കൊച്ചിയിലെ കോട്ട: ആരാധകരെ ആവേശത്തിലാഴ്ത്തിയ ബ്ലാസ്റ്റേഴ്സിന്റെ ജയങ്ങൾ
മഞ്ഞക്കടലിന്റെ ആർപ്പുവിളികളിൽ മുഖരിതമാകുന്ന കൊച്ചിയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയം അക്ഷരാർത്ഥത്തിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ഉറച്ചകോട്ടയാണ്.

ഇന്ത്യൻ സൂപ്പർ ലീഗിൽ സ്വന്തം മൈതാനമായ കൊച്ചിയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ എല്ലാ സീസണിലും മികച്ച പ്രകടനം കാഴ്ചവെക്കുന്ന ക്ലബാണ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി. രൂപപ്പെട്ട വർഷം മുതൽ ഇന്നുവരെയും യെല്ലോ ആർമി ഒരു മത്സരത്തിലും കാണികളൊഴിഞ്ഞ ഹോം സ്റ്റേഡിയത്തിന് സാക്ഷ്യം വഹിച്ചിട്ടില്ല. എവേ മൈതാനങ്ങളുമായി താരതമ്യം ചെയ്താൽ, സ്വന്തം തട്ടകത്തിൽ കരുത്തരാണ് കേരളം.
ഐഎസ്എൽ 2024 - 25 ലെ അവസാന മത്സരത്തിൽ വ്യാഴാഴ്ച സ്വന്തം ഹോമിൽ കേരള ബ്ലാസ്റ്റേഴ്‌സ്, ചെന്നൈയിൻ എഫ്‌സിയോട് തോൽവി വഴങ്ങിയിരുന്നു. ഈ സീസണിൽ കൊച്ചിയിൽ കളിച്ച അവസാനത്തെ ആറ് മത്സരങ്ങളിൽ രണ്ടെണ്ണത്തിൽ മാത്രമാണ് കേരളത്തിന് ജയിക്കാൻ സാധിച്ചത്. എന്നാൽ, ചരിത്ര പുസ്തകങ്ങളിലെ താളുകൾ മറിക്കുമ്പോൾ, കൊച്ചിയിൽ കളിച്ച 77 മത്സരങ്ങളിൽ 33 എണ്ണത്തിൽ കേരളം ജയം നേടി. വിജയ ശതമാനം 42.9. നേടിയത് 108 ഗോളുകൾ. തോൽവി വഴങ്ങിയത് 22 എണ്ണത്തിൽ മാത്രവും.
ഇന്ത്യൻ സൂപ്പർ ലീഗ് പതിനൊന്നാം മാച്ച് വീക്കിലേക്ക് കടക്കുമ്പോൾ, ആരാധകരെ കൊച്ചിയിലെ പുൽമൈതാനത്ത് ആവേശത്തിന്റെ കൊടുമുടിയിലെത്തിച്ച ഒരു പിടി ഓർമകളിലേക്ക് തിരികെനടക്കാനൊരുങ്ങുകയാണിവിടെ.
കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി 1-0 പുണെ സിറ്റി എഫ്‌സി (ഐഎസ്എൽ 2014)
പ്രഥമ ഐഎസ്എൽ, ലീഗ് ഘട്ടത്തിന്റെ അവസാന മാച്ച് വീക്കുകളിലേക്ക് കടക്കുമ്പോൾ പ്ലേ ഓഫിലേക്കുള്ള യോഗ്യത തുലാസിലിട്ട് കാത്തിരിക്കുകയായിരുന്നു കളിക്കാരനും പരിശീലകനുമായ ഇംഗ്ലീഷ് ഇതിഹാസം ഡേവിഡ് ജെയിംസ് നയിക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി. ലീഗ് അന്ത്യത്തിൽ എഫ്‌സി ഗോവക്കെതിരെയും ചെന്നൈയിൻ എഫ്‌സിക്കെതിരെയും തോൽവി വഴങ്ങിയ ടീം ശേഷം നോർത്ത്ഈസ്റ്റ് യൂണൈറ്റഡിനെതിരെ സമനിലയിൽ കുരുങ്ങി.
