ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് നടന്ന മത്‌സരത്തിൽ ബ്ലാസ്റ്റേഴ്സിനെതിരെ രണ്ടു ഗോളുകൾക്ക് മുംബൈ സിറ്റി വിജയം സ്വന്തമാക്കി. മത്സരം ആരംഭിച്ച് ആദ്യ മിനിറ്റിൽ തന്നെ പെനാലിറ്റി വഴങ്ങിയ ബ്ലാസ്‌റ്റേഴ്‌സിനെ പ്രതിസന്ധിയിലാഴ്ത്തി ആദം ലെ ഫോൺട്രേ മുംബൈ സിറ്റിക്കായി ആദ്യ ഗോൾ നേടി. തുടർന്ന് ബോക്സിന് തൊട്ടുവെളിയിൽ കേരളത്തിന് അനുകൂലമായി ഫ്രീകിക്ക് ലഭിച്ചുവെങ്കിലും വിസെന്റെ ​ഗോമസിന്റെ കിക്ക് പോസ്റ്റിന് മുകളിലൂടെ പറന്നു. മത്സരം ആരംഭിച്ച് പത്താം മിനിറ്റിൽ ഹ്യുഗോ ബൗമസ് മുംബൈക്കായി രണ്ടാമത്തെ ഗോൾ നേടി. 

ആദ്യ പകുതിയിൽ പത്തു മിനിറ്റ് മാത്രം പൂർത്തിയായപ്പോൾ രണ്ടു ഗോളുകളുടെ ലീഡിൽ മുംബൈ മുന്നിലെത്തി. ആദ്യ പകുതിയിൽ 28ആം മിനിറ്റിലെ സഹലിന്റെ ഒരു ഗോൾ ശ്രമം അമരീന്ദർ അനായാസമായി തടഞ്ഞു. നാല്പത്തി രണ്ടാം മിനിറ്റിൽ ജെസ്സലിന്റെ ലോങ്ങ് റേഞ്ച് ഗോൾ ശ്രമം മോർത്തഡേ ഫാൾ ഹെഡ് ചെയ്തകറ്റി.

രണ്ടാം പകുതിയിൽ മെച്ചപ്പെട്ട കളിയാണ് ബ്ലാസ്റ്റേഴ്‌സ് പുറത്തെടുത്തത്. അൻപത്തിയാറാം മിനിറ്റിൽ മുറയുടെ ഒരു ഗോൾ ശ്രമം വല തുളച്ചെങ്കിലും റഫറി ഓഫ്‌സൈഡ് വിധിച്ചു. അറുപത്തിയൊന്നാം മിനിറ്റിൽ പ്യൂട്ടിയക്കു പകരം രാഹുൽ കെപി കളത്തിലിറങ്ങി. എഴുപത്തിയൊന്നാം മിനിറ്റിൽ മുംബൈക്കനുകൂലമായി വീണ്ടും പെനാലിറ്റി. എന്നാൽ ആൽബിനോ ​ഗോമസ് തകർപ്പൻ ഡൈവിലൂടെ പെനാൽട്ടി സേവ് ചെയ്തു. എൺപതാം മിനിറ്റിൽ സഹലിനു പകരം സെത്യാസെന്നും വിസെന്റെ ഗോമസിനു പകരം ഗിവ്‌സൺ സിങ്ങും കളത്തിലിറങ്ങി. അധികമായി ചേർക്കപ്പെട്ട അഞ്ചു മിനിട്ടുകൾക്ക് ശേഷം കളിയുടെ ഫൈനൽ വിസിൽ മുഴങ്ങുമ്പോൾ വിജയം സ്വന്തമാക്കി മുംബൈ സിറ്റി എഫ്‌സി റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തേക്കുയർന്നു.

 മത്സരത്തിന് ശേഷം ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ കിബു വികുന മാധ്യമപ്രവർത്തകരുമായി സംസാരിച്ചു.

മത്സരത്തിൽ അവസരങ്ങളുണ്ടായിട്ടും ടീമിന് സ്കോർ ചെയ്യാൻ സാധിച്ചില്ല എന്ന് അദ്ദേഹം പറഞ്ഞു. ഇന്നത്തെ മത്സരത്തിൽ ടീം സെറ്റ് പീസ് അവസരങ്ങൾ സൃഷ്ടിച്ചുവെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ വിജയം നേടാനായി തങ്ങൾക്ക് കൂടുതൽ പരിശീലിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സഹൽ ഒരു മികച്ച താരമാണെന്നും അദ്ദേഹം ടീമിലുള്ളതിൽ തങ്ങൾ അഭിമാനിക്കുന്നുവെന്നും കിബു പറഞ്ഞു. ഓരോ മാച്ചുകളിലും സഹൽ പുരോഗമിക്കുകയും മെച്ചപ്പെടുകയും ചെയ്യുമെന്ന് തനിക്കുറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഫിനിഷിങ്ങിൽ തങ്ങൾ  മെച്ചപ്പെടേണ്ടതുണ്ട് എന്ന വസ്തുതയും അദ്ദേഹം കൂട്ടിച്ചേർത്തു.