അമേയ് രണവദെ കേരള ബ്ലാസ്റ്റേഴ്സിന് അനുയോജ്യമായ താരമാകുന്നത് എങ്ങനെ?
ദവീദ് കറ്റാലയുടെ ശൈലിയിൽ രണവദെയുടെ കഴിവുകൾ എങ്ങനെ നിർണായകമാകുമെന്ന് പരിശോധിക്കാം.

അഞ്ച് വർഷം നീളുന്ന കരാറിലാണ് മഹാരാഷ്ട്രയിൽ നിന്നുള്ള അമേയ് രണവദെ കേരള ബ്ലാസ്റ്റേഴ്സിലേക്കെത്തുന്നത്. ഇന്ത്യൻ ഫുട്ബോളിൽ അഞ്ച് വർഷത്തോളം നീളുന്ന കരാറുകളിൽ ക്ലബ്ബുകളും താരങ്ങളും ഒപ്പുവെക്കുന്നത് അപൂർവമായി മാത്രമാണ്. കൊച്ചി ആസ്ഥാനമായുള്ള ഈ ക്ലബ്ബ് ഇങ്ങനെയൊരു നീക്കത്തിന് മുതിർന്നത്, മുൻ സീസണുകളിൽ വഴങ്ങിയ നിരവധി ഗോളുകളിൽ നിന്നും എതിർ ടീമിന്റെ മുന്നേറ്റങ്ങളിൽ ചിതറിപ്പോയ പ്രതിരോധത്തിൽ നിന്നും ലഭിച്ച പാഠങ്ങളിൽ നിന്നാണെന്ന് വ്യക്തം.
ഇന്ത്യൻ സൂപ്പർ ലീഗിൽ ഒഡീഷ എഫ്.സിക്ക് വേണ്ടി ലോൺ അടിസ്ഥാനത്തിൽ രണ്ട് സീസണുകളിൽ കളിച്ചതിന് ശേഷം, മുൻ മുംബൈ സിറ്റി എഫ്.സി ഫുൾബാക്കായ അമേയ്, 81 മത്സരങ്ങളുടെ അനുഭവസമ്പത്തുമായാണ് കേരള ബ്ലാസ്റ്റേഴ്സിലെത്തുന്നത്. ഏഷ്യൻ ചാമ്പ്യൻസ് ലീഗെന്ന വലിയ വേദിയിലും തന്റെ മികവ് തെളിയിച്ചിട്ടുള്ള ഈ 27കാരൻ പുതിയ മുഖ്യ പരിശീലകൻ ദവീദ് കറ്റാലയുടെ കീഴിൽ അഴിച്ചുപണികൾ നടത്തി മൂർച്ഛയേറിയതും സ്ഥിരതയുള്ളതുമായ ടീമുമായി അടുത്ത സീസണിലേക്ക് ഒരുങ്ങുന്ന ബ്ലാസ്റ്റേഴ്സിന് ഒരു മുതൽക്കൂട്ടാണ് അമേയ്യുടെ വരവ്.
പ്രതിരോധത്തിലും ആക്രമണത്തിലും ഒരുപോലെ തിളങ്ങാൻ കഴിവുള്ള അമേയുടെ വരവ്, വരാനിരിക്കുന്ന സീസണിൽ കേരള ബ്ലാസ്റ്റേഴ്സിനെ എത്രത്തോളം സഹായിക്കുമെന്ന് പരിശോധിക്കാം.
