നടന്നുകൊണ്ടിരിക്കുന്ന ഡ്യൂറൻഡ് കപ്പ് 2025-ൽ സമീപകാലത്തെ തന്റെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നാണ് മലയാളി താരംസഹൽ അബ്ദുൽ സമദ് കാഴ്ചവെക്കുന്നത്. ഏഷ്യയിലെ ഏറ്റവും പഴക്കം ചെന്ന ഫുട്ബോൾ ടൂർണമെന്റിൽ നിലവിലെ ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) ചാമ്പ്യന്മാരായമോഹൻ ബഗാൻ സൂപ്പർ ജയന്റിന്റെ കളിയുടെ ഗതി നിയന്ത്രിക്കുന്ന നിർണായക താരമായി ഈ 28-കാരൻ മാറുന്നതിന് മൈതാനങ്ങൾ സാക്ഷ്യം വഹിക്കുന്നു.

ടൂർണമെന്റിന്റെ ഗ്രൂപ്പ് ഘട്ടത്തിലെ മൂന്ന് മത്സരങ്ങളും ആധികാരികമായി ജയിച്ച് ക്വാർട്ടർ ഫൈനലിലേക്കുള്ള മറൈനേഴ്സിന്റെ വിജയകരമായ മുന്നേറ്റത്തിൽ, കളിക്കളത്തിൽ അദ്ദേഹം നൽകിയ സംഭാവനകൾ നിർണായകമായിരുന്നു.

ഡയമണ്ട് ഹാർബർ എഫ്‌സി,മുഹമ്മദൻ എസ്‌സി, ബോർഡർ സെക്യൂരിറ്റി ഫോഴ്സ് എഫ്ടി എന്നിവർക്കൊപ്പം ഗ്രൂപ്പ് ബി-യിൽ ഇടം പിടിച്ച മോഹൻ ബഗാൻ സൂപ്പർ ജയന്റ്, സഹലിനെ ആക്രമണത്തിന്റെ കേന്ദ്രബിന്ദുവാക്കി മത്സരങ്ങളിൽ ആധിപത്യം സ്ഥാപിച്ചു. എല്ലാ മത്സരങ്ങളും ജയിച്ച് പരമാവധി പോയിന്റുമായി ഗ്രൂപ്പ് ജേതാക്കളായ മറൈനേഴ്സ്, തന്ത്രപരമായ അച്ചടക്കവും വ്യക്തിഗത മികവും സമന്വയിപ്പിച്ച പ്രകടനങ്ങളിലൂടെയാണ് നോക്കൗട്ട് റൗണ്ടിൽ തങ്ങളുടെ സ്ഥാനം ഉറപ്പിച്ചത്.

24 ടീമുകളെ ആറ് ഗ്രൂപ്പുകളായി തിരിച്ച ടൂർണമെന്റിൽ, ആറ് ഗ്രൂപ്പ് ജേതാക്കളും മികച്ച രണ്ട് രണ്ടാം സ്ഥാനക്കാരും ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി. മുൻ പതിപ്പിലെ റണ്ണറപ്പായ എംബിഎസ്‌ജിക്ക്, തങ്ങൾക്ക് നഷ്ടപ്പെട്ട ട്രോഫി വീണ്ടെടുക്കാനുള്ള അവസരമാണ് ഇത്.

സഹലിന്റെ ടൂർണമെന്റിലെ കണക്കുകൾ, തന്റെ മികവിന്റെ ഉന്നതിയിൽ കളിക്കുന്ന ഒരു ഫുട്ബോളറുടെ ചിത്രം വരച്ചുകാട്ടുന്നു. മൂന്ന് ഗ്രൂപ്പ് ഘട്ട മത്സരങ്ങളിൽ നിന്നായി അദ്ദേഹം രണ്ട് ഗോളുകളും നാല് അസിസ്റ്റുകളും രേഖപ്പെടുത്തി. ഇത് പരിശീലകൻ ഹോസെ മോളിനയുടെ തന്ത്രങ്ങളിൽ അദ്ദേഹത്തിന്റെ പ്രാധാന്യം അടിവരയിടുന്നു. കൃത്യമായ പൊസിഷനിംഗ്, കൂര്മതയുള്ള പാസുകൾ, ഇടുങ്ങിയ സ്ഥലങ്ങളിൽ പോലും പന്ത് നൽകാൻ ഇടം കണ്ടെത്താനുള്ള കഴിവ് എന്നിവ അദ്ദേഹത്തിന്റെ സവിശേഷതയാണ്.