എട്ട് ടീമുകളടങ്ങിയ ലീഗിൽ പ്ലേ ഓഫ് ഉറപ്പിക്കാൻ എല്ലാ ടീമിനും അവസാന ഘട്ടത്തിലും സാധ്യതകൾ ഉണ്ടായിരുന്നു. അവസാന മാച്ച് വീക്കിൽ

കൊച്ചിയിൽ നേരിടേണ്ടിയിരുന്ന ഫ്രാങ്കോ കൊളംബയുടെ പുണെ സിറ്റി എഫ്‌സിയും യോഗ്യതക്ക് തൊട്ടടുത്തായിരുന്നു. മത്സരത്തിൽ ജയിക്കുന്നവർക്ക് അരങ്ങേറ്റ സീസണിലെ സെമി ഫൈനലിസ്റ്റുകളാകാം. എന്നാൽ, ആയിരകണക്കിന് ആരാധകരെ സാക്ഷിയാക്കി, ഐഎസ്എൽ ഇതിഹാസം ഇയാൻ ഹ്യൂം നേടിയ ആധികാരിക ഗോളിൽ കൊമ്പന്മാർ മഞ്ഞപുതച്ച കലൂരിൽ തലയെടുപ്പോടെ ഉയർന്നു നിന്നു. ആദ്യ സീസണിൽ ടീം പ്ലേ ഓഫ് യോഗ്യത ഉറപ്പിച്ചു.
കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി 3-0 ചെന്നൈയിൻ എഫ്‌സി (ഐഎസ്എൽ 2014 - സെമി ഫൈനൽ ആദ്യ പാദം)
ഐഎസ്എല്ലിൽ മൂന്ന് തവണ ഫൈനലിലെത്തിയ ക്ലബാണ് കേരള ബ്ലാസ്റ്റേഴ്‌സ്. അതിൽ ആദ്യത്തേത് പ്രഥമ സീസണിൽ, ക്ലബ്ബിന്റെ അരങ്ങേറ്റത്തിലായിരുന്നു. 2014-ലെ ഫൈനലിലേക്ക് ടീമിന്റെ രംഗപ്രവേശം ആവേശപൂർണമായിരുന്നു. പുണെ എഫ്‌സിയെ തോൽപ്പിച്ച് സെമി ഫൈനലിലേക്ക് ടിക്കറ്റെടുത്ത ടീമിന്റെ എതിരാളികൾ ടേബിൾ ടോപ്പേഴ്‌സ് ചെന്നൈയിൻ എഫ്‌സി. സെമിയുടെ ആദ്യ പാദം കൊച്ചിയിലും.
ലീഗ് ഘട്ടത്തിൽ മറീന മച്ചാൻസിനെതിരെ വഴങ്ങിയ ഇരട്ട തോൽവികൾക്ക് പകരം വീട്ടാൻ സെമി ഫൈനലിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഒരുങ്ങിയിറങ്ങിയപ്പോൾ, ആദ്യ പാദത്തിൽ നേടിയത് ആവേശോജ്ജ്വല വിജയം. ഇഷ്ഫാഖ് അഹമ്മദും ഇയാൻ ഹ്യൂമും മലയാളി താരം സുശാന്ത് മാത്യുവും നേടിയ ഗോളിൽ കേരളം കൊച്ചിയിൽ ജയിച്ചു കയറി. മത്സരം അവസാനിക്കാൻ നിമിഷങ്ങൾ ബാക്കിനിൽക്കെ, ഇഞ്ചുറി ടൈമിൽ ഹ്യൂമിൽ നിന്നും പാസ് സ്വീകരിച്ച് സുശാന്ത് മാത്യു നേടിയ മഴവിൽ ഗോൾ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് ഇന്നും രോമാഞ്ചമാണ്.
കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി 5-1 ഹൈദരാബാദ് എഫ്‌സി (ഐഎസ്എൽ 2019 - 20)
ഐഎസ്എല്ലിൽ ഹോം ഗ്രൗണ്ടിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും വലിയ വിജയം വന്നത് 2019 - 20 സീസണിലായിരുന്നു. ലീഗിലെ ആദ്യ മത്സരത്തിൽ കൊച്ചിയിൽ എടികെ എഫ്‌സിയെ 2 - 1 ന് പരാജയപ്പെടുത്തിയ ശേഷം, തുടർച്ചയായ ഒൻപത് മത്സരങ്ങളിൽ കേരളം ജയമറിഞ്ഞില്ല.
തുടർന്ന്, ലീഗിലെ പതിനൊന്നാം മത്സരത്തിൽ ഹൈദരാബാദ് എഫ്‌സിക്ക് എതിരെ കൊച്ചിയിൽ നേടിയത് മിന്നും വിജയം. 14-ാം മിനിറ്റിൽ മാർസെലിഞ്ഞോ നൽകിയ പാസിലൂടെ ഹൈദരാബാദിന്റെ ‘ബോബോ’ മത്സരത്തിൽ ലീഡ് എടുത്തു. തുടർന്ന്, തിരിച്ചുവരവിന്റെ പാതയിലേക്ക് കാലെടുത്ത് വെച്ച എൽക്കോ ഷട്ടൊരിയുടെ ടീം കടുത്ത ആക്രമണം അഴിച്ചുവിട്ടു. 33-ാം മിനിറ്റിൽ നൈജീരിയൻ സ്ട്രൈക്കർ ബർത്തലോമിയോ ഓഗ്ബെച്ചെയിലൂടെ യെല്ലോ ആർമി മത്സരത്തിൽ സമനില ഗോൾ കണ്ടെത്തി.
ആറ് മിനിട്ടുകൾക്ക് ശേഷം മാസിഡോണിയൻ താരം വ്ലാറ്റ്‍കോ ഡ്രൊബരോവ് ലക്ഷ്യം ഭേദിച്ചു. ആദ്യ പകുതി അവസാനിക്കുന്നതിന് മുന്നോടിയായി കാമറൂൺ സ്ട്രൈക്കർ റാഫേൽ മെസി ബൗളിയും ഗോളടിച്ചു. രണ്ടാം പകുതിയിൽ 59 -ാം മിനിറ്റിൽ സെയ്ത്യാസെൻ സിംഗും 75-ാം മിനിറ്റിൽ രണ്ടാം ഗോൾ നേടി ഓഗ്ബെച്ചെയും മത്സരം പൂർത്തിയാക്കി.
കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി 2-1 ബംഗളുരു എഫ്‌സി (ഐഎസ്എൽ 2019 - 20)
ഐഎസ്എല്ലിലെ ക്ലബ്ബുകൾ തമ്മിലുള്ള വൈര്യത്തിൽ എന്നും ഒന്നാമതാണ് കേരള ബ്ലാസ്റ്റേഴ്‌സ് - ബെംഗളൂരു എഫ്‌സി അണിനിരക്കുന്ന സതേൺ റൈവൽറി. ബെംഗളൂരു എഫ്‌സി ലീഗിൽ കാലുകുത്തും മുമ്പേ ഇരു ക്ലബ്ബുകളുടെയും ആരാധകർ റൈവൽറിക്ക് തുടക്കമിട്ടിരുന്നു. ഈ മത്സരങ്ങൾ കളികളത്തും പുറത്തുമായി ലീഗിന് പുതിയൊരു മാനം നൽകി. അത് ആരാധകരിൽ നിന്നും ക്ലബ്ബുകളിലേക്കും താരങ്ങളിലേക്കും ചാലനം ചെയ്തു.
ഐഎസ്എല്ലിൽ ഇരു ടീമുകളും ഏറ്റുമുട്ടിയ ആദ്യ അഞ്ച് മത്സരങ്ങളിൽ നാലെണ്ണത്തിലും ബെംഗളുരുവിനായിരുന്നു ജയം. ഒരെണ്ണം സമനിലയിൽ കലാശിച്ചു. 2017-ൽ തുടങ്ങിയ റൈവൽറിയിൽ കേരളം ആദ്യ മത്സരം ജയിച്ചത് 2019 - 2020 സീസണിൽ എൽക്കോ ഷട്ടൊരിയുടെ കീഴിലായിരുന്നു.