നികത്തപ്പെടുന്ന പ്രതിരോധത്തിലെ വിടവ്
2024-25 സീസണിൽ ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്സി നേരിട്ട ഏറ്റവും പ്രധാനപ്പെട്ട പ്രശ്നമായിരുന്നു പ്രതിരോധനിരയിൽ പാകപ്പിഴകൾ. പതറുന്ന
പ്രതിരോധവും അപ്രതീക്ഷിത സാഹചര്യങ്ങളിൽ വഴങ്ങിയ ഗോളുകളും ടീമിന് കനത്ത തലവേദന സൃഷ്ടിച്ചു. കഴിഞ്ഞ സീസണിൽ ടീം 37 ഗോളുകൾ വഴങ്ങി – ഒരു മത്സരത്തിൽ ശരാശരി 1.54 ഗോളുകൾ. നേടാനായത് അഞ്ച് ക്ലീൻ ഷീറ്റുകൾ മാത്രവും. സീസണിന് മുന്നോടിയായി സ്ഥാനമേറ്റെടുത്ത സ്വീഡിഷ് പരിശീലകൻ മിക്കേൽ സ്റ്റാറെയുടെ കീഴിൽ ഐഎസ്എല്ലിൽ കളിച്ച 12 മത്സരങ്ങളിൽ നിന്നും മാത്രം വഴങ്ങിയത് 24 ഗോളുകൾ. തുടർന്ന് ഇടക്കാല പരിശീലക സ്ഥാനത്തേക്ക് ടിജി പുരുഷോത്തമൻ എത്തിയപ്പോൾ, നില ഭേദപ്പെട്ടു എന്നല്ലാതെ ഈ ചോർച്ച പൂർണമായും തടയാൻ സാധിച്ചില്ല. ഒപ്പം, താരങ്ങളുടെ വ്യക്തിഗത പിഴവുകളിൽ നിന്നും മാത്രം വഴങ്ങിയത് 9 ഗോളുകളും - ബെംഗളൂരു എഫ്സിയോടൊപ്പം നിരയിൽ ഒന്നാമത്.
ഈ സാഹചര്യത്തിലേക്കാണ് രണവദെയുടെ ടീമിലേക്കുള്ള വരവ്. ഐഎസ്എല്ലിൽ എഫ്സി ഗോവയിൽ പന്ത് തട്ടി തുടങ്ങി, ശേഷം മുംബൈ എഫ്സിയോടൊപ്പം 2021-22 സീസണിൽ ലീഗ് ഡബിൾ നേടിയ, സെർജിയോ ലോബറയുടെ ഒഡീഷ എഫ്സിയിൽ സ്ഥിര സാന്നിധ്യമായിരുന്ന താരത്തിന്റെ പ്രതിരോധത്തിലെ മികവ് ഇവിടെയാണ് കേരള ബ്ലാസ്റ്റേഴ്സിനെ സഹായിക്കുന്നത്. 2024-25 സീസണിൽ ഒഡിഷ എഫ്സിക്ക് വേണ്ടിയുള്ള ലോൺ കാലയളവിൽ, 22 മത്സരങ്ങളിൽ നിന്ന് 48 ഡ്യുവലുകൾ നേടുകയും 20 വിജയകരമായ ടാക്കിളുകൾ പൂർത്തിയാക്കുകയും 49 റിക്കവറികൾ നടത്തുകയും ചെയ്തുകൊണ്ട് അദ്ദേഹം മൈതാനത്ത് ഉറച്ചു നിന്നു. ഈ സ്ഥിതിവിവരക്കണക്കുകൾ മത്സരത്തെ ഫലപ്രദമായി വിലയിരുത്തി, കുതിച്ചെത്തുന്ന ആക്രമണങ്ങളെ, അപകടകരമായ സാഹചര്യത്തിലേക്ക് കടക്കുന്നതിന് മുൻപ് തന്നെ തടഞ്ഞുനിർത്താൻ കഴിവുള്ള ഒരു ഫുട്ബോൾ കളിക്കാരനെ കാണിച്ചു തരുന്നു.
