ഹീറോ ഇൻഡ്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) 20177-18-ന്റെ പത്താം മൽസരത്തിൽ ഇന്ന് ബംഗളൂരുവിലെ ശ്രീ കണ്ഠീരവ സ്‌റ്റേഡിയത്തിൽ ആതിഥേയ ടീമായ ബംഗളൂരു എഫ്‌സി, ഡൽഹി ഡൈനാമോസ് എഫ്‌സി-ക്ക് ആതിഥ്യമരുളും. മറുപടിയില്ലാത്ത ഗോളുകൾക്ക് മുംബൈയെ തകർത്തെറിഞ്ഞ വിജയാഹ്ലാദവുമായാണ് ബ്ലൂസ് എത്തുന്നത്.

എതിരാളികൾക്ക് ലക്ഷ്യം കാണുന്നതിന് യഥാർത്ഥത്തിൽ ഏറെയൊന്നും അവസരങ്ങൾ നൽകാതെയാണ് അവർ മൽസരത്തിൽ വിജയിച്ചത്. അപരാജിതമായ തങ്ങളുടെ റിക്കോർഡിന് കോട്ടം തട്ടാതെ സൂക്ഷിക്കുന്നതിന്, മുൻ മൽസരത്തിലെ അതേ തന്ത്രങ്ങൾ കുറേക്കൂടി ഫലപ്രദമായി കളിക്കളത്തിൽ ആവിഷ്‌കരിക്കുകയെന്ന ലക്ഷ്യത്തോടെയായിരിക്കും ഇന്ന് അവർ മൽസരത്തിനിറങ്ങുക.

ഡൽഹി ഡൈനാമോസ് എഫ്‌സി-യും ഏറെക്കുറെ അതേ മാനസികാവസ്ഥയോടെയാണ് മൽസരത്തെ സമീപിക്കുക. ലീഗിലെ മികച്ച ഫോർവാർഡ് നിരയുളള എഫ്‌സി പൂനെ സിറ്റിയെ കീഴ്‌പ്പെടുത്തി മുഴു പോയിന്റുകളും നേടിയാണ് അവർ ബംഗളൂരുവിനെ നേരിടുന്നത്. എന്നാൽ, മുൻ മൽസരത്തിന്റെ അന്തിമ ഘട്ടത്തിൽ അവർക്ക് 2 ഗോളുകൾക്ക് വഴങ്ങേണ്ടി വന്നുവെന്ന വസ്തുത, ബംഗളൂരുവിനെതിരേയുണ്ടാകുന്ന ചെറിയ പിഴവുകൾ പോലും ടീമിന്റെ തോൽവിയിൽ കലാശിച്ചേക്കാം എന്ന ഓർമ്മപ്പെടുത്തൽ അവർക്ക് നൽകും.


മുഖ്യ താരങ്ങൾ:

എഡ്യൂറാഡോ ഗാർസിയ (ബംഗളൂരു എഫ്‌സി)

മുംബൈയ്ക്ക് എതിരേയുളള മൽസരത്തിൽ ആക്രമണത്തിന്റെ കുന്തമുനയായിരുന്നു ഈ സ്‌പെയിൻ താരം. ദ്വീപ് നഗരം മുംബൈയുടെ പ്രതിരോധ നിര കരുത്തേറിയതാണെങ്കിലും, അവരെ നിരന്തരം അദ്ധ്വാനിപ്പിക്കുകയും പരീക്ഷിക്കുകയും ചെയ്ത്, ഒടുവിൽ ബ്ലൂസിനായി ആദ്യ ഹീറോ ഐഎസ്എൽ ഗോൾ സ്വന്തം പേരിൽ കുറിച്ചത് ഈ കളിക്കാരനായിരുന്നു. ഡൽഹിക്ക് എതിരേയും തന്റെ ആവനാഴിയിലെ മികച്ച ആക്രമണങ്ങൾ പുറത്തെടുക്കുന്നതിന് ഉത്‌സുകതയോടെയാണ് ഈ വിംഗർ.

ലാലിയൻസുവാല ചാംഗ്‌ദേ (ഡൽഹി ഡൈനാമോസ് എഫ്‌സി)

പൂനെയുമായി എതിരിട്ടപ്പോൾ, ഈ യുവ താരം അതിദ്രുത നീക്കങ്ങളിലൂടെയും ഫ്‌ളാങ്കുകളിൽ നിന്നുളള കൃത്യതയുളള പാസ്സുകളിലൂടെയും അവരുടെ പ്രതിരോധ നിരയെ ഒട്ടേറെ അവസരങ്ങളിൽ കീറിമുറിക്കുന്ന കാഴ്ച നാം കണ്ടതാണ്. ലയൺസിനായി ഒരു ഗോളും ഒരു അസിസ്റ്റും സൃഷ്ടിച്ച് ആ ദിവസം കളിക്കളത്തിൽ ഏറ്റവും പ്രഭാവവും സാന്നിദ്ധ്യവും നിറച്ച, ചാംഗ്‌ദേ ഇന്നത്തെ മൽസരത്തിലും അതേ പ്രകടന മികവ് പ്രദർശിപ്പിക്കാനുളള തയ്യാറെടുപ്പിലാണ്.