ഈ മധ്യനിര താരത്തിന്റെ പങ്കാളിത്തം കേവലം കണക്കുകളിൽ ഒതുങ്ങുന്നില്ല. പാസിംഗ് മികവും വീക്ഷണവും കൈമുതലാക്കി സഹതാരങ്ങളെ അപകടകരമായ സ്ഥാനങ്ങളിൽ നിരന്തരം കണ്ടെത്തിയും മൈതാനത്ത് ആഴത്തിൽ നിന്ന് ആക്രമണങ്ങൾ തുടങ്ങിയും അദ്ദേഹം ടീമിനായി കളി മെനഞ്ഞു. പരിക്കുകൾ അവസരങ്ങൾ നഷ്ടപ്പെടുത്തിയ 2024-25 ഐഎസ്എൽ സീസണിലെ നിറം മങ്ങിയ പ്രകടനത്തിൽ നിന്നുമുള്ള ഉയിർത്തെഴുന്നേൽപ്പായിരുന്നു ഇത്തവണ കൊൽക്കത്തയിലെ മൈതാനങ്ങളിൽ കണ്ടത്. ലീഗിൽ പരിമിതമായ മിനിറ്റുകളിൽ ഒരു അസിസ്റ്റ് മാത്രമാണ് അദ്ദേഹത്തിന് നേടാനായത്.

കിഷോർ ഭാരതി ക്രീരംഗണിൽ ബിഎസ്എഫ് എഫ്ടിക്കെതിരെ മോഹൻ ബഗാൻ സൂപ്പർ ജയന്റ് നേടിയ 4-0ന്റെ വിജയത്തിൽ സഹലിന്റെ സ്വാധീനം വ്യക്തമായിരുന്നു. രണ്ടാം പകുതിയിൽ പകരക്കാരനായി കളത്തിലിറങ്ങിയ അദ്ദേഹം, തന്റെ മികവും കൂർമതയും കൊണ്ട് കളിയുടെ ഗതി മാറ്റിമറിച്ചു. 61-ാം മിനിറ്റിൽ ഗോൾകീപ്പറെ സമർത്ഥമായി മറികടന്ന് മനോഹരമായ ഫിനിഷിംഗിലൂടെ അദ്ദേഹം ഗോൾ കണ്ടെത്തി.

പെനാൽറ്റി ഏരിയയ്ക്കുള്ളിൽ മനോഹരമായ കാൽച്ചുവടുകളോടെ ഇടം കണ്ടെത്തിയ ശേഷം, ഗോൾകീപ്പറെയും ഗോൾ ലൈനിലുണ്ടായിരുന്ന ഡിഫൻഡറെയും ഒരുപോലെ മറികടന്ന സ്കൂപ്പ് ഷോട്ടായിരുന്നു ആ ഗോളിൽ കലാശിച്ചത്.

ടൂർണമെന്റിലെ സഹലിന്റെ മറ്റൊരു അവിസ്മരണീയമായ പ്രകടനം, സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ ഡയമണ്ട് ഹാർബർ എഫ്‌സിക്കെതിരായ നിർണായക ഗ്രൂപ്പ് മത്സരത്തിലായിരുന്നു. ഗ്രൂപ്പ് ജേതാക്കളെ നിർണ്ണയിക്കുന്ന മത്സരത്തിൽ, പ്ലേമേക്കിംഗ് മികവും ക്ലിനിക്കൽ ഫിനിഷിംഗും ഉൾക്കൊള്ളുന്ന ഒരു സമ്പൂർണ്ണ പ്രകടനമാണ് മിഡ്ഫീൽഡർ കാഴ്ചവെച്ചത്.

19-ാം മിനിറ്റിൽഅനിരുദ്ധ് താപ്പയുടെ അതിമനോഹരമായ ഓപ്പണിംഗ് ഗോളിന് വഴിയൊരുക്കിക്കൊണ്ടാണ് അദ്ദേഹം മത്സരം തുടങ്ങിയത്. പന്ത് കൈവശപ്പെടുത്തി, ആദ്യ ടച്ചിൽ തന്നെ നൽകിയ ത്രൂ ബോൾ, ബോക്സിന്റെ മുന്നിൽ നിന്ന് ടോപ് കോർണറിലേക്ക് മനോഹരമായ ഒരു ഷോട്ട് പായിക്കാൻ താപ്പയ്ക്ക് അവസരമൊരുക്കി.