റൈറ്റ്ബാക്കിലെ സ്ഥിരതയും സ്ക്വാഡ് ഡെപ്തും
സമീപ സീസണുകളിലായി കളിക്കളത്തിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും അസ്ഥിരമായ പൊസിഷനുകളിൽ ഒന്നാണ് റൈറ്റ് ബാക്ക്. കഴിഞ്ഞ രണ്ട് സീസണുകളിലായി പ്രബീർ ദാസ്, സന്ദീപ് സിങ്, ഐബൻഭ ദോഹലിംഗ്, ഹോർമിപാം റുയിവ, പ്രീതം കോട്ടാൽ, സൗരവ് മണ്ഡൽ തുടങ്ങി ആറ് താരങ്ങളാണ് ആ സ്ഥാനത്ത്
പരീക്ഷിക്കപ്പെട്ടത്. ഈ അനിശ്ചിതത്വം ടീമിന്റെ ടാക്ടിക്കലായ അസ്ഥിരതക്കും പ്രതിരോധത്തിലെ ദൗർബല്യങ്ങൾക്കും കാരണമായി. കാരണം, നിരന്തരമായ ഈ മാറ്റങ്ങൾ കളിക്കാർക്കിടയിലെ രസതന്ത്രം വളരുന്നതിന് തടയിടുന്നു. ഇത് പ്രതിരോധത്തിൽ കൃത്യമായ ആശയവിനിമയത്തിനും ഏകോപനത്തിനും തടസ്സമാകുകയും ഗോളുകൾ വഴങ്ങുന്നതിലേക്ക് നയിക്കുകയും ചെയ്യുന്നു.
രണവദെയുടെ വരവ് ഈ ചോദ്യങ്ങൾക്ക് ഉത്തരം നൽകും. മികച്ച ഫിറ്റ്നസ് റെക്കോർഡ് ഉള്ള അദ്ദേഹം, കഴിഞ്ഞ രണ്ട് സീസണുകളിൽ ഒരു തവണ മാത്രമാണ് മാച്ച്ഡേ സ്ക്വാഡിൽ ഇടം നേടാനാവാതെ പോയത്. ലീഗിലെ 49 മത്സരങ്ങളിൽ 46-ലും അദ്ദേഹം കളിച്ചു. ഇന്ത്യൻ ഫുട്ബോളിൽ തന്റേതായ പേര് എഴുതിപിടിപ്പിച്ച രണവദെ, 2030 മെയ് വരെ നീളുന്ന അഞ്ചു വർഷത്തെ കരാറിൽ ബ്ലാസ്റ്റേഴ്സിലേക്ക് എത്തുന്നത് തന്റെ പൊസിഷനിൽ ക്ലബിന് ദീർഘകാലത്തെ സ്ഥിരത ഉറപ്പുവരുത്തിയാണ്. ഈ സ്ഥിരത ടീമിന് ഡൈനാമിക്സും ടാക്ടിക്കൽ ഇമ്പ്ലിമെന്റേഷനും, ടീമിന്റെ സ്ക്വാഡ് ഡെപ്തിനു കൂടുതൽ ആഴവും നൽകും.
ടീമിലെ പൊരുത്തം
പ്രതിരോധ നിരയെ ലോ, മിഡ്, ഹൈ ബ്ലോക്കുകൾ വിന്യസിക്കുന്ന ഫ്ലെക്സിബിൾ പ്രതിരോധ ഘടനയാണ് കറ്റാലയുടേത്. ഇതിന് പൊസിഷനൽ ഇന്റലിജൻസും അച്ചടക്കവും ആവശ്യമാണ്. ഈ രണ്ട് കാര്യങ്ങളിലും രണവദെ മികച്ചുനിൽക്കുന്നു.
രണവദെയുടെ വേഗത, സ്റ്റാമിന, ക്രോസുകൾ നൽകാനുള്ള കഴിവ് എന്നിവ പുതിയ പരിശീലകന് തന്റെ ശൈലിയിലുള്ള പ്രസ്സിംഗും പ്രോഗ്രസീവ് ബിൽഡ്-അപ്പും നടപ്പിലാക്കാൻ ആവശ്യമായ വഴക്കം നൽകുന്നു. പ്രതിരോധത്തിൽ വിട്ടുവീഴ്ച ചെയ്യാതെ ആക്രമണങ്ങളുടെ കൂടെ നിൽക്കാനുള്ള അദ്ദേഹത്തിന്റെ നിലപാട്, സമീപകാല സീസണുകളിൽ പലപ്പോഴായി കേരള ബ്ലാസ്റ്റേഴ്സിന് നഷ്ടമാകുന്ന ടാക്ടിക്കൽ ബാലൻസിൽ മാറ്റമുണ്ടാക്കാനും സാധിക്കും.