സാദ്ധ്യതയുളള സ്റ്റാർട്ടിംഗ് ലൈനപ്പുകൾ

ബംഗളൂരു എഫ്‌സി:

ഹെഡ് കോച്ച് ആൽബർട്ട് റോക്ക എപ്പോഴും മുൻഗണന നൽകുന്നത് 3-4-3 എന്ന ശൈലിയ്ക്കായിരിക്കും ഒരു പക്ഷേ മുൻഗണന നൽകുക. ഇത് ആക്രമണത്തിലും ഫ്‌ളാങ്കുകളിലും മുൻതൂക്കം ടീമിന് നൽകും.

ഗോൾകീപ്പർ: ഗുർപ്രീത് സിംഗ് സന്തു

ഡിഫന്റർമാർ: ജുവാനൻ, ജോൺ ജോൺസൻ, ബോയ്താംഗ് ഹാവോകിപ്

മിഡ്ഫീൽഡർമാർ: സുബാഷിഷ് ബോസ്, എഡ്യൂറാഡോ ഗാർസിയ, എറിക് പാർട്ടാലു, രാഹൽ ബ്‌ഭേക്കെ

ഫോർവാർഡുകൾ: അന്റാണിയോ ഡോവേൽ റോഡ്‌റിഗ്‌സ്, ഉദന്ത സിംഗ്, സുനിൽ ഛെത്രി

ബാംഗ്ലൂരിന്റെ മുഖ്യ പരിശീലകൻ ആൽബെർട്ട് റോക, എതിർ ടീമിൽ നിന്ന് പ്രതീക്ഷിക്കുന്നതിനെക്കുറിച്ച്: ''ഇത് ദുഷ്‌കരമായ ഒരു മൽസരമാണെന്നാണ് ഞാൻ കരുതുന്നത്. ഒന്നാമതായി, കോച്ച് മിഗുവേൽ ഏൻജെൽ പോർച്ചുഗൽ വിശാലമായ അനുഭവ സമ്പത്തുളള ഒരു വ്യക്തിയാണ്. ഒരു കളിയിൽ തന്നെ തന്റെ ടീമിനെ ഒരുക്കിയത് എത്ര ചിട്ടയോടെയാണെന്ന് എനിക്ക് കാണാൻ കഴിഞ്ഞു. അതിന്റെ പിന്നിലുളള ചിന്തകളും ഞാൻ മനസ്സിലാക്കി. അതു കൊണ്ട്, അങ്കത്തിനായി ഞങ്ങൾക്ക് തയ്യാറാകേണ്ടതുണ്ട്.''

ഡൽഹി ഡൈനാമോസ് എഫ്‌സി

ഡൽഹിയുടെ മുഖ്യ പരിശീലകൻ മിഗുവേൽ ഏൻജെൽ പോർച്ചുഗൽ 4-2-3-1 എന്ന ക്രമം പരീക്ഷിക്കുന്നതിനാണ് സാദ്ധ്യത. ആക്രമണത്തിനും പ്രതിരോധത്തിനും ഇത് സന്തുലനം നൽകും.

ഗോൾകീപ്പർ: ആൽബിനോ ഗോമസ്

ഡിഫന്റർമാർ: സെന റാൾട്ടെ, ഗബ്രിയേൽ സിസേറോ, പ്രതീക് ചൗധരി, പ്രീതം കോട്ടാൽ

മിഡ്ഫീൽഡർമാർ: ലാലിയൻസുവാല ചാംഗ്‌ദേ, ഗുയോൺ ഫെർണാണ്ടസ്, പോളിനോ ഡയാസ്, മത്യാസ് മിറാബ്‌ജെ, റോമിയോ ഫെർണാണ്ടസ്

ഫോർവാർഡ്: കാലു ഉചെ

കളിക്ക് മുൻപുളള കളിക്കാരുടെ മാനസിക നിലയെക്കുറിച്ച് ഡൽഹിയുടെ മുഖ്യ പരിശീലകൻ മിഗുവേൽ ഏൻജെൽ പോർച്ചുഗൽ: ''ബംഗളൂരു മികച്ച ഒരു ടീമാണ്. ഞങ്ങളെപ്പോലെ തന്നെ, അവരുടെ തുടക്കവും വിജയത്തോടെയാണ് അവരെ നേരിടുന്നതിന് തീർച്ചയായും ഞങ്ങൾ ഉത്‌സുകരാണ്. കാണികളെ സംബന്ധിച്ച് പറയുമ്പോൾ, അത്തരത്തിലൊരു അന്തരീക്ഷത്തിൽ കളിക്കുന്നതിന് തന്നെയാണ് ഞങ്ങളുടെ ആഗ്രഹം.''