കൊച്ചിയിലെ മത്സരത്തിൽ ആദ്യം ലീഡ് എടുത്തത് ബെംഗളൂരു എഫ്‌സി. 16-ാം മിനിറ്റിൽ ഡെഷോൺ ബ്രൗണിലൂടെ കാർലെസ് ക്വാദ്രാത്തിന്റെ ബ്ലൂസ് ലക്ഷ്യം ഭേദിച്ചു. എന്നാൽ, ആദ്യ പകുതി അവസാനിക്കും മുമ്പ് കേരളം ബർത്തലോമിയോ ഓഗ്ബെച്ചെയിലൂടെ സമനില ഗോൾ കണ്ടെത്തി.
രണ്ടാം പകുതിയിൽ, മെസി ബൗളിയെ പെനാൽറ്റി ബോക്സിൽ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി ഓഗ്ബെച്ചെ സംശയഭേദമന്യേ വലയിലെത്തിച്ചു. ലീഗിന്റെ ചരിത്രത്തിൽ ആദ്യമായി കേരളം ബെംഗളുരുവിനെതിരെയുള്ള തെന്നിത്യൻ റൈവൽറിയിൽ വെന്നിക്കൊടി പാറിച്ചു.
കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി 3-1 ബംഗളുരു എഫ്‌സി (ഐഎസ്എൽ 2022 - 23)
കോവിഡ് - 19 പകർച്ചവ്യാധി കാരണം തുടർച്ചയായ രണ്ട് സീസണുകൾ ഐഎസ്എൽ ഗോവയിലെ അടച്ചിട്ട സ്റ്റേഡിയങ്ങളിലാണ് നടന്നത്. അതിന് ശേഷം, ലീഗ് ജനങ്ങൾക്കിടയിലേക്ക് മടങ്ങിയെത്തിയപ്പോൾ സതേൺ റൈവൽറിയിലെ ആദ്യ ജയം കണ്ടെത്തിയത് ബ്ലാസ്റ്റേഴ്‌സാണ്.
ഇവാൻ വുകുമനോവിച്ചിന്റെ കീഴിൽ തുടർച്ചയായ രണ്ടാം തവണ യെല്ലോ ആർമി പ്ലേ ഓഫിൽ സ്ഥാനം പിടിച്ച 2022 - 2023 സീസണിൽ മുബൈക്കെതിരെ തോൽവി വഴങ്ങിയ ശേഷം, ബ്ലാസ്റ്റേഴ്‌സ് നേടിയ വിജയങ്ങളുടെ നിരയിൽ അഞ്ചാമത്തെ ആയിരുന്നു ബ്ലൂസിനെതിരായത്. അതും മറ്റൊരു തിരിച്ചുവരവ് ജയം.
മത്സരത്തിലെ 14-ാം മിനിറ്റിൽ പ്രഭ്സുഖൻ ഗില്ലിനെ വലത്തേക്കയച്ച് പെനാൽറ്റിയിലൂടെ സുനിൽ ഛേത്രി ആദ്യം വല കുലുക്കി. 25-ാം മിനിറ്റിൽ അഡ്രിയാൻ ലൂണയെടുത്ത ഫ്രീകിക്ക് ബോക്സിൽ തട്ടി തെറിച്ചെങ്കിലും, ബിൽഡ് അപ്പുകളിലൂടെ പന്ത് മാർകോ ലെസ്കോവിച്ചിന്റെ ബൂട്ടിൽ നിന്നും ലക്ഷ്യം കണ്ടു. ആ ഗോളിൽ കേരള ബ്ലാസ്റ്റേഴ്‌സ് മത്സരത്തിലേക്ക് തിരിച്ചെത്തി. 43-ാം മിനിറ്റിൽ അഡ്രിയാൻ ലൂണയുടെ ഡയഗണൽ പാസിൽ കാല് വെച്ച ഗ്രീക്ക് സ്‌ട്രൈക്കർ ദിമിത്രിയോസ് ഡയമാന്റകോസിന് പിഴച്ചില്ല. പന്ത് വലയിൽ. ആദ്യ പകുതി അവസാനിക്കുമ്പോൾ കേരളം മുന്നിൽ.