റൈറ്റ് ബാക്കിൽ നിലവിലുള്ള ഓപ്ഷനുകളായ സന്ദീപ്, ഹോർമിപാം, ദോഹ്ലിംഗ് എന്നിവരുമായി താരതമ്യം ചെയ്യുമ്പോൾ, രണവദെയുടെ പരിചയസമ്പത്ത്
അദ്ദേഹത്തിന് മുൻതൂക്കം നൽകും. നാലുപേരടങ്ങുന്ന പ്രതിരോധനിരയെ ഇഷ്ടപ്പെടുന്ന കറ്റാലയുടെ ശൈലിയിലും അദ്ദേഹം ചേർന്ന് പോകും. ഇത് പ്രതിരോധത്തിൽ സ്ഥിരതയും ആക്രമണത്തിൽ മൂർചയും ഒരുപോലെ നൽകുന്നു.
മുംബൈ സിറ്റി എഫ്സിക്കൊപ്പം ഐഎസ്എൽ കപ്പും രണ്ട് ഐഎസ്എൽ ഷീൽഡുകളും നേടിയ രണവദേ, കളിമികവ് മാത്രമല്ല, നേട്ടങ്ങളുണ്ടാക്കാനുള്ള മനോഭാവവും ടീമിലേക്ക് കൊണ്ടുവരുന്നു. ഇത് ബ്ലാസ്റ്റേഴ്സിലെ യുവനിരയ്ക്ക് ഏറെ പ്രയോജനകരമാകും.
മൂർച്ചയേറുന്ന ആക്രമണം
പ്രതിരോധത്തിലെ ഉത്തരവാദിത്തങ്ങൾ നിലനിർത്തികൊണ്ട് ആക്രമണത്തിൽ കാര്യമായ സംഭാവനകൾ നല്കാൻ സാധിക്കുന്ന ഫുൾബാക്കുകൾ ആധുനിക ഫുട്ബോളിന്റെ മുഖമുദ്രയാണ്. ഈ ഫുൾബാക്കുകളുടെ നിരയിലേക്ക് ചേർത്തുവെക്കാൻ സാധിക്കുന്ന ഒരു പ്രൊഫൈലാണ് രണവദെയുടേത്. വിങ്ങുകളിലൂടെയുള്ള അദ്ദേഹത്തിന്റെ ഓവർലാപ്പിംഗ് റണ്ണുകൾ പ്രസിദ്ധമാണ്. ബ്ലാസ്റ്റേഴ്സിലെ നിലവിലെ ഫുൾബാക്കുകളിൽ നിന്ന് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്ന ഏറ്റവും വലിയ ഘടകം ഒരുപക്ഷേ ഇതായിരിക്കും.
സമീപകാല സീസണുകളിലെ അദ്ദേഹത്തിന്റെ ആക്രമണത്തിലെ കണക്കുകൾ ഫൈനൽ തേർഡിൽ ചലങ്ങളുണ്ടാക്കാൻ സാധിക്കുന്ന അദ്ദേഹത്തിന്റെ കഴിവിനെ എടുത്തുകാണിക്കുന്നു. 2023-24 സീസണിൽ ഏഴ് ഗോൾ സംഭാവനകളാണ് അദ്ദേഹത്തിൽ നിന്നുണ്ടായത് - ഒരു ഗോളും ആറ് അസിസ്റ്റും.