EMBED https://x.com/mohunbagansg/status/1954537706270159309

ലൂക്കാ മജ്സെനിലൂടെ ഡയമണ്ട് ഹാർബർ സമനില പിടിച്ചപ്പോൾ, സഹലിന്റെ നീക്കമാണ് എംബിഎസ്‌ജിയുടെ ലീഡ് പുനഃസ്ഥാപിച്ചത്. 35-ാം മിനിറ്റിൽജാമി മക്ലാരന്റെ ഗോളിന് വഴിയൊരുക്കിയത് അദ്ദേഹത്തിന്റെ പാസിംഗ് മികവും പന്ത് പിടിച്ചെടുക്കാനുള്ള കഴിവുമായിരുന്നു. പന്ത് പിടിച്ചെടുത്ത് ഓസ്ട്രേലിയൻ സ്ട്രൈക്കർക്ക് നൽകിയ അതിവിദഗ്ധമായി നൽകിയ ത്രൂ പാസ്, ഒരു ക്ലിനിക്കൽ ടോ-പോക്ക് ഫിനിഷിലൂടെ ഗോളായി.

രണ്ടാം പകുതിയിൽ, ഡയമണ്ട് ഹാർബർ ഒരു ചുവപ്പ് കാർഡിനെ തുടർന്ന് പത്തുപേരായി ചുരുങ്ങിയപ്പോൾ, 64-ാം മിനിറ്റിൽ ഒരു മികച്ച സോളോ ഗോളിലൂടെ സഹൽ തന്റെ പ്രകടനം പൂർത്തിയാക്കി. പ്രതിരോധത്തിലെ ഒരു പിഴവ് മുതലെടുത്ത്, ഗോൾകീപ്പറെ മറികടന്ന് തനതുശൈലിയിൽ പന്ത് വലയിലെത്തിച്ച ആ ഗോൾ താരത്തിന്റെ കഴിവിന്റെ നേർകാഴ്ചയായിരുന്നു.

മത്സരങ്ങളിലെ നിർണായക നിമിഷങ്ങളിൽ അനുഭവസമ്പത്തും സമ്മർദ്ദ ഘട്ടങ്ങളിലെ ശാന്തതയും അദ്ദേഹത്തിന് മുതൽക്കൂട്ടായി. സമ്മർദ്ദ ഘട്ടങ്ങളിൽ പന്ത് കൈവശം വെക്കാനും ഫൈനൽ തേർഡിൽ ശരിയായ തീരുമാനങ്ങൾ എടുക്കാനുമുള്ള അദ്ദേഹത്തിന്റെ കഴിവ്, മത്സരങ്ങൾ നിയന്ത്രിക്കാനും ലീഡ് നേടാനും ക്ലബ്ബിനെ സഹായിച്ചു.

കൊൽക്കത്ത ഡെർബിയിൽഈസ്റ്റ് ബംഗാൾ എഫ്‌സിക്കെതിരായ ക്വാർട്ടർ ഫൈനൽ പോരാട്ടത്തിന് മോഹൻ ബഗാൻ സൂപ്പർ ജയന്റ് തയ്യാറെടുക്കുമ്പോൾ, സഹലിന്റെ ഫോം ടീമിന്റെ കുതിപ്പിന് ഒരു നിർണായക മുതൽക്കൂട്ടാണ്. ടൂർണമെന്റിൽ മുന്നോട്ട് പോകാനും മുൻ പതിപ്പിൽ നഷ്ടപ്പെട്ട കിരീടം വീണ്ടെടുക്കാനും മറൈനേഴ്സ് ശ്രമിക്കുമ്പോൾ, ഉയർന്ന സമ്മർദ്ദമുള്ള മത്സരങ്ങളിലെ അദ്ദേഹത്തിന്റെ സർഗ്ഗാത്മകതയും അനുഭവസമ്പത്തും അത്യന്താപേക്ഷിതമാകും.

ഗ്രൂപ്പ് ഘട്ടത്തിൽ നിർണായക താരമായി അദ്ദേഹം ഉയർന്നുവന്നത് നോക്കൗട്ട് റൗണ്ടുകൾക്ക് പ്രതീക്ഷ നൽകുന്നു. ഗോളുകളും അസിസ്റ്റുകളും നേടാനുള്ള കഴിവ്, ടീമിന്റെ പ്രകടനത്തിലുള്ള സ്വാധീനം എന്നിവ, ടൂർണമെന്റിന്റെ നിർണായക ഘട്ടത്തിലേക്ക് കടക്കുമ്പോൾ അദ്ദേഹത്തെ ഏറ്റവും മികച്ച കളിക്കാരിലൊരാളായി അടയാളപ്പെടുത്തുന്നു. സഹലിന്റെ ഫോം മോഹൻ ബഗാൻ സൂപ്പർ ജയന്റിന്റെ 18-ാമത് ഡ്യൂറൻഡ് കപ്പ് കിരീടം നേടാനുള്ള പ്രതീക്ഷകൾക്ക് അടിത്തറയിടുന്നു.