''രണ്ട് മത്സരങ്ങൾക്കും കളിക്കാർ തയ്യാറാണെന്ന് ഞാൻ കരുതുന്നു'' ഇഷ്ഫാക് അഹമ്മദ്
ഇന്ന് ഗോവയിലെ ബാംബോലിം സ്റ്റേഡിയത്തിൽ വച്ച് നടക്കുന്ന നൂറ്റിരണ്ടാം മത്സരത്തിൽ കേരളാബ്ലാസ്റ്റേഴ്‌സ് ചെന്നൈയിൻ എഫ്‌സിയെ നേരിടും.
ഇന്ന് ഗോവയിലെ ബാംബോലിം സ്റ്റേഡിയത്തിൽ വച്ച് നടക്കുന്ന നൂറ്റിരണ്ടാം മത്സരത്തിൽ കേരളാബ്ലാസ്റ്റേഴ്‌സ് ചെന്നൈയിൻ എഫ്‌സിയെ നേരിടും. ഹൈദരാബാദിനെതിരായ മത്സരത്തിൽ നാലു ഗോളുകൾക്ക് തോൽവി വഴങ്ങിയതിനു ശേഷം മുഖ്യ പരിശീലകന്റെ സ്ഥാനം കിബു വികുന രാജിവച്ചിരുന്നു. തുടർന്ന് സീസണിന്റെ അവസാനം വരെ ക്ലബ്ബിന്റെ നിയന്ത്രണം അസിസ്റ്റന്റ് കോച്ച് ഇഷ്ഫാക്ക് അഹമ്മദിന്റെ കീഴിലായിരിക്കും എന്ന് ക്ലബ് വ്യക്തമാക്കിയിരുന്നു. മത്സരത്തിന് മുന്നോടിയായി നടക്കുന്ന പത്രസമ്മേളനത്തിൽ കേരളാബ്ലാസ്റ്റേഴ്‌സ് അസിസ്റ്റന്റ് കോച്ച് ഇഷ്ഫാക്ക് അഹമ്മദ് പങ്കെടുത്തു.
“ഇത് ഒരു വിഷമകരമായ അവസ്ഥയാണെന്നും പലതും മാറ്റാൻ സമയമില്ലെന്നും നമുക്കെല്ലാവർക്കും അറിയാം. അതെ, ഞങ്ങൾ മെച്ചപ്പെടുത്താൻ താൽപ്പര്യപ്പെടുന്ന കുറച്ച് കാര്യങ്ങളുണ്ടാകും, ഞങ്ങൾ അതിൽ പ്രവർത്തിക്കുന്നു. ഒന്നിന് വേണ്ടിയും കളിക്കാനില്ലെങ്കിലും താരങ്ങൾ പ്രചോദിതരാണ് എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. എന്നെ സംബന്ധിച്ചിടത്തോളം കളിക്കാൻ ആവശ്യമായതെല്ലാം ഉണ്ട്, അതാണ് ഞങ്ങളുടെ അഭിമാനം, നമ്മുടെ ആത്മാഭിമാനം. ഈ രണ്ട് മത്സരങ്ങൾക്കും കളിക്കാർ തയ്യാറാണെന്ന് ഞാൻ കരുതുന്നു” അഹമ്മദ് പറഞ്ഞു.
ഹൈദരാബാദ് എഫ്‌സിക്കെതിരെയുള്ള മത്സരത്തിൽ രണ്ടാം പകുതിയിൽ പകരക്കാരനായി അരങ്ങേറ്റം കുറിച്ച ആയുഷ് അധികാരിയും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
“ഈ സീസൺ ഞങ്ങൾക്കും ക്ലബിനും വളരെ ബുദ്ധിമുട്ടേറിയതായിരുന്നു. പക്ഷേ ഞങ്ങൾ വളരെയധികം പഠിച്ചു. അടുത്ത ഗെയിമിനായി ഞങ്ങൾ ഇത് പ്രയോഗിക്കുകയും നല്ല ഫലം നേടുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുകയും ചെയ്യുന്നു” അദ്ദേഹം അഭിപ്രായപ്പെട്ടു.
“അത് എന്നെ സംബന്ധിച്ചിടത്തോളം അവിസ്മരണീയമായ ദിവസമായിരുന്നു, വളരെ നല്ല അനുഭവമായിരുന്നു. ആദ്യ ദിവസം മുതൽ ഞാൻ കഠിനാധ്വാനം ചെയ്യുന്നു. ഒടുവിൽ ബ്ലാസ്റ്റേഴ്സിനായി കളിക്കാൻ എനിക്ക് അവസരം ലഭിച്ചു. ഫലം (ഹൈദരാബാദിനോട് 4-0-ന് തോൽവി) ഉൾക്കൊള്ളാൻ വളരെ ബുദ്ധിമുട്ടാണെങ്കിലും, ഇതെനിക്ക് കൂടുതൽ പ്രചോദനം നൽകുകയും ചെയ്തു” അദ്ദേഹം കൂട്ടിച്ചേർത്തു.