താരങ്ങളോടും വിട പറഞ്ഞ് ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) ക്ലബ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി. മെയ് 31 ശനിയാഴ്ച സാമൂഹികമാധ്യമങ്ങളിലൂടെയാണ് ക്ലബ് വഴിപിരിയൽ സ്ഥിരീകരിച്ചത്.

ടീമിന്റെ പരിശീലക നിരയിൽ നിന്ന് ഫിറ്റ്‌നസ് പരിശീലകൻ വെർണർ മാർട്ടൻസ്, ഗോൾകീപ്പിംഗ് പരിശീലകൻ സ്ലേവൻ പ്രോഗോവെക്കി, അസിസ്റ്റന്റ് പരിശീലകൻ തോമസ് തൂഷ് എന്നിവരാണ് ക്ലബ് വിട്ടത്. താരങ്ങളുടെ നിരയിൽ നിന്നാകട്ടെ, കേരള ബ്ലാസ്റ്റേഴ്സിന്റെ 'സൂപ്പർ സബ്ബെ'ന്ന് വിശേഷിപ്പിക്കപ്പെട്ട ഘാന സ്‌ട്രൈക്കർ ക്വമെ പെപ്രയുടെയും ഇന്ത്യൻ സ്‌ട്രൈക്കർ ഇഷാൻ പണ്ഡിതയുടെയും പടിയിറക്കലിനൊപ്പം, ലോൺ കാലാവധി പൂർത്തിയാക്കി ഗോൾകീപ്പർ കമൽജിത് സിംഗിന്റെ ഒഡീഷ എഫ്‌സിയിലേക്കുള്ള മടക്കവും ക്ലബ് സ്ഥിരീകരിച്ചു.

2020-21 സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ സഹപരിശീലകസ്ഥാനം ഏറ്റെടുത്ത തോമസ് തൂഷ്, ക്ലബ്ബിന്റെ റിസർവ് നിരയുടെ മുഖ്യപരിശീലകനായും പ്രവർത്തിച്ചിട്ടുണ്ട്. വിബിൻ മോഹനൻ, സച്ചിൻ സുരേഷ്, മുഹമ്മദ് ഐമൻ, മുഹമ്മദ് അസ്ഹർ തുടങ്ങി നിലവിൽ സീനിയർ ടീമിലെ സ്ഥിരസാന്നിധ്യങ്ങളായ ഒരുപിടി കഴിവുറ്റ യുവതാരങ്ങളെ വളർത്തിയെടുക്കുന്നതിൽ അദ്ദേഹം നിർണായക പങ്കുവഹിച്ചു. അഞ്ച് വർഷങ്ങൾക്ക് ശേഷമാണ് അദ്ദേഹം ക്ലബ്ബിന്റെ പടിയിറങ്ങുന്നത്.

2021-22 സീസണിന് മുന്നോടിയായി ക്ലബ്ബിലെത്തിയ വെർണർ മാർട്ടൻസ് നാലു വർഷങ്ങൾക്ക് ശേഷമാണ് ടീം വിടുന്നത്. നാലു വർഷത്തോളം തന്നെ ഗോൾകീപ്പിങ് പരിശീലകനായ സ്ലേവൻ പ്രോഗോവെക്കിയും ക്ലബ്ബിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. സച്ചിൻ സുരേഷിനൊപ്പം നിലവിൽ ഈസ്റ്റ് ബംഗാൾ എഫ്‌സിയുടെ പ്രധാന താരമായ പ്രഭ്സുഖൻ ഗിൽ അടക്കം നിരവധി യുവ ഗോൾകീപ്പർമാരെ അദ്ദേഹം വളർത്തിയെടുത്തു.

2023ലാണ് ക്വമെ പെപ്ര കേരള ബ്ലാസ്റ്റേഴ്‌സുമായി കരാർ ഒപ്പിടുന്നത്. കൂടുതലായും പകരക്കാരന്റെ കുപ്പായത്തിലിറങ്ങുന്ന താരം, രണ്ട് സീസണുകളിലായി നിർണായക ഗോളുകൾ നേടി പല മത്സരത്തിലും ക്ലബ്ബിന്റെ രക്ഷകനായിട്ടുണ്ട്. 2024-25 സീസണിൽ 12 മത്സരങ്ങളിൽനിന്ന് രണ്ട് ഗോളും ഒരു അസിസ്റ്റും നേടിയപ്പോൾ, അതിനു മുൻപത്തെ സീസണിൽ 23 മത്സരങ്ങളിൽനിന്ന് ആറ് ഗോളുകൾ താരം നേടിയിട്ടുണ്ട്.

പെപ്രയ്ക്കൊപ്പം തന്നെയാണ് മുൻ ഇന്ത്യൻ ഇന്റർനാഷണൽ കൂടിയായ ഇഷാൻ പണ്ഡിതയും ക്ലബ്ബിലേക്ക് എത്തുന്നത്. എന്നാൽ, നിരന്തരമായുണ്ടായ പരിക്കുകൾ താരത്തിന്റെ ഗെയിം ടൈമിനൊപ്പം പ്രകടനത്തിനെയും ബാധിച്ചു. അവസാന സീസണിൽ മൂന്ന് മത്സരങ്ങളിൽനിന്ന് കേവലം 68 മിനിറ്റുകൾ മാത്രമാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. 2023-24 സീസണിൽ, 15 മത്സരങ്ങളിലായി 370 മിനിറ്റുകൾ കളത്തിലിറങ്ങിയിട്ടുണ്ട്. കൊമ്പന്മാർക്കായി ഐഎസ്എല്ലിൽ ഒരു ഗോൾ പോലും രേഖപ്പെടുത്താൻ സാധിക്കാതെയാണ് 27-കാരനായ താരം ക്ലബ്ബിന്റെ പടിയിറങ്ങുന്നത്.

ജനുവരിയിലെ ശൈത്യകാല ട്രാൻസ്ഫർ ജാലകത്തിൽ ഒഡീഷ എഫ്‌സിയിൽ നിന്ന് വായ്‌പ അടിസ്ഥാനത്തിൽ ക്ലബ്ബിലെത്തിയ ഗോൾകീപ്പർ കമൽജിത് കളിച്ചത് ഒരു മത്സരം മാത്രം - എഫ്‌സി ഗോവക്കെതിരെ. നാല് സേവുകൾ നടത്തിയെങ്കിലും മത്സരത്തിൽ മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക് ബ്ലാസ്റ്റേഴ്‌സ് തോൽവി വഴങ്ങിയിരുന്നു.