രണ്ടാം പകുതിയിൽ 70-ാം മിനിറ്റിൽ അപ്പോസ്‌തൊലോസ് ജിയാനുവിലൂടെ ടീം ലീഡ് ഇരട്ടിയാക്കി. 81-ാം മിനിറ്റിൽ ജാവി ഹെർണാണ്ടസ് ഒരു ഗോൾ മടക്കിയെങ്കിലും കൊച്ചിയിൽ ജയം കൊമ്പന്മാർക്കൊപ്പം നിന്നു.
കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി 4-2 എഫ്‌സി ഗോവ (ഐഎസ്എൽ 2023 - 24)
കഴിഞ്ഞ സീസണിൽ കരുത്തരായ മുംബൈ സിറ്റി എഫ്‌സിയോടും മോഹൻ ബഗാൻ സൂപ്പർ ജയന്റ്സിനോടും നേടിയ തുടർ ജയങ്ങളുമായി മുന്നോട്ട് കുതിച്ച ബ്ലാസ്റ്റേഴ്സിന് നേരിടേണ്ടി വന്നത് മൂന്ന് തുടർ തോൽവികൾ. ആ തോൽവികളിൽ നിന്നും ടീമിനെ കരകയറാൻ സഹായിച്ചത് കൊച്ചിയിൽ എഫ്‌സി ഗോവക്കെതിരെ നേടിയ ആറ് ഗോൾ ത്രില്ലറിനൊടുവിലെ ആവേശ ജയമാണ്.
ആദ്യ പകുതിയിൽ രണ്ട് ഗോളിന് പുറകിലായ ശേഷം, അവസാന മിനിറ്റുകളിലെ നാടകത്തിൽ, കൊച്ചിയിലെ മഞ്ഞക്കടൽ അന്നും ഒരു തിരിച്ചുവരവിന് സാക്ഷിയായി.
റൗളിങ് ബോർജസിലൂടെ ഏഴാം മിനിറ്റിൽ ആദ്യമായി വല കുലുക്കിയത് ഗൗർസാണ്. മുഹമ്മദ് യാസിറിലൂടെ 17-ാം മിനിറ്റിൽ ടീം ലീഡ് ഇരട്ടിയാക്കി. തിരിച്ചുവരവിന്റെ എല്ലാ ആവേശവും രണ്ടാം പകുതിയിൽ സ്വന്തം മൈതാനത്ത് കൊമ്പന്മാർ സൃഷ്ടിച്ചു. 51-ാം മിനിറ്റിൽ ജാപ്പനീസ് താരം ഡൈസുകെ സകായി ഫ്രീകിക്കിലൂടെ പന്ത് വലയിലെത്തിച്ച് ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഗോൾ നേടി.
മത്സരത്തിന്റെ അവസാന പത്ത് മിനിറ്റുകളിൽ പിറന്നത് മൂന്ന് ഗോളുകൾ. ഫിയദോർ ചെർനിചിനെ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി 81 -ാം മിനിറ്റിൽ ഡയമാന്റകോസ് ലക്ഷ്യത്തിലെത്തിച്ച് മത്സരം സമനിലയാക്കി. നാല് മിനിറ്റുകളിൽ ഡിമിയുടെ രണ്ടാം ഗോളിൽ കേരളം സ്വന്തം ജനായയുടെ മുന്നിൽ ലീഡ് എടുത്തു. ആവേശത്താൽ അലയടിച്ചു കൊച്ചിയിലെ മഞ്ഞക്കടൽ. 87-ാം മിനിറ്റിൽ അസാധ്യമായ ആംഗിളിലൂടെ നേടിയ ചെർനിചിന്റെ ഗോളിൽ കേരളം തിരിച്ചുവരവ് പൂർത്തിയാക്കി.