കളിക്കാരൻ | അമേയ് രണവദെ | സന്ദീപ് സിങ് | ഐബൻഭ ദോഹ്ലിംഗ് | പ്രബീർ ദാസ് |
കളിച്ച മത്സരങ്ങൾ | 46 | 35 | 15 | 14 |
കളിച്ച മിനിറ്റുകൾ | 3795 | 2421 | 810 | 515 |
ഗോളുകൾ | 1 | 0 | 0 | 0 |
അസിസ്റ്റുകൾ | 6 | 0 | 0 | 0 |
സൃഷ്ടിച്ച അവസരങ്ങൾ | 32 | 16 | 0 | 4 |
ഫൈനൽ തേർഡ് എൻട്രി | 200 | 228 | 61 | 58 |
പെനാൽറ്റി ഏരിയ എൻട്രി | 171 | 120 | 27 | 17 |
പ്രോഗ്രസീവ് ബോൾ ക്യാരി | 147 | 115 | 41 | 24 |
പാസിംഗ് കൃത്യത (%) | 81.48 | 69.85 | 76.55 | 67.33 |
ഡ്യുവൽ വിജയ ശതമാനം (%) | 46.58 | 52.23 | 50.79 | 57.45 |
ടാക്കിൾ വിജയ ശതമാനം (%) | 73.33 | 77.19 | 86.67 | 70 |
2024-25 സീസണിൽ ഗോളോ അസ്സിസ്റ്റോ രേഖപ്പെടുത്താൻ സാധിച്ചില്ലെങ്കിലും 16 അവസരങ്ങൾ അദ്ദേഹം രൂപപ്പെടുത്തി. തൊട്ടു മുന്നിലെ സീസണിലും ഇത്രയും തന്നെ അവസരങ്ങൾ അദ്ദേഹം ഒരുക്കിയിരുന്നു. കഴിഞ്ഞ സീസണിൽ ഒഡീഷ എഫ്സിയുടെ ആക്രമണ നിരയുടെ മൊത്തത്തിലുള്ള പ്രകടനം മോശമായതുകൊണ്ടാണ് ഈ അവസരങ്ങളിൽ പലതും കലിംഗൻ ടീമിന് ഗോളാക്കി മാറ്റാൻ കഴിയാതെ പോയത്.
കോറോ സിങ്ങുമായുള്ള കൂട്ടുകെട്ട്
രണവദെ ബ്ലാസ്റ്റേഴ്സിലേക്ക് എത്തുമ്പോൾ, ആരാധകർ ആകാംഷയോടെ കാത്തിരിക്കുന്നത് വലത് വിങ്ങിൽ കോറോ സിംഗിനൊപ്പമുള്ള കൂട്ടുകെട്ടിനാണ്. കോറോയുടെ വേഗതയും കൂർമയേറിയ മുന്നേറ്റങ്ങളും കഴിഞ്ഞ സീസണിൽ ആരാധകരെ ആവേശം കൊള്ളിച്ചിരുന്നു. ആ വിങ്ങിലേക്ക് പിന്തുണക്കായി മഹാരാഷ്ട്രൻ താരമെത്തുമ്പോൾ, എതിർനിരകൾക്ക് പ്രതിസന്ധിയുണ്ടാകുമെന്ന് ഉറപ്പ്.
പരിചയസമ്പത്തും യുവത്വത്തിന്റെ പ്രസരിപ്പും ചേർന്ന ഈ കൂട്ടുകെട്ട്, കറ്റാലയുടെ കളിതന്ത്രത്തിന്റെ ഒരു പ്രധാന ഭാഗമായി മാറിയേക്കാം. ഇത് ബ്ലാസ്റ്റേഴ്സിന് പ്രതിരോധത്തിലും ആക്രമണത്തിലും ഒരുപോലെ മുൻതൂക്കം നൽകും. ഡേവിഡ് കറ്റാല യുഗത്തിലെ ആദ്യ സൈനിംഗ് ബ്ലാസ്റ്റേഴ്സ് ക്യാമ്പിൽ ശുഭാപ്തിവിശ്വാസത്തിന്റെ ഒരു പുതിയ തരംഗം കൊണ്ടുവരുന്